കാസര്‍കോട്: ആദിവാസി വിഭാഗത്തെ അടിമകളാക്കി കാസര്‍കോട് മഞ്ചേശ്വരത്ത് ക്രൈസ്തവസഭ കൈവശപ്പെടുത്തിയത് 308 ഏക്കര്‍ ഭൂമി. മഞ്ചേശ്വരം പാവൂരിലാണ് ആദിവാസികള്‍ക്ക് അവകാശപ്പെട്ട കോടികള്‍ വിലമതിക്കുന്ന ഭൂമി നൂറ്റാണ്ടിലേറെയായി ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ കൈവശം വച്ചിരിക്കുന്നത്. ഇവിടെ താമസിക്കുന്ന 148 കുടുംബങ്ങളും മതപരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു.
വംശനാശ ഭീഷണി നേരിടുന്ന പ്രാക്തന ഗോത്രവിഭാഗമായ കൊറഗരുടേതാണ് ഭൂമി. കാസര്‍കോട് ജില്ലയില്‍ മാത്രമാണ് കൊറഗ വിഭാഗം ഉള്ളത്. സഭയുടെ ആദിവാസി വഞ്ചനയുടെ വേരുകള്‍ സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിലേക്ക് കൂടി നീളുന്നതാണ്.
1913-ല്‍ മദ്രാസിലെ ബ്രിട്ടീഷ് ഗവണ്മെന്റ് കൊറഗവിഭാഗത്തിന് നല്‍കുന്നതിനായി അന്നത്തെ ബിഷപ്പിന് കൈമാറിയതാണ് ഭൂമി. എന്നാല്‍ ഭൂമി ആദിവാസികള്‍ക്ക് പതിച്ചുനല്‍കാതെ മതപരിവര്‍ത്തനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുകയായിരുന്നു ക്രൈസ്തവസഭാ നേതൃത്വം. നൂറ് വര്‍ഷത്തിനിപ്പുറവും ആദിവാസികള്‍ക്ക് പട്ടയം നല്കാന് പള്ളി തയ്യാറാകാത്തതും മതപരിവര്‍ത്തന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. ഭൂമി നല്കി സ്വതന്ത്രരാക്കിയാല്‍ ആദിവാസികള്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങുമെന്ന് സഭ ഭയപ്പെടുന്നു.
നിലവില്‍ മംഗലാപുരം രൂപതാ ബിഷപ്പ് അലോഷ്യസ് പോള്‍ ഡിസൂസയാണ് സ്ഥലത്തിന്റെ ഉടമസ്ഥന്. ബിഷപ്പിന്റെ പേരിലാണ് നികുതി അടക്കുന്നത്. ആദിവാസികള്‍ക്ക് വീടുവയ്ക്കാനും കൃഷി ചെയ്യാനുമുള്ള അവകാശം മാത്രം. 148 കുടുംബങ്ങളിലെ അഞ്ഞൂറോളം കൊറഗരില്‍ ഒരാള്‍ പോലുമില്ല മതം മാറാത്തവരായിട്ട്. പള്ളിയെ അംഗീകരിക്കുന്ന, കുര്‍ബാനയില്‍ പങ്കെടുക്കുന്ന ക്രൈസ്തവരായ കൊറഗര്‍ക്ക് മാത്രമേ ഇവിടെ താമസിക്കാനാകു.
എന്നാല്‍ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ ആദിവാസികളല്ലാത്ത ക്രൈസ്തവര്‍ക്ക് സഭ വീട് നിര്‍മ്മിച്ച് നല്‍കിയിട്ടുമുണ്ട്. ഇത്തരത്തില്‍ അഞ്ച് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
മൂന്നേക്കറിലായി വ്യാപിച്ചുകിടക്കുന്ന പള്ളിയും അനുബന്ധ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നതും ആദിവാസി ഭൂമിയില്‍ തന്നെ. മതപരിവര്‍ത്തനത്തിന് തുടക്കമിട്ട ഫാദര്‍ അലക്സാണ്ടര്‍ കമ്മീസറിന്റെ സ്മാരകവും പള്ളിയോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്. ആദിവാസി ഭൂമിയില്‍ വേറെയും കുരിശടികള്‍ കാണാം.
പേരിലും മാറ്റം പ്രകടമാണ്. ചിലര്‍ ക്രൈസ്തവ പേരുകള്‍ സ്വീകരിച്ചപ്പോള്‍ മറ്റ് ചിലര്‍ കൊനേറോ, ലോഗോസ, വരേധ തുടങ്ങിയ സര്‍നെയിമുകള്‍ കൂട്ടിച്ചേര്‍ത്തു. പള്ളിയുടെ സമാന്തര ഭരണത്തിന് കീഴിലാണ് കോളനി. ആദിവാസികള്‍ പരമ്പരാഗതമായി പിന്തുടരുന്ന മൂപ്പന് സ്ഥാനം ഇവിടെയില്ല. പകരം വാര്‍ഡുകളാക്കി തിരിച്ച് വികാരിയുടെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കിയാണ് പള്ളിയുടെ മേല്‍നോട്ടം. ആദിവാസികള്‍ക്ക് സര്‍ക്കാര്‍ സഹായമെത്തിക്കുന്നതും വികാരി അറിഞ്ഞുമാത്രം. പുറമേയുള്ള ആദിവാസി സംഘടനകള്‍ക്കു പോലും കോളനിയില്‍ വിലക്കുണ്ട്. പേരിലും ജീവിതരീതികളിലും ക്രൈസ്തവരാണെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ ഇവരിപ്പോഴും ഹിന്ദുസമൂഹത്തിലെ കൊറഗര്‍ തന്നെ. സംവരണവും മറ്റ് ആനുകൂല്യങ്ങളും നഷ്ടപ്പെടാതിരിക്കാനാണിത്.
ആദിവാസി ഭൂമി കൈവശം വച്ചിരിക്കുന്നതിന് പള്ളി അധികൃതര്‍ നല്കുന്ന ന്യായം വിചിത്രമാണ്. ആദിവാസികള്‍ക്ക് ബുദ്ധിയില്ലെന്നും ഭൂമി സ്വന്തമായി നല്കിയാല് അവര്‍ വിറ്റ് കള്ള് കുടിക്കുമെന്നുമാണ് മടിയേതുമില്ലാതെ ഇവര്‍ വിശദീകരിക്കുന്നത്. ആദിവാസികളുടെ അവകാശം ഉറപ്പാക്കേണ്ട ഭരണകൂടവും ഈ അധിക്ഷേപം തലയാട്ടി കേട്ടുനില്ക്കുന്നു. ഇതിനിടെ പട്ടയം നല്‍കണമെന്ന ആവശ്യവുമായി ചില ഒറ്റപ്പെട്ട ശബ്ദം ആദിവാസികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വന്നെങ്കിലും ഫലമുണ്ടായില്ല.
ആദിവാസി വിഭാഗങ്ങളെ സംരക്ഷിക്കുന്നെന്ന പേരില്‍ പള്ളി വിദേശഫണ്ട് തരപ്പെടുത്തുന്നുണ്ടെന്ന ആരോപണവുമുണ്ട്. വര്‍ഷങ്ങളുടെ അടിച്ചമര്‍ത്തലുകളില്‍ സ്വത്വബോധം നഷ്ടപ്പെട്ട സമൂഹം പ്രതികരണത്തിന്റെ വഴി ചിന്തിച്ചിട്ടുപോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിര്‍ത്തി ഗ്രാമത്തിലെ അപമാനത്തിനെതിരെ ആദിവാസി സംഘടനകളും രംഗത്തെത്താത്തത് സഭയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: