തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേര്‍ന്ന കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരേയും രാഹുല്‍ഗാന്ധിക്കെതിരേയും രൂക്ഷവിമര്‍ശനമുയര്‍ന്നു.
ദേശീയതലത്തില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ പരാജയം രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനത്തിന് വിഷയമായി. കോണ്‍ഗ്രസ് നേതാക്കളായ കെ. സുധാകരന്, കെ.സി. അബു, ടി. സിദ്ദീഖ് എന്നിവരാണ് രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവും കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. യുവത്വം രൂപത്തില്‍ മാത്രം പോര, യുവാക്കളുടെ വികാരവിചാരങ്ങള്‍ പ്രവര്‍ത്തനങ്ങളിലും പ്രകടമാക്കണമെന്ന് കെ. സുധാകരന് പറഞ്ഞു.
ദേശീയ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് പരാജയകാരണം. തെരഞ്ഞെടുപ്പിന്റെ ഒരുഘട്ടത്തിലും രാഹുല്‍ഗാന്ധി നരേന്ദ്രമോദിക്ക് എതിരാളിയായിരുന്നില്ല. രാജാവ് നഗ്നനാണെന്ന് പറയാനുളള ആര്‍ജവം നേതാക്കള്ക്കുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ രീതിയില്‍ പോയാല്‍ കോണ്‍ഗ്രസ് കുഴിച്ചുമൂടപ്പെടുമെന്നായിരുന്നു ടി. സിദ്ദിഖിന്റെ പ്രതികരണം. നേതൃത്വത്തിന്റെ നടപടികളുടെ പാപഭാരം പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ട സ്ഥിതിയാണുണ്ടായിരിക്കുന്നതെന്നും സിദ്ദീഖ് പറഞ്ഞു. സ്വന്തം നാട്ടില്‍ യൂണിറ്റില്ലാത്തവരാണ് യൂണിറ്റ് മാനേജ്മെന്റിനിറങ്ങുന്നതെന്നായിരുന്നു കെ.സി. അബുവിന്റെ പരിഹാസം. ദേശീയനേതൃത്വത്തിനു കെല്പ്പില്ലായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിക്കേണ്ട വേഷത്തില്‍ ദുല്‍ഖര്‍ സല്മാന് അഭിനയിച്ചാല്‍ ശരിയാവുമോയെന്ന് രാഹുല്‍ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ച് അബു ചോദിച്ചു. കണ്ണൂരില്‍ പി. രാമകൃഷ്ണന്റെ ഇടപെടല്‍ പരാജയകാരണമായെന്ന് സുധാകരന് കുറ്റപ്പെടുത്തി. രാമകൃഷ്ണനെ പുറത്താക്കണം. ഇല്ലെങ്കില്‍ ഇനിമുതല്‍ കെപിസിസി യോഗത്തില്‍ പങ്കെടുക്കില്ലെന്നും സുധാകരന്റെ ഭീഷണി.
രണ്ടാം യുപിഎ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കി വഞ്ചിച്ചതിനുള്ള തിരിച്ചടിയാണുണ്ടായത്. തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടികളെക്കുറിച്ച് പഠിക്കുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് വ്യക്തമാക്കി. കണ്ണൂരില്‍ പി രാമകൃഷ്ണന്റെ നിലപാടുകള്‍ തിരിച്ചടിക്ക് കാരണമായെന്നും അദ്ദേഹം വിലയിരുത്തി. ചാലക്കുടിയില്‍ പാര്‍ട്ടി നിര്‍ബന്ധത്തിന് വഴങ്ങിയാണ് മല്സരിച്ചതെന്നായിരുന്നു പി സി ചാക്കോയുടെ വാദം. താന്‍ മല്‍സരിക്കുന്നില്ലെന്ന് നേതൃത്വത്തെ അറിയിച്ചതാണ്. എന്നാല്‍, അവര്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നു. താന്‍ എ, ഐ ഗ്രൂപ്പുകാരനല്ല. തൃശൂരിലെ തോല്‍വിയുടെ പേരില്‍ നേതാക്കളില്‍ പലരും തന്നെ വേട്ടയാടിയെന്നും ചാക്കോ പറഞ്ഞു.
ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ആന്റോ ആന്റണി രംഗത്തെത്തിയത്. വീട്ടിലേക്ക് ഓടിക്കയറുന്ന ഭ്രാന്തന് പട്ടിയാണ് പി.സി. ജോര്‍ജെന്നായിരുന്നു ആന്റോ ആന്റണിയുടെ വിമര്‍ശനം. തന്നെ കൊല്ലാന്‍ പി.സി. ജോര്‍ജ് ക്വട്ടേഷന്‍ സംഘത്തെ അയച്ചു. ഇതിനായി 10 ലക്ഷം രൂപ ക്വട്ടേഷന്‍ സംഘത്തിന് ജോര്‍ജ് അഡ്വാന്‍സ് കൊടുത്തു. ജോര്‍ജിന്റെ 32 പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങള്‍ സര്‍ക്കാര്‍ ശമ്പളം പറ്റി പത്തനംതിട്ടയില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ചീഫ് വിപ്പിനെ മാറ്റാന്‍ ധൈര്യമുണ്ടോയെന്നും ആന്റോ ആന്റണി ചോദിച്ചു. സംഘടനാതലത്തില്‍ പാളിച്ചയുണ്ടെന്നും തിരുത്തിയില്ലെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാവുമെന്നും കെ. മുരളീധരന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: