ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ദല്‍ഹിയിലെത്തും. ജൂണ്‍ 3ന് സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍വെച്ചാണ് ജയലളിതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മോദി സമയം അനുവദിച്ചിരിക്കുന്നത്.
തമിഴ്നാടിന്റെ വികസനത്തിനാവശ്യമായ പദ്ധതികളും കേന്ദ്രസഹായവും കൂടിക്കാഴ്ചയില്‍ ജയലളിത മോദിയോട് ആഭ്യര്ത്ഥിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ പുരത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിനുള്ള ചില നിര്‍ണ്ണായക നിവേദനങ്ങളും ജയലളിത സമര്‍പ്പിക്കും.
മെയ് 26ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്ന ജയലളിത നരേന്ദ്രമോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് തമിഴ്നാട് സവിശേഷ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ പങ്കെടുത്തതിലുള്ള പ്രതിഷേധ സൂചകമായിട്ടാണ് മോദിസര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും ജയലളിത വിട്ടുനിന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയില്ലെങ്കിലും മോദിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ട് ജയലളിത കത്തയച്ചിരുന്നു. തമിഴ്നാട് സര്‍ക്കാരുമായി നല്ല ബന്ധമാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കെത്താതെ മാറിനിന്ന കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ജൂണ്‍ 2ന് നരേന്ദ്രമോദി സന്ദര്‍ശനാനുമതി നല്‍കിയിട്ടുണ്ട്. രാവിലെ 11 മണിക്കാണ് ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ച. നിവേദനങ്ങളുടെ പട്ടികയുമായാണ് ഉമ്മന്‍ചാണ്ടിയും എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: