കൊച്ചി: ലാഭകരമല്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈക്കോടതി. ബസ്ചാര്‍ജ് വര്‍ധനവിലെ അപാകതയും അശാസ്ത്രീയതയും ചൂണ്ടിക്കാണിച്ച് അഡ്വ. ബേസില്‍ അട്ടിപ്പേറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുരേന്ദ്രമോഹനാണ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ബസ്ചാര്‍ജ് വര്‍ധനവില്‍ അപാകതയുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കണം. കിലോമീറ്ററിന് 64 പൈസ നിരക്ക് ഇരിക്കെ എന്തിനാണ് മിനിമം ചാര്‍ജ് ഉയര്‍ത്തുന്നതെന്നും കോടതി ചോദിച്ചു. ആറ് മാസത്തിനുള്ളില്‍ ഗതാഗത സെക്രട്ടറി സംസ്ഥാനത്തെ മുഴുവന്‍ പോയിന്റ് നിരക്കും നിയമാനുസൃതമാക്കണം.
എന്ത് ശാസ്ത്രീയ അടിത്തറയുടെ പേരിലാണ് ചാര്‍ജ് വര്‍ധിപ്പിച്ചത്. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കിയതിലും എന്ത് ശാസ്ത്രീയതയാണുള്ളതെന്നും കോടതി ചോദിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ മിനിമം ചാര്‍ജ് മൂന്ന് രൂപയാണെന്ന് ഹര്ജിക്കാരന് കോടതിയെ ധരിപ്പിച്ചു. കിലോമീറ്ററിന് 52 പൈസ എന്നത് 64 പൈസയാക്കി ഉയര്‍ത്തി. പോയിന്റുകള്‍ നിര്‍ണയിച്ചതിലും ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ഹര്ജിക്കാരന് പറഞ്ഞു. മോട്ടോര്‍ വാഹന നിയമം കേന്ദ്രനിയമമായിട്ടും കേരളത്തില്‍ മാത്രം ഇടക്കിടെ ചാര്‍ജ് വര്‍ധിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
കെഎസ്ആര്‍ടിസി നഷ്ടത്തിലാണെന്നും പുതിയ നിരക്ക് വര്‍ധനവ് കെഎസ്ആര്‍ടിസിയെ രക്ഷിക്കാനാണെന്നും കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് നഷ്ടമെങ്കില്‍ അടച്ചുപൂട്ടിക്കൂടെ അല്ലെങ്കില്‍ നല്ല മാനേജ്മെന്റിനെ ഏല്‍പ്പിച്ചുകൂടെ എന്ന് കോടതി ചോദിച്ചത്. കൊച്ചി നഗരത്തിലെ ബസുകളുടെ ഫെയര്‍സ്റ്റേജിലെ അപാകതകള്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പെന്‍ഷന്‍കാരുടെ സമരം തീര്‍പ്പാക്കി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ കഴിഞ്ഞ 12 ദിവസമായി സെക്രട്ടേറിേയറ്റിനു മുമ്പില്‍ നടത്തിവന്ന നിരാഹാര സമരം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സത്യാഗ്രഹപ്പന്തലിലെത്തി ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ചു. ഏപ്രില്‍ മാസത്തെ പെന്ഷന് കുടിശിക, മേയ് മാസത്തെ പെന്ഷന് എന്നിവ 10 ദിവസത്തിനകം നല്കാന് നടപടി സ്വീകരിക്കുംമെന്ന് മന്ത്രി ഉറപ്പു നല്കി. കേരളത്തിന്റെ സമരചരിത്രത്തില്‍ ഒരു മന്ത്രി നേരിട്ട് സത്യാഗ്രഹപ്പന്തലിലെത്തി ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നത് ആദ്യമാണെന്നും ഈ നടപടി സ്വാഗതാര്‍ഹമാണെന്നും പ്രശ്നപരിഹാരത്തിന് എല്ലാവിധ സഹായവും നല്‍കാമെന്നും യൂണിയന് നേതാവ് ആനത്തലവട്ടം ആനന്ദന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: