കാസര്‍കോട്: മഞ്ചേശ്വരം പാവൂരില്‍ ക്രൈസ്തവസഭ കൈവശപ്പെടുത്തിയ ആദിവാസി ഭൂമി തിരിച്ചുപിടിക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ ഒളിച്ചുകളി. ആദിവാസി വിഭാഗത്തിലെ കൊറഗര്‍ക്ക് അവകാശപ്പെട്ട 308 ഏക്കര്‍ ഭൂമിയാണ് നൂറ് വര്‍ഷത്തിലധികമായി സഭ കൈവശം വയ്ക്കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി ലഭിച്ചിരുന്നു. എന്നാല്‍ വിഷയം പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
1913ല്‍ മദ്രാസിലെ ബ്രിട്ടീഷ് ഗവണ്മെന്റ് കൊറഗ വിഭാഗത്തിന് നല്കാന് അന്നത്തെ ബിഷപ്പിന് കൈമാറിയതാണ് ഭൂമി. എന്നാല്‍ ആദിവാസികളെ പ്രദേശത്തേക്ക് കൊണ്ടുവന്ന് മതപരിവര്‍ത്തനം ചെയ്ത് തങ്ങളുടെ കീഴിലാക്കുകയായിരുന്നു സഭാ നേതൃത്വം. ഇപ്പോള്‍ ഇവിടെ താമസിക്കുന്ന 148 കുടുംബങ്ങളും മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. മംഗലാപുരം രൂപതാ ബിഷപ്പ് അലോഷ്യസ് പോള്‍ ഡിസൂസയാണ് നിലവില്‍ സ്ഥലത്തിന്റെ ഉടമസ്ഥന്.
ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി നിയമനടപടികളിലൂടെ തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടാന്‍ മടിക്കുന്നത്. നേരത്തെ മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് സഭാനേതൃത്വവുമായി വിഷയം സംസാരിച്ചിരുന്നു. ഭൂമി ആദിവാസികള്‍ക്ക് നല്കാന് തയ്യാറാണെന്ന് ബിഷപ്പ് അറിയിച്ചിരുന്നതായി എംഎല്‍എ പറഞ്ഞു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങള്‍ പഴക്കമുള്ള വിഷയമായതിനാല്‍ ഉന്നത നേതൃത്വത്തിന്റെ അനുമതി വേണമെന്നാണ് സഭാനിലപാട്. ഭൂമി കൈമാറുന്നതിന് തടസ്സമില്ലെന്ന് ബിഷപ്പ് വ്യക്തമാക്കുമ്പോള്‍ തന്നെ അടുത്തിടെ പട്ടയം ആവശ്യപ്പെട്ട് രംഗത്തെത്തിയ ആദിവാസികളെ സഭ അവഗണിക്കുകയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഭൂമി നല്‍കാനാകില്ലെന്ന നിലപാടെടുത്താല്‍ വിവാദമാകുകയും സഭ പ്രതിക്കൂട്ടിലാകുകയും ചെയ്യും. അതിനാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിഷയം നീട്ടിക്കൊണ്ട് പോകുന്നതിനാണ് ശ്രമം.
ആദിവാസികള്‍ക്ക് മേല്‍ തങ്ങളുടെ സമാന്തര ഭരണമാണ് സഭ പ്രയോഗിക്കുന്നത്. ഭൂമി സ്വന്തമല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിനുപോലും സഭയുടെ അനുമതി ആവശ്യമായിവരുന്നു. ആദിവാസികളുടെ സ്വന്തം ഭൂമിയല്ലാത്തതിനാല്‍ കോളനിയായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതിനാല്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത്. കോളനി വികസനത്തിനായി പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ ഇവര്‍ പുറന്തള്ളപ്പെടുന്നു. ആദിവാസികളുടെ വികസനത്തിനും ഭൂമി സഭയില്‍ നിന്നും തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമായി വരുന്നു.
ഭൂമി സ്വന്തമായി നല്കിയാല് ആദിവാസികള്‍ വിറ്റ് കള്ളുകുടിക്കുമെന്നാണ് പള്ളി അധികൃതര്‍ പരസ്യമായി വിശദീകരിക്കുന്നത്. ആദിവാസികളില്‍ തന്നെ ഇത്തരമൊരു ബോധം സഭ സൃഷ്ടിച്ചെടുത്തിട്ടുമുണ്ട്. മുസ്ലീങ്ങള്‍ ഭൂമി തട്ടിയെടുക്കുമെന്ന പ്രചരണവും നടത്തുന്നുണ്ട്. പ്രത്യക്ഷത്തില്‍ തന്നെ ആദിവാസികളെ അവഹേളിക്കുന്ന വിശദീകരണമാണ് സഭ നല്‍കുന്നത്. ഭൂമി നല്കി സ്വതന്ത്രരാക്കിയാല്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങിപ്പോകുമെന്ന ഭയമാണ് സഭയ്ക്ക്. ആദിവാസി ക്ഷേമത്തിന് വകുപ്പും സ്വന്തമായി മന്ത്രിയുമുള്ള സംസ്ഥാനത്ത് പകല്‍ വെളിച്ചത്തിലെ ചൂഷണത്തിനുനേരെ കണ്ണടയ്ക്കുകയാണ് സര്‍ക്കാര്‍.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: