ന്യൂദല്‍ഹി: ലോകത്തെ മുന്‍നിര രഹസ്യാന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളും മുന്‍രഹസ്യാന്വേഷണ വിഭാഗം തലവനുമായ അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായി. രാജ്യരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദല്‍ഹിയിലെ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ജനറലാണ്. 1968 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് ഡോവല്‍ 2005ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചതാണ്.
ഇന്ത്യന്‍ സൈന്യത്തിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ കീര്‍ത്തി ചക്ര ലഭിച്ച രാജ്യത്തെ ആദ്യ പോലീസ് ഉദ്യോഗസ്ഥനാണ്. സര്‍വ്വീസിലെ 37 വര്‍ഷങ്ങളില്‍ 33 വര്‍ഷവും രഹസ്യാന്വേഷണ വിഭാഗത്തിലാണ് ഡോവല്‍ പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടുപിന്നാലെ നരേന്ദ്രമോദിയെ സന്ദര്‍ശിച്ച അജിത് ഡോവല്‍ രാജ്യത്തിന്റെ സുരക്ഷാ സാഹചര്യങ്ങള്‍ മോദിയെ ധരിപ്പിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് നിയമിച്ച നരേന്ദ്രമോദിയുടെ തീരുമാനം വലിയ തോതില്‍ സ്വാഗതം ചെയ്യപ്പെട്ടു കഴിഞ്ഞു.
1999ലെ ഖാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ ഭീകരരുമായി ആശയവിനിമയം നടത്തി ബന്ദികളെ മോചിപ്പിക്കുന്നതിനു വേണ്ട പരിശ്രമങ്ങള്‍ നടന്നത് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ്. ജമ്മുകാശ്മീര്‍,പഞ്ചാബ്, വടക്കുകിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം നിര്‍ണ്ണായക സാഹചര്യങ്ങളുണ്ടായപ്പോള്‍ നിയോഗിക്കപ്പെട്ടത് അജിത് ഡോവലാണ്. ആറു വര്‍ഷം ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പാക്കിസ്ഥാനിലും ഡോവല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സുവര്‍ണ്ണ ക്ഷേത്രത്തിലൊളിച്ച ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരായി നടന്ന 1988ലെ ഓപ്പറേഷന് ബ്ലാക്ക് തണ്ടറിലെ നിര്‍ണ്ണായക രഹസ്യവിവരങ്ങള്‍ അജിത് ഡോവലാണ് നല്‍കിയത്.
മുന്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് നൃപേന്ദ്രമിശ്രയെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചതിനു ശേഷം നടക്കുന്ന രണ്ടാമത്തെ സുപ്രധാന നിയമനമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റേത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: