കൊച്ചി: എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജ് മാനേജ്മെന്റിന്റെ പിടിവാശിക്ക് വഴങ്ങി നഗരമധ്യത്തില്‍ കോടികള്‍ വിലയുള്ള ഭൂമി പതിച്ചു നല്കാന് നീക്കം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിനു സമീപം മാനേജ്മെന്റ് അനധികൃതമായി കൈവശപ്പെടുത്തിയിട്ടുള്ള 4.67 ഏക്കര്‍ ഭൂമിയില്‍ നിന്ന് കൊച്ചി മെട്രോ ഓഫീസ് നിര്‍മ്മാണത്തിനായി 88 സെന്റ് സ്ഥലം വിട്ടു നല്‍കുന്നതിന് പകരമായാണിത്.
ആല്‍ബര്‍ട്സ് കോളേജിനു പിന്നില്‍ സര്‍ക്കാരിന്റെ 14 സെന്റ് സ്ഥലവും നഗരത്തില്‍ ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥലങ്ങളുമാണ് കൈമാറാന്‍ നീക്കം നടക്കുന്നത്. കലൂരിലെ സ്ഥലം വിട്ടു നല്‍കാനാകില്ലെന്ന് കോളേജ് മാനേജ്മെന്റ് ശാഠ്യം പിടിച്ചതോടെയാണ് പകരം സ്ഥലം നല്കാന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കലൂരില്‍ സ്റ്റേഡിയത്തിന് സമീപമുള്ള 4.67 ഏക്കറില്‍ കോളേജ് മാനേജ്മെന്റിന് ഒരവകാശവുമില്ലെന്നതാണ് സത്യം. ഇത് സര്‍ക്കാര്‍ ഭൂമിയാണ്. 1983 ല്‍ പത്തു വര്‍ഷത്തെ പാട്ടത്തിന് സര്‍ക്കാര്‍ ഇത് കോളേജിന് കൈമാറുകയായിരുന്നു. ഫുട്ബോള്‍ പരിശീലനത്തിന് ഗ്രൗണ്ട് ആയി ഉപയോഗിക്കണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. 1993 ല്‍ ഈ പാട്ട വ്യവസ്ഥ കാലഹരണപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഭൂമി തിരികെയെടുത്തില്ല. നിയമാനുസൃതം അടക്കേണ്ട പാട്ടത്തുക മാനേജ്മെന്റ് അടച്ചിട്ടുമില്ല. 95 ല്‍ പുതിയ കരാര്‍ ഉണ്ടാക്കി. ഇതിന്റെയും കാലാവധി പത്തു വര്‍ഷമായിരുന്നു. എല്ലാ വര്‍ഷവും കൃത്യമായി പാട്ടം അടക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. 2004 ല്‍ ഈ കരാറും കാലാവധി പൂര്‍ത്തിയായെങ്കിലും പിന്നീട് കരാറൊന്നും ഉണ്ടാക്കിയില്ല. ഇതുവരെ ഒരു ചില്ലിക്കാശ് പോലും മാനേജ്മെന്റ് ഖജനാവിലേക്ക് അടച്ചിട്ടുമില്ല. പാട്ടക്കുടിശ്ശിക മാത്രം ഇപ്പോള്‍ 1.81 കോടി രൂപ വരും. മാനേജ്മെന്റ് കോടതിയെ സമീപിച്ചതു വഴി ഈ തുക 46 ലക്ഷമാക്കി കുറച്ചു കൊടുത്തെങ്കിലും ഒരു രൂപ പോലും ഇപ്പോഴും അടക്കാന്‍ തയ്യാറായിട്ടില്ല. അതിനിടെയാണ് ഈ 4.67 ഏക്കറില്‍ നിന്നും 88 സെന്റ് ഭൂമി മെട്രോ റെയില്‍ പദ്ധതിയുടെ ഓഫീസിനായി ഏറ്റെടുക്കാന്‍ തീരുമാനമുണ്ടായത്. ഇതോടെ കോളേജ് മാനേജ്മെന്റ് എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. 88 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനു പകരമായി ബാക്കി ഭൂമിക്ക് പട്ടയം നല്‍കണമെന്നും ഏറ്റെടുക്കുന്നതിനു തുല്യമായ ഭൂമി നഗരത്തില്‍ വേറെ നല്‍കണമെന്നുമാണ് അവരുടെ ഡിമാന്റ്. ഇത് പൂര്‍ണ്ണമായും അംഗീകരിച്ച് ഒത്തുതീര്‍പ്പിനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതോടെ കോടികള്‍ വിലവരുന്ന ഭൂമി മാനേജ്മെന്റ് അനധികൃതമായി സ്വന്തമാക്കും. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതിന് കേസെടുക്കുകയും കുടിശ്ശിക വരുത്തിയ പാട്ടത്തുക ഈടാക്കുകയും ചെയ്യേണ്ടിടത്താണ് കോടികളുടെ പൊതു സ്വത്ത് അനധികൃതമായി എഴുതി നല്‍കുന്നത്. കായിക പരിശീലനത്തിന് എന്ന പേരില്‍ സര്‍ക്കാരിനെ കബളിപ്പിച്ച് കൈവശമാക്കിയ ഭൂമിയില്‍ സ്വാശ്രയ കോളേജിനായി വന്‍ കെട്ടിട നിര്‍മ്മാണത്തിനാണ് ഇപ്പോള്‍ മാനേജ്മെന്റിന്റെ ശ്രമം. കോടികളുടെ വിദ്യഭ്യാസകച്ചവടത്തിനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. തലചായ്ക്കാനിടമില്ലാതെ ആയിരങ്ങള്‍ തെരുവില്‍ കഴിയുന്ന ഒരു നഗരത്തിലാണ് സര്‍ക്കാര്‍ ഒത്താശയോടെ ഈ ഭൂമി കയ്യേറ്റം നടക്കുന്നത്. ഭൂമി പതിച്ചു നല്‍കാനുള്ള നീക്കത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മനുഷ്യാവകാശ സംഘടനകള്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: