ന്യൂദല്‍ഹി: ബലാല്‍സംഗ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സെല്‍ രൂപീകരിക്കുമെന്ന് കേന്ദ്ര വനിതാ-ശിശു ക്ഷേമ വകുപ്പു മന്ത്രി മനേകാ ഗാന്ധി പറഞ്ഞു. പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം നടത്തുന്ന കാര്യവും തീരുമാനിക്കാമെന്ന് മന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ആവര്‍ത്തിക്കുന്ന സ്ത്രീപീഡനക്കേസുകളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മന്ത്രി.
യുപിയിലെ ബദൗന്‍ ജില്ലയില്‍ നടന്ന സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണ്. കട്ര വില്ലേജില്‍ സഹോദരിമാരെ കൂട്ട ബലാല്‍സംഗം ചെയ്തശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ക്ഷുഭിതരായ ജനക്കൂട്ടം പോലീസിനെതിരേ തിരിഞ്ഞു. രണ്ട് പോലീസുകാരെ സസ്പന്‍ഡു ചെയ്ത് ഏഴുപേര്‍ക്കെതിരേ എഫ്ഐആര്‍ എടുത്തതും അഞ്ചു പേരെ പിടികൂടിയതും ഒഴിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ഒന്നും കൈക്കൊണ്ടിട്ടില്ല.
“രണ്ടു പെണ്‍കുട്ടികള്‍ക്ക് ജീവന് നഷ്ടപ്പെട്ട സംഭവത്തിന് പോലീസിന്റെ നിഷ്ക്രിയതയും കാരണമാണ്. ഇപ്പോഴും പോലീസ് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയാണ് വേണ്ടത്,” മന്ത്രി അഭിപ്രായപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടാല്‍ താന്‍ സിബിഐ അന്വേഷണം ശുപാര്‍ശചെയ്യുമെന്നു പറഞ്ഞ മനേക വൈകാതെ ഇത്തരം കേസുകളുടെ അതിവേഗ നടത്തിപ്പിനായി പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: