ന്യൂദല്‍ഹി: അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന മട്ടില്‍ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ കേന്ദ്ര മന്ത്രിമാര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചും പരാജിതരാകുകയാണ്. മാനവവിഭവശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് വിമര്‍ശിക്കാനിറങ്ങിയ കേണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇപ്പോള്‍ അതുവേണ്ടിയിരുന്നില്ലെന്നാണ് അഭിപ്രായം. വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പ്രചരിക്കുന്ന വിശദീകരണങ്ങളില്‍ കോണ്‍ഗ്രസിനു സ്വന്തം തെറ്റു ബോധ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നേതാവായ അജയ്മാക്കന്റെ ആരോപണത്തിന് ഉരുളയ്ക്ക് ഉപ്പേരിപോലെയാണ് മറുപടി കിട്ടിക്കൊണ്ടിരിക്കുന്നത്.
ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയില്ലാതെ നിരവധി പ്രഗത്ഭന്മാര് ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെ പലരും ചൂണ്ടിക്കാട്ടുന്നു. ലോകത്തിന്റെ നെറുകയില്‍ എത്തിയ പലര്‍ക്കും പ്രാഥമിക വിദ്യഭ്യാസം മാത്രമേ ലഭിച്ചിട്ടുള്ളു. വിദ്യാഭ്യാസമാണോ വിജയത്തിനുള്ള മാനദണ്ഡം, വിദ്യാഭ്യാസയോഗ്യത കൊണ്ട് ഒരാളുടെ കഴിവിനെ അളക്കാന്‍ സാധിക്കുമോ, ലോക ചരിത്രത്തിലേയ്ക്ക് നോക്കിയാല്‍ ‘ഇല്ല’ എന്നാകും ഉത്തരം ലഭിക്കുക. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയം കൈവരിച്ച് ഉന്നതസ്ഥാനത്ത് എത്തിയവരില്‍ പലര്‍ക്കും വിദ്യാഭ്യാസം കുറവായിരുന്നുവെന്ന് ചരിത്രം തെളിയിക്കുന്നുണ്ട്. ലോകജനതയുടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രമുഖരില്‍ ചിലരാണ് ഇന്ദിരാ ഗാന്ധി, വില്യം ഷേക്സ്പിയര്, ജോര്‍ജ്ജ് വാഷിംഗ്ടണ്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, രവീന്ദ്രനാഥ ടാഗോര്‍, ബില്‍ഗേറ്റ്സ്, ധീരുഭായി അംബാനി, എഡിസണ് തുടങ്ങിയവര്‍.
ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളില്‍ ഒരാളായിരുന്ന ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത പ്രീഡിഗ്രി മാത്രമാണ്. നാലുതവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഇന്ദിര, ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ബിരുദപഠനത്തിനായി ചേര്‍ന്നെങ്കിലും പരീക്ഷകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനാല്‍ പഠനം പൂര്‍ത്തിയാക്കാനാകാതെ മടങ്ങേണ്ടിവന്നു. വീണ്ടും തുടര്‍ വിദ്യാഭ്യാസത്തിന് ശ്രമങ്ങള്‍ നടത്തിയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു. പരീക്ഷകളിലുള്ള തുടര്‍ച്ചയായ പരാജയം കാരണം ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല അധികൃതര്‍ ഇന്ദിരയോട് പഠനം നിര്‍ത്തി പോകാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ.
ദേശീയഗാന രചയിതാവായ രവീന്ദ്രനാഥ ടാഗോര്‍ കലാകാരന്, കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് , സാമൂഹ്യപരിഷ്കര്‍ത്താവ് തുടങ്ങിയ നിലകളില്‍ പ്രതിഭ തെളിയിച്ചയാളാണ്. ഏഷ്യയിലെ ആദ്യ നോബല്‍ സമ്മാന ജേതാവ് കൂടിയാണ് ടാഗോര്‍. പ്രാഥമിക വിദ്യാഭ്യസം നടത്തിയെങ്കിലും ഭാരത പര്യടനത്തിന് തിരിച്ചതുമൂലം പഠനം മുടങ്ങി. തിരിച്ചുവന്ന അദ്ദേഹം പിന്നെ സ്കൂളില്‍ പോകാന്‍ താല്പര്യം കാണിച്ചില്ല. പിന്നീട് സ്വയംപഠനമായിരുന്നു. ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിയമ വിദ്യാര്‍ത്ഥിയായി പഠനം ആരംഭിച്ചുവെങ്കിലും ബിരുദമെടുക്കാതെ മടങ്ങി.
ശാസ്ത്രലോകത്തിന് മുതല്‍ക്കൂട്ടായി മാറിയ അമേരിക്കക്കാരനായ തോമസ് ആല്‍വാ എഡിസണ് ഫോണോഗ്രാഫ്, ചലച്ചിത്ര കാമറ, വൈദ്യുത ബള്‍ബ് തുടങ്ങി പ്രയോജനകരമായ അനേകം കണ്ടുപിടിത്തങ്ങള്‍ നടത്തിയ വ്യക്തിയാണ്. മെന്‍ലോപാര്‍ക്കിലെ മാന്ത്രികന് എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം ആദ്യ വ്യാവസായിക റിസര്‍ച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയുമുണ്ട്. എഡിസന്റെ സ്കൂള്‍ വിദ്യാഭ്യാസ സമയത്ത് അദ്ധ്യാപകന് എഡിസണ് പഠിക്കാന്‍ ബുദ്ധിയില്ലെന്ന് ആരോപിച്ചു. അതോടെ മൂന്നു മാസങ്ങള്‍ക്ക് ശേഷം എഡിസണ് സ്കൂളില്‍ പോക്ക് നിര്‍ത്തി. പിന്നീട് വീട്ടിലിരുന്നുള്ള പഠനമായിരുന്നു. എഡിസണ് സമ്മാനമായി ലഭിച്ച ശാസ്ത്രപുസ്തകത്തിലൂടെ പിന്നീട് ലോകം കണ്ടത് മാറ്റങ്ങളുടെ പ്രഹേളികയായിരുന്നു. ഓഹരിവില പ്രദര്‍ശിപ്പിക്കുന്ന ടിക്കര്‍, വോട്ടിംഗ്യന്ത്ര സംവിധാനം, ഇലക്ട്രിക് കാറിലുപയോഗിക്കാവുന്ന ബാറ്ററി, വൈദ്യുത ഉത്പാദനവിതരണ സംവിധാനങ്ങള്‍, റെക്കോഡ് ചെയ്ത സംഗീതം, ചലച്ചിത്രങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളാണ്. വൈദ്യുത ഉത്പാദനത്തിലെയും വിതരണത്തിലെയും ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങള്‍ ആധുനിക വ്യാവസായിക ലോകത്തിന്റെ രൂപീകരണത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. മാന്‍ഹാട്ടനിലെ പേള്‍ സ്ട്രീറ്റിലാണ് ഇദ്ദേഹം ആദ്യത്തെ വൈദ്യുതോല്‍പ്പാദനകേന്ദ്രം സ്ഥാപിച്ചത്.
അമേരിക്കയുടെ പ്രഥമ പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് വാഷിംങ്ങ്ടണിന്റെ പിതാവ് മരണപ്പെട്ടതിനെതുടര്‍ന്നുള്ള കുടുംബപ്രശ്നങ്ങള്‍ കാരണം പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 11-ാം വയസില്‍ പഠനം മുടങ്ങി. പിന്നീടുള്ള നിരന്തര പരിശ്രമങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയുടെ ആദ്യ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. പൂര്ണ്ണജനപിന്തുണയോടെ വിജയിച്ച് അധികാരത്തിലെത്തിയ മഹത്വ്യക്തിത്വമാണ് ജോര്‍ജ്ജ് വാഷിങ്ങ്ടണ്‍.
ഇംഗ്ലീഷ് സാഹിത്യലോകത്തിന് മികച്ച സംഭാവനകള്‍ നല്കിയ അത്ഭുതപ്രതിഭകളായ വില്യം ഷേക്സ്പിയര്, ജാന്‍ ആസ്റ്റിന്‍, ചാള്‍സ് ഡിക്കന്‍സ്, മാര്‍ക് ട്വയിന് എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സാമുവല്‍ ലാങ്ന്‍ഘേണ്‍ ക്ലെമെന്സ് എന്നിവര്‍ ഉയര്‍ന്ന വിദ്യഭ്യാസയോഗ്യതയില്ലാത്തവരാണ്. എന്നിട്ടും സാഹിത്യലോകത്തിന്റെ നെറുകയില്‍ എത്തിയ മഹത്വ്യക്തിത്വങ്ങളായി ഉയര്‍ന്നു.
എലിസബത്തേണ് കാലഘട്ടത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഗ്രാമര്‍ സ്കൂളിലാണ് ഷേക്സ്പിയര് തന്റെ വിദ്യാഭ്യാസകാലം ചെലവഴിച്ചത്. ആട്ടിടയനായിരുന്ന ജാന്‍ ആസ്റ്റിന്റെ പിതാവിന് ആറുകുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സാമ്പത്തികശേഷിയില്ലാതിരുന്നതിനാല്‍ ജാനിന് 11-ാം വയസില്‍ വിദ്യാലയത്തിന്റെ പടിയിറങ്ങേണ്ടി വന്നു. പിന്നീട് ഇംഗ്ലീഷ് സാഹിത്യത്തില്‍ റൊമാന്റിക് ഫിക്ഷന്‍ രംഗത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിക്കാനായി. വിക്റ്റോറിയന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ചാള്‍സ് ഡിക്കന്‍സിനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം സ്കൂള്‍ വിദ്യഭ്യാസം തുടരാനായില്ല. സാമുവല്‍ ലാങ്ന്‍ഘേണ്‍ ക്ലെമെന്‍സിനും കാരണം മറ്റൊന്നായിരുന്നില്ല, പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് കുടുംബ പ്രാരാബ്ധങ്ങള്‍ കാരണം 12-ാം വയസില്‍ വിദ്യാഭ്യാസം നിര്‍ത്തി.
20-ാം നൂറ്റാണ്ടിലെ യുദ്ധകാലഘട്ടത്തിലെ മികച്ച നേതാക്കളില്‍ ഒരാളായിരുന്ന വിന്സ്റ്റന് ചര്‍ച്ചിലിന് സ്കൂള്‍ വിദ്യാഭ്യാസം മാത്രമാണുള്ളത്. സ്കൂള്‍ ജീവിതത്തിനുശേഷം ആര്‍മി അക്കാദമിയില്‍ ചേര്‍ന്നു. ലോകജനതയ്ക്ക് മാതൃകയാകുന്ന തരത്തിലുള്ള നേതാവായി വളര്‍ന്ന് സൂര്യന് അസ്തമിക്കാത്ത രാഷ്ട്രമായ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി. പ്രമുഖ രാഷ്ട്രീയ നേതാവും പ്രാസംഗികനും തന്ത്രജ്ഞനും ബ്രിട്ടീഷ് കരസേനയില്‍ സൈനികനുമായിരുന്നു. ചര്‍ച്ചിലിന്റെ ചരിത്ര രചനകള്‍ക്ക് 1953ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. നോബല്‍ സമ്മാനം ലഭിച്ച ഏക പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.
വിജയത്തെ സൂചിപ്പിക്കാന്‍ രണ്ട് വിരലുകള്‍ ഇംഗ്ലീഷ് അക്ഷരമായ ‘വി’ ആകൃതിയില്‍ ഉയര്‍ത്തിക്കാണിക്കാണിക്കുന്ന രീതി ലോകത്തിന് സംഭാവന നല്‍കിയത് ചര്‍ച്ചിലാണ്. വിദ്യാലയങ്ങളില്‍ പോകാതെ സ്വന്തം പരിശ്രമഫലമായി ഉന്നതങ്ങളില്‍ എത്തിയയാളാണ് അമേരിക്കയുടെ 16-ാം പ്രസിഡന്റായ എബ്രഹാം ലിങ്കണ്. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തെത്തി.
അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്റായിരുന്നു ലിങ്കണ്. റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായിരുന്ന ടോള്‍സ്റ്റോയിയുടെ മാതാപിതാക്കള്‍ മരിച്ചതിനെതുടര്‍ന്ന് ബന്ധുക്കളുടെ സംരക്ഷണത്തില്‍ വളര്‍ന്ന ടോള്‍സ്റ്റോയി കസാന്‍ സര്‍വകലാശാലയില്‍ നിയമവും പൗരസ്ത്യ ഭാഷകളും പഠിച്ചെങ്കിലും ബിരുദമൊന്നും നേടാതെ പഠനം മതിയാക്കി. ഇന്ത്യയുടെ തപാല്‍ സ്റ്റാമ്പില്‍ ഇടം പിടിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ലിങ്കണ്.
റിലയന്‍സ് ഇന്‍ഡസ്ടീസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഇന്ത്യയിലെ പ്രമുഖ വ്യവസായിയുമായിരുന്ന ധീരുഭായി അംബാനി സ്കൂള്‍ തലം വരെയാണ് പഠിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിലെ മുന്‍നിരക്കാരനായ ബില്‍ ഗേറ്റ്സ് കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചയാളാണ്.
ദൃശ്യ ഉത്തമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: