ആലപ്പുഴ: ഇ-മാലിന്യങ്ങള്‍ ജനജീവിതത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്നു. സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാകുന്നില്ല. സംസ്ഥാനത്ത് ഇലക്ട്രോണിക് മാലിന്യങ്ങള്‍(ഇ-വേസ്റ്റ്സ്/പാഴ്വസ്തുക്കള്) അപകടകരമാം വിധം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാലിന്യം സുരക്ഷിതമായി ശേഖരിക്കുന്നതിനും ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും യാതൊരു പദ്ധതികളുമില്ല.
പരിസ്ഥിതി വകുപ്പ് കഴിഞ്ഞ ജനുവരി ഒന്നിനാണ് ഇലക്ട്രോണിക് പാഴ്വസ്തു ശേഖരണത്തിനും നീക്കംചെയ്യലിനുമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി-വനം മന്ത്രാലയം ഇ-വേസ്റ്റ്സ് (മാനേജ്മെന്റ് ആന്‍ഡ് ഹാന്‍ഡ്ലിംഗ്)റൂള്‍സ്, 2011 വിജ്ഞാപനം ചെയ്തതനുസരിച്ച് ചട്ടങ്ങള്‍ 2012 മേയ് ഒന്നിന് പ്രാബല്യത്തില്‍ വന്നിരുന്നു. അതിലെ ചട്ടങ്ങള്‍ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇ-മാലിന്യങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ പൊതുയിടങ്ങളില്‍ കുന്നുകൂടുന്നു. ഉത്തരവനുസരിച്ച് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ ഉപയോഗശൂന്യമാകുന്ന തങ്ങളുടെ ഉത്പന്നങ്ങള്‍ ഉപയോക്താക്കളില്‍ നിന്നു നേരിട്ടോ ഏജന്റുമാര്‍ വഴിയോ ശേഖരിക്കുകയോ വില നല്കി മടക്കിവാങ്ങുകയോ ചെയ്യണം.
ഇങ്ങനെ ശേഖരിക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങള്‍ അംഗീകൃത പുനരുത്പാദകര്ക്കു അനുയോജ്യമായ മാര്‍ഗത്തില്‍ എത്തിച്ചുകൊടുക്കേണ്ടതും നിര്‍മ്മാതാക്കള്‍ തന്നെയാണ്. അംഗീകൃത ബ്രാന്‍ഡുകളുടെ ഇലക്ട്രിക്കല്‍-ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ഇ-മാലിന്യങ്ങളാകുമ്പോള് ഉപയോക്താക്കള്‍ അവ ഉത്പാദകര്‍ക്കു മടക്കി നല്‍കുകയോ തദ്ദേശസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രാദേശിക സംവിധാനം വഴി ഒഴിവാക്കുകയോ ചെയ്യണം.സംസ്ഥാനത്തെ ഇ-മാലിന്യങ്ങള്‍ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനോ പുനരുത്പാദനം ചെയ്യുന്നതിനോ പര്യാപ്തമായ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനും അനുമതി നല്‍കുന്നതിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡ്നടപടികളെടുക്കേണ്ടതുമാണ്.
കോംപാക്ട് ഫ്ലൂറസന്റ് ലാമ്പ് (സി.എഫ്.എല്‍), ഫ്്ലൂറസന്റ് ട്യൂബ് ലൈറ്റ്(എഫ്.ടി.എല്‍) ഉള്‍പ്പടെയുള്ള ഇ-മാലിന്യങ്ങള്‍ വേര്‍തിരിച്ച് വീടുകളില്‍നിന്നു നേരിട്ട് ശേഖരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്ന നിര്‍ദ്ദേശവും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. കുടുംബശ്രീ യൂണിറ്റുകളുടെ സേവനം ഇതിന് പ്രയോജനപ്പെടുത്താന്‍ കഴിയും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിനു സംവിധാനമുണ്ടാക്കുകയും അംഗീകൃത ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. ഇലക്ട്രിക്കല്‍-ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനും വന്‍തോതിലുള്ള ഉപയോഗത്തിനും അനുവാദമോ ലൈസന്‍സോ നല്കുമ്പോള് ഇ-മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സര്‍ക്കാര്‍ ചട്ടങ്ങള്‍ ശക്തമാണെങ്കിലും നടപടികള്‍ പ്രഖ്യാപനത്തിലൊതുങ്ങുകയാണ്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: