തിരുവനന്തപുരം: കരമന, കളിയിക്കാവിള, നാഗര്‍കോവില്‍ ദേശീയ പാത നാലുവരിയാക്കുന്ന പണികള്‍ രണ്ടു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പൊന്രാധാകൃഷ്ണന്. പണികള്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡകരിയുമായി സംസാരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കേരളത്തിന്റെ വ്യാവസായിക വികസനത്തിന് മുന്തിയ പരിഗണന നല്‍കുമെന്ന് വന്‍കിട വ്യവസായ മന്ത്രിയായ പൊന്രാധാകൃഷ്ണന് പറഞ്ഞു. പാലക്കാട്, എറണാകുളം തുടങ്ങിയ വ്യവസായ മേഖലകള്‍ സന്ദര്‍ശിക്കും. കേരളത്തിന്റെ വ്യവസായ വികസനവുമായി ബന്ധപ്പെട്ട് എല്ലാവരുമായും ചര്‍ച്ച നടത്തും. പാലക്കാട് കോച്ച് ഫാക്ടറിയുടെയും ആലുവ ഫാക്ടിന്റെയും കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ സമീപനം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
പൊന്‍ രാധാകൃഷ്ണന് വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണം നല്കി. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ.പി.പി.വാവ, സംസ്ഥാന സെക്രട്ടറി ജെ.ആര്.പദ്മകുമാര്‍, വക്താവ് വി.വി.രാജേഷ്, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, ദേശീയ കൗണ്‍സില്‍ അംഗം കരമന ജയന്, നാഗര്‍കോവില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മീനദേവ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിമാനത്താവളത്തിലെ സ്വീകരണം. വിമാനത്താവളത്തില്‍ നിന്ന് കന്യാകുമാരിയിലേക്ക് അദ്ദേഹം പോയി.
രാവിലെ കളിയിക്കാവിളയില്‍ ഉജ്ജ്വല സ്വീകരണമാണ് അദ്ദേഹത്തിന് നല്‍കിയത്. കന്യാകുമാരിയിലേക്കുള്ള യാത്രയില്‍ പതിന്നാലിടങ്ങളില് വന്‍ സ്വീകരണവും ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: