കൊച്ചി: ഗതാഗതതടസമുണ്ടാക്കി നടുറോഡില്‍ സ്ഥിതിചെയ്യുന്ന കുരിശടി നീക്കം ചെയ്യാന്‍ തയ്യാറാകാത്തവര്‍ പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ തകര്‍ത്തതില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് മുന്‍ മന്ത്രി എസ്. ശര്‍മ്മ പറഞ്ഞു. മാറി മാറിവന്ന ഒരു സര്‍ക്കാരും മുളന്തുരുത്തിയില്‍ നടുറോഡില്‍ സ്ഥിതി ചെയ്യുന്ന കുരിശടി നീക്കാന്‍ തയ്യാറായില്ല. ആര്‍ക്കും തടസമില്ലാതെ ഒരു പ്രത്യേക സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ തകര്‍ത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുണ്ടന്നൂരിലെ നിരാഹാര സമരപന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിറ്റ് കറുപ്പന്റെ ജന്മദിനത്തില് തന്നെ പ്രതിമ തച്ചുടച്ച നടപടി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് പണ്ഡിറ്റ് കറുപ്പന് സ്മാരക സഹായസമിതി വ്യക്തമാക്കി. ഇതിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടമായി റിലേ നിരാഹാരസമരം ആരംഭിച്ചു. സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഷാനവാസ് ഇന്ന് ഉപവാസമനുഷ്ഠിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, ധീവരസഭ താലൂക്ക് സെക്രട്ടറി കാര്ത്തികേയന്, കെ.കെ.മേഘനാഥന്,സോമനാഥ് എന്നിവര്‍ നിരാഹാരസമരം നടത്തും.
ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എന്‍.രാധാകൃഷ്ണന്, പി.രാജീവ് എം.പി, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, എസ്.എന്‍.ഡി.പി യോഗം അസി.സെക്രട്ടറി അഡ്വ.എന്‍.ഡി.പ്രേമചന്ദ്രന് തുടങ്ങി വിവിധ സാമൂഹ്യ രാഷ്ടീയ നേതാക്കള്‍ പ്രസംഗിക്കും. പ്രതിമ പുനര്‍നിര്‍മ്മിക്കുക, പ്രതിമ നശിപ്പിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പണ്ഡിറ്റ് കറുപ്പന് സ്മാരക സഹായ സമിതി പ്രക്ഷോഭം തുടരും. സമരത്തില്‍ പ്രമുഖ സാംസ്കാരിക സാഹിത്യ നായകന്മാരുടെ പിന്തുണയും തേടുമെന്ന് പണ്ഡിറ്റ് കറുപ്പന് സ്മാരക സഹായ സമിതി ചെയര്മാന് ഇ.എന്‍.നന്ദകുമാറും ജനറല്‍ കണ്‍വീനര്‍ കെ.കെ.മേഘനാഥനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: