വാഷിങ്ങ്ടണ്‍: കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള പ്രഥമ ഇന്ത്യ-യുഎസ് നയതന്ത്ര ചര്‍ച്ചകള്‍ ഈ മാസം ആറിന് ആരംഭിക്കും. ജൂണ്‍ ഒമ്പതുവരെ നടക്കുന്ന ചര്‍ച്ചയില്‍ അമേരിക്കയെ പ്രതിനിധീകരിച്ച് ഒബാമ ഭരണകൂടത്തിലെ ദക്ഷിണ, മധ്യേഷ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ പങ്കെടുക്കും.
ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിനു പുറമേ വ്യവസായികളും പുതിയ കേന്ദ്രസര്‍ക്കാരിലെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരുമായും ബിസ്വാള്‍ കൂടിക്കാഴ്ച നടത്തുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു. നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഉന്നത യുഎസ് നയതന്ത്ര പ്രതിനിധിയാണ് ബിസ്വാള്‍.
ഗോധ്ര കൂട്ടക്കൊലക്കുശേഷം ഗുജറാത്തില്‍ നടന്ന ചില അക്രമസംഭവങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് അമേരിക്ക വിസ നിഷേധിച്ച നടപടി വിവാദമായിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിനെത്തുടര്‍ന്ന് പ്രസിഡന്റ് ബരാക് ഒബാമ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഇതിനുശേഷം യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സുഷമാ സ്വരാജിനെയും വിളിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത കെറി എടുത്തുപറയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബിസ്വാളിനെ ഇന്ത്യയിലേക്കയക്കാന്‍ അമേരിക്ക തീരുമാനിച്ചത്.
ജൂണ്‍ നാല് മുതല്‍ ആറ് വരെ നടത്തുന്ന ബീജിങ് പര്യടനത്തിനു ശേഷമാണ് ബിസ്വാള്‍ ഇന്ത്യയിലെത്തുക. പരസ്പര ബന്ധം, സാമ്പത്തിക കാര്യങ്ങള്‍, പ്രാദേശിക വിഷയങ്ങളുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ തുടങ്ങിയവക്കായി ബീജിങ് സന്ദര്‍ശനത്തിനിടെ ബിസ്വാള്‍ ഒട്ടേറെ ചൈനീസ് ഉദ്യോഗസ്ഥരെയും കാണുന്നുണ്ട്. ന്യൂ സില്‍ക്ക് റോഡ്, ഇന്ത്യാ പസഫിക് സാമ്പത്തിക ഇടനാഴി തുടങ്ങിയവയിലൂടെ പ്രാദേശിക വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചൈനീസ് പണ്ഡിതന്മാരും ആസൂത്രണ വിദഗ്ധരുമായും അവര്‍ ആശയവിനിമയം നടത്തും. യുഎസ്-താജിക്കിസ്ഥാന്‍ വാര്‍ഷിക ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് ജൂണ്‍ രണ്ടിനാണ് ബിസ്വാളും യുഎസ് പ്രതിനിധി സംഘവും ദുഷാന്ബെയില്നിന്ന് പര്യടനം തുടങ്ങുക. ദുഷാന്‍ബെയില്‍ അവര്‍ മുതിര്‍ന്ന താജിക്ക് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, പൊതുസമൂഹത്തിലെയും യുവാക്കളുടെയും പ്രതിനിധികള്‍, അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: