വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ബന്ദിയാക്കി തടവില്‍ പാര്‍പ്പിച്ചിരുന്ന അമേരിക്കന്‍ സൈനികനെ താലിബാന് വിട്ടയച്ചു. ഗൊണ്ടനാമൊ ജയിലില്‍ തടവിലായിരുന്ന നാല് താലിബാന് ഭീകരരെ കൈമാറാന്‍ അമേരിക്ക തയ്യാറായതോടെയാണ് സൈനികന് മോചിതനായത്.
സൈനികന്റെ ആരോഗ്യ നില പൂര്‍ണ തൃപ്തികരമാണെന്ന് അമേരിക്ക അറിയിച്ചു. സാര്‍ജന്റ് ബോവെ ബര്ഗ്ദാനെയാണ് പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് ഭീകരര്‍ അമേരിക്കയ്ക്ക് കൈമാറിയത്. ബോവെയെ മോചിപ്പിച്ച വിവരം യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമ ബന്ധുക്കളെ അറിയിച്ചു.
ഖത്തര്‍ സര്‍ക്കാരിന്റെ മധ്യസ്ഥ നീക്കത്തിനൊടുവിലായിരുന്നു തടവുകാരുടെ കൈമാറ്റത്തിന് അമേരിക്കയും അഫ്ഗാന് താലിബാനും ധാരണിയിലെത്തിയത്. താലിബാനുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയതിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഖത്തര്‍ ഭരണാധികാരി ശെയ്ഖ് തമീം ബിന്‍ അഹമ്മദ് അല്‍ത്താനിക്ക് നന്ദി രേഖപ്പെടുത്തി.
2009 ജൂണ്‍ 30നാണ് അഫ്ഗാനിസ്ഥാന് പാക് അതിര്‍ത്തിയില്‍ വച്ച് 28കാരനായ ബര്‍ട്ടല്‍ താലിബാന്റെ കൈയ്യില്‍ അകപ്പെടുന്നത്. സൈനികന്റെ മോചനത്തിനായി അമേരിക്ക പിന്നീട് മധ്യസ്ഥ ശ്രമങ്ങള്‍ പലതും നടത്തിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.
പാക്-അഫ്ഗാന് അതിര്‍ത്തിയിലുള്ള ഗോത്ര പ്രദേശത്താണ് ബോവെയെ പാര്‍പ്പിച്ചിരുന്നത് എന്നാണ് അമേരിക്കയുടെ നിഗമനം. ഭീകരരുടെ ഹഖാനി ശൃംഖലയ്ക്ക് പേരു കേട്ട സ്ഥലമാണ് ആ ഗോത്ര പ്രദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: