കോഴിക്കോട്/പാലക്കാട്: മുസ്ലിം അനാഥാലയങ്ങളിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തുതന്നെയാണെന്നു വ്യക്തമായി. ഐപിസി 370-ാം വകുപ്പു പ്രകാരം കുറ്റക്കാര്‍ക്ക് ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഈ നടപടി കഴിഞ്ഞ 10 വര്‍ഷമായി നടത്തിവരുന്ന വിവിധ സ്ഥാപനങ്ങള്‍ക്കും നടത്തിപ്പുകാര്‍ക്കുമെതിരെ കര്‍ശന നിയമനടപടികള്‍ ഇതോടെ അനിവാര്യമായിരിക്കുകയാണ്. ഝാര്‍ഖണ്ഡ് ലേബര്‍ കമ്മീഷണര്‍ ഡോ. മനീഷ് രഞ്ജന്‍ ഇന്നെത്തും. സംഭവത്തില്‍ ഝാര്‍ഖണ്ഡില്‍ കേസെടുക്കും.
ഝാര്‍ഖണ്ഡില്‍ നിന്നു കേരളത്തിലേക്ക് കുട്ടികളെ ട്രെയിനില്‍ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയാണെന്ന് ഝാര്‍ഖണ്ഡ് അധികൃതര്‍ പറഞ്ഞു. ആവശ്യമായ അനുമതികള്‍ വാങ്ങാതെയാണ് കുട്ടികളെ അനധികൃതമായി കടത്തിയതെന്ന് സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് മനിഷ് സിന്‍ഹ വിവിധ പരിശോധനകള്‍ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഝാര്‍ഖണ്ഡ് സര്‍ക്കാരിനെയൊ അവിടുത്തെ ഏജന്‍സികളെയോ അറിയിക്കാതെയാണ് കുട്ടികളെ കേരളത്തിലേക്ക് കടത്തുന്നതെന്ന് സംഘം വ്യക്തമാക്കി.
മുക്കം മുസ്ലിം ഓര്‍ഫനേജിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് എസ്. ശ്രീജിത്ത് കോഴിക്കോട്ട് ജന്മഭൂമിയോട് പറഞ്ഞു. കുട്ടികളെ നിയമപ്രകാരം കൊണ്ടുവരുന്നതിനുള്ള ചട്ടങ്ങളൊന്നും ഇക്കാര്യത്തില്‍ പാലിച്ചിട്ടില്ല. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ അറിവോടെ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടുമാത്രമേ കുട്ടികളെ കൊണ്ടുവരാന്‍ കഴിയൂ. അനാഥരല്ലാത്ത കുട്ടികളെയാണ് അനാഥാലയങ്ങളില്‍ താമസിപ്പിക്കുന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇവര്‍ക്ക് സര്‍ക്കാരിന്റെ സഹായം ലഭിക്കാനുള്ള അര്‍ഹതയില്ല, അദ്ദേഹം പറഞ്ഞു.
പത്തു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ മുക്കം മുസ്ലിം ഓര്‍ഫനേജില്‍ കൊണ്ടുവരുന്നുണ്ടെന്നാണ് അതിന്റെ ഭാരവാഹികള്‍ പറഞ്ഞത്. എന്നാല്‍ അതിന്റെ വിവരങ്ങളൊന്നും അവിടെ ലഭ്യമല്ല. ഭാരവാഹികള്‍ സമയം ആവശ്യപ്പെട്ടതിനാല്‍ ഇക്കാര്യത്തില്‍ രണ്ട് ദിവസം കൊണ്ട് റിപ്പോര്‍ട്ട് ശേഖരിക്കാന്‍ താമരശ്ശേരി ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ഡിജിപി എസ് ശ്രീജിത്ത് മുക്കം മുസ്ലിം ഓര്‍ഫനേജ് സന്ദര്‍ശിച്ച് തെളിവെടുത്തിരുന്നു. മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ട വിവരങ്ങള്‍ ഇതുവരെ ഈ ഓര്‍ഫനേജ് നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു
ഝാര്‍ഖണ്ഡില്‍ കുട്ടികള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും സൗജന്യമാണെന്നും ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവിടെ അനാഥാലയത്തില്‍ ലഭ്യമാക്കുന്നതെല്ലാം അവിടെ സര്‍ക്കാര്‍ മേഖലയിലുമുണ്ട്. പിന്നെയെന്തിനാണ് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുപോന്നതെന്ന് അന്വേഷിക്കുമെന്നും ഇവര്‍ പറഞ്ഞു.
ഝാര്‍ഖണ്ഡ് ലേബര്‍ കമ്മിഷണര്‍ ഡോ. മനീഷ് രഞ്ജന്‍ ഇന്ന് പാലക്കാട്ടെത്തും. ഇദ്ദേഹം എത്തിയതിനു ശേഷമേ തുടര്നടപടികളെന്തെന്നു തീരുമാനിക്കൂവെന്നും ഉദ്യോഗസ്ഥസംഘം അറിയിച്ചു. സംഭവത്തില്‍ അവിടെ കേസെടുക്കുമെന്ന് സംഘം വ്യക്തമാക്കി. കഴിഞ്ഞദിവസം കേരളത്തിലെത്തിയ അഞ്ചംഗ സംഘം ഇന്നലെ പേഴുങ്കരയിലെ അനാഥാലയം സന്ദര്‍ശിച്ചു. പാലക്കാട് ജില്ലാ കലക്ടര്‍, ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് കുട്ടികളുമായി സംസാരിച്ചു.
സര്‍ക്കാരിന്റെ ഗ്രാന്റ് തട്ടിയെടുക്കുന്നതിനായിട്ടാണ് അന്യ സംസ്ഥാനങ്ങളിലെ ദരിദ്രകുടുംബത്തിലെ കുട്ടികളെ വലവീശി പിടിച്ച് രക്ഷിതാക്കളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചും പണം നല്‍കിയും സംസ്ഥാനത്തേക്ക് കടത്തിയതെന്നാണ് സൂചന.
നിലവില്‍ ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയിലെ നാഥ് നഗറില്‍ അബ്ദുള്‍ ഹാത്തി അന്‍സാരി(32), മൗലാനാ ഫൈസുള്ള(26), ബിഹാറിലെ ബാഖജില്ലയിലെ ചാപ്രി വില്ലേജുകാരനായ മുഹമ്മദ് ആലംകീര്(24), ഝാര്‍ഖണ്ഡിലെ ഘൊഡ്ഡ ജില്ലക്കാരനായ മുഹമ്മദ് ബ്രിഷ് ആലം(31) എന്നിവരെ 466 കുട്ടികളെ കടത്തിയ സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്്. പശ്ചിമ ബംഗാളിലെ മാര്‍ദ ജില്ലക്കാരായ അബൂബക്കര്‍(50), മണ്‍സൂര്‍(42), ജാഹിര്‍(56), ബക്കര്‍(49) എന്നിവരെ 123 കുട്ടികളെ കടത്തിയ സംഭവത്തിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ഇതിന്റെ കണ്ണികളെ പിടികൂടുവാനോ കേസെടുക്കുവാനോ ഇതുവരെയും തയ്യാറായിട്ടില്ല.
മേയ് 24-ാണ് പാട്നയില്‍ നിന്ന് അഞ്ഞൂറോളം കുട്ടികളുടെ ആദ്യ സംഘത്തെ പാലക്കാട്ട് എത്തിച്ചത്. ട്രെയിനില്‍ കുത്തിനിറച്ച് ടിക്കറ്റില്ലാതെ കൊണ്ടുവന്ന ഇവരെ റയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്ത് തിരിച്ചറിയല്‍ രേഖയുണ്ടായിരുന്ന 156 കുട്ടികളെ കോഴിക്കോട് മുസ്ലിം ഓര്‍ഫനേജിലേക്ക് അയച്ചു. എന്നാല്‍ കുട്ടികളെ അനധികൃതമായാണ് കൊണ്ടുവന്നതെന്ന് തെളിഞ്ഞതോടെ അനാഥാലയം അധികൃതര്‍ രക്ഷപ്പെട്ടു. പിന്നിട് രണ്ട് ദിവസത്തിന് ശേഷം ബംഗ്ലാദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും 123 പേരെ അനധികൃതമായി കടത്തി കൊണ്ടു വന്നിരുന്നു. ഇവരെ മലപ്പുറത്തെ വെട്ടത്തൂരിലുള്ള അന്വാഹുല് ഹുദ കോംപ്ലക്സ് യത്തീംഖാനയിലേക്കാണെന്ന് പറഞ്ഞിരുന്നത്.
കുട്ടികളെ ഇപ്പോള്‍ മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ അനാഥലയങ്ങളില്‍ പാര്‍പ്പിച്ചിരിക്കയാണ്. ഇതിനിടെ നാല്‍പ്പതോളം കുട്ടികളെ രക്ഷിതാക്കളെത്തി രേഖകള്‍ ഹാജരാക്കി നാട്ടിലേക്ക് കൊണ്ടുപോയി.
സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: