ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങി നാല് ദിവസത്തിനുള്ളില്‍ തന്നെ ലഭിച്ചത് 11 ലക്ഷം ലൈക്കുകള്‍. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക്അക്കൗണ്ട് ആരംഭിച്ച് നാല് ദിവസത്തിനുള്ളില്‍ തന്നെ 11 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചതായി ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചത്.
ആശംസകള്‍ അര്‍പ്പിച്ച് സന്ദര്‍ശിക്കുന്നവരുടെ ഉള്‍പ്പടെ നിരവധി ഫോട്ടോകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ പോസ്റ്റ് ഇതിനോടകം തന്നെ ചെയ്തിട്ടുണ്ട്. ലോക പുകയില വിരുദ്ധദിനത്തിനോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ സന്ദേശവും ഇതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സന്ദേശങ്ങള്‍ക്ക് ആയിരത്തിലധികം ലൈക്കുകളും നൂറോളം കമന്റുകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു കമന്റില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ നികുതി ചുമത്തി ഉപഭോഗം കുറക്കാമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. പൊതു നിരത്തുകളില്‍ പുകയിലയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.
ഇതുപോലെ രാജ്യത്തിനകത്തും പുറത്തും നിന്നുമായി ഒട്ടനവധി ആളുകളാണ് മോദിയുടെ പോസ്റ്റിനെ സ്വാഗതം ചെയ്തുകൊണ്ടും നിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ടും കമന്റ് ചെയ്തിരിക്കുന്നത്. 40 ലക്ഷം പേര് ട്വിറ്ററില്‍ പ്രധാനമന്ത്രിയെ ഫോളോ ചെയ്യുന്നുണ്ട്. രാജ്യത്തെ ജനങ്ങളുമായി ആശയ വിനിമയം നടത്തുന്നതിന് സോഷ്യല്‍ മീഡിയെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രധാനമന്ത്രി. അടുത്തിടെ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായ പ്രകാശ് ജാവ്ദേക്കര്‍ മറ്റ് മന്ത്രാലയങ്ങള്‍ക്ക് നല്കിയ കത്തില്‍ ജനങ്ങളിലേക്കെത്താന്‍ സോഷ്യല്‍ മീഡിയയുടെ സൗകര്യങ്ങളെ എല്ലാ മന്ത്രാലയങ്ങളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: