ആയിരത്തി ഇരുനൂറാമത് ആദിശങ്കരജയന്തിയാഘോഷത്തെ വ്യത്യസ്തമാക്കിയത് അന്ന് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനും തമ്മില്‍ നടന്ന സംവാദമായിരുന്നു. ‘മാര്‍ക്സിസ്റ്റ് വീക്ഷണ’ത്തിലൂടെ ഉപരിപ്ലവമായും അവസരവാദപരമായും ശങ്കരദര്‍ശനത്തെ സമീപിച്ച ഇഎംഎസിന്റെ നിലപാടിനെ തുറന്നുകാട്ടി അദ്വൈത വേദാന്തത്തിന്റെ ആഴവും ശാശ്വതപ്രസക്തിയും അവതരിപ്പിക്കുകയാണ് പി. പരമേശ്വരന് ചെയ്തത്.
ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയൊമ്പതില്‍ തുടക്കമിട്ട ഈ സംവാദം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറിയെന്ന വാര്‍ത്ത കാണാനിടയായതാണ്. ശങ്കരദര്‍ശനത്തെക്കുറിച്ചുള്ള സംവാദത്തില്‍ പി. പരമേശ്വരന് മറുപടി പറയുന്നതിനിടെ തന്റെ പതിവ് ശൈലിയില്‍ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ഒരു അവകാശവാദം ഇഎംഎസ് ഉന്നയിക്കുകയുണ്ടായി. തന്റെ പാര്‍ട്ടിയായ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങള്‍ ഇടതുപാര്‍ട്ടികള്‍ ഭരിക്കുകയാണെന്നും പരമേശ്വരന്റെ പാര്‍ട്ടിയായ ജനസംഘത്തിന്റെ അവസ്ഥ എല്ലാവര്‍ക്കുമറിയാമെന്നുമാണ് ഇഎംഎസ് പറഞ്ഞത്. (ജനസംഘം എന്ന പാര്‍ട്ടി അന്ന് നിലവിലില്ലായിരുന്ന കാര്യമൊന്നും ഇഎംഎസ് ചിന്തിച്ചിട്ടില്ല).
കേരളത്തില്‍ ഇ.കെ. നായനാരും പശ്ചിമബംഗാളില്‍ ജ്യോതിബസുവും ത്രിപുരയില്‍ നൃപന് ചക്രവര്‍ത്തിയുമാണ് മുഖ്യമന്ത്രിമാരായി ഭരണം നടത്തിയിരുന്നത്. ഇഎംഎസ് ബോധപൂര്‍വം പേര് വിസ്മരിച്ച ബിജെപിക്ക് ഒരു സംസ്ഥാനത്തും ഭരണമുണ്ടായിരുന്നില്ല. ഈ സാഹചര്യം മുന്‍നിര്‍ത്തിയായിരുന്നു ഇഎംഎസിന്റെ ധാര്‍ഷ്ട്യപ്രകടനം.
അംഗസംഖ്യ 80 ദശലക്ഷം കവിഞ്ഞതോടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായത്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 80.269 ദശലക്ഷമായെന്നാണ് സിപിസിയുടെ സംഘടനാ വിഭാഗം ഉപമേധാവിയായ വാംഗ് ക്വിന്ഫെംഗ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. സിപിസിയുടെ തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഈ വെളിപ്പെടുത്തല്‍. മാവോ സേതുങ്ങിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ 50 അംഗങ്ങളാണുണ്ടായിരുന്നത്. 1949-ല്‍ ചിയാംഗ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങുകളെ പരാജയപ്പെടുത്തി മാവോ അധികാരം പിടിക്കുമ്പോള്‍ അംഗസംഖ്യ 4.5 ദശലക്ഷമായി ഉയര്‍ന്നു. ഇതില്‍ നിന്നാണ് അംഗസംഖ്യ ഇപ്പോള്‍ 80 ദശലക്ഷം കവിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 3.075 ദശലക്ഷം പേരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്!
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ചൈനയോട് ആഭിമുഖ്യമുള്ളവരാണ് 1964-ല്‍ വിട്ടുപോന്ന് സിപിഎം രൂപീകരിച്ചത്. റഷ്യയോട് ആഭിമുഖ്യമുള്ളവര്‍ സിപിഐയായി തുടര്‍ന്നു. അറിവും അനുഭവസമ്പത്തുമുള്ളവരില് അധികം പേരും സിപിഐയിലായിരുന്നുവെങ്കിലും ചൈനീസ് വിപ്ലവപാത പിന്‍പറ്റിയ സിപിഎമ്മിനാണ് സംഘടനാ പരമായി വിജയിക്കാന്‍ കഴിഞ്ഞത്. അധികം വൈകാതെ ചൈനയിലേതുപോലെ ഇന്ത്യയിലും അധികാരത്തിലെത്താന്‍ പാര്‍ട്ടിക്ക് കഴിയുമെന്ന വിശ്വാസം നേതൃനിരയിലും അണികളിലും അനുഭാവികളിലും ഊതിവീര്പ്പിക്കാനായതാണ് ഇതിന് കാരണം. പ്രായോഗിക രാഷ്ട്രീയത്തില്‍ കൂടുതല്‍ മെയ്വഴക്കം പ്രകടിപ്പിച്ച സിപിഎം മൂന്ന് സംസ്ഥാനങ്ങളില്‍ നിര്‍ണായക ശക്തിയാവുകയും മറ്റ് ഇടതുപാര്‍ട്ടികളെ കൂട്ടുപിടിച്ച് അധികാരത്തിലെത്തുകയും ചെയ്തു. ഇതില്‍ തന്നെ പശ്ചിമബംഗാളില്‍ തുടര്‍ച്ചയായി മൂന്നരപതിറ്റാണ്ട് കാലത്തോളം ഭരിക്കുകയും ചെയ്തു.
ഇഎംഎസ് ജീവിച്ചിരുന്നെങ്കില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘വളര്‍ച്ച’യോടും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇപ്പോഴത്തെ തകര്‍ച്ചയോടും എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് ചിന്തിക്കുന്നതില്‍ കൗതുകമുണ്ട്. ഇഎംഎസ് ഊറ്റംകൊണ്ടിരുന്ന മൂന്ന് സംസ്ഥാനങ്ങളിലെ ഇടതുഭരണം ദേശീയതലത്തില്‍ പ്രസക്തി നഷ്ടപ്പെട്ട് കൊച്ചു ത്രിപുരയിലേക്ക് ചുരുങ്ങിയിരിക്കുന്നു. രാഷ്ട്രീയമായ ഏത് കൊടുങ്കാറ്റിലും ഇളകാതിരുന്ന പശ്ചിമബംഗാളിലെ ഭരണം മാത്രമല്ല പാര്‍ട്ടി സംവിധാനവും മമതാ ബാനര്‍ജി ഉയര്‍ത്തിയ ജനകീയ സുനാമിയില്‍ തകര്‍ന്നടിഞ്ഞു. പാര്‍ട്ടി നേതൃത്വത്തെ സംബന്ധിച്ചിടത്തോളം വിശകലനം ചെയ്യാന്‍ പോലും ഭയപ്പെടുന്ന പരാജയമാണിത്. സങ്കുചിതമായ കക്ഷിരാഷ്ട്രീയം അറപ്പും വെറുപ്പുമില്ലാതെ പ്രയോഗിച്ച് പിടിച്ചുനിന്ന കേരളത്തിലും പാര്‍ട്ടി അധികാരത്തിന് പുറത്തായിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അംഗബലമാണ് 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സിപിഎമ്മിന് ലോക്സഭയിലുള്ളത്.
സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്പിലെയും സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ നിലംപൊത്തിയിട്ടും ചൈന മാര്‍ക്കറ്റ് സോഷ്യലിസത്തിലൂടെ ചുവന്ന മുതലാളിത്തത്തിന് വഴിമാറിയിട്ടും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരുപരിധിവരെ പിടിച്ചുനില്ക്കാന് കഴിഞ്ഞത് അവര്‍ അടവുനയത്തിന്റെ ഭാഗമായി സ്വീകരിച്ച പാര്‍ലമെന്ററി ജനാധിപത്യ പാതയുടെ സഹായം കൊണ്ടാണ്. സൈദ്ധാന്തികമായി ജനാധിപത്യത്തിന്റെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് തികച്ചും അധാര്‍മികമായി അതിന്റെ ആനുകൂല്യം നേടുകയായിരുന്നു ഇടതുപാര്‍ട്ടികള്‍. ഇക്കാര്യത്തില്‍ ഏറ്റവും വഞ്ചനാപരമായ നിലപാടുകള്‍ കൈക്കൊണ്ടത് ഇഎംഎസും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മുമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്കിയതും കാലാവധി പൂര്‍ത്തിയാകുവോളം അത് തുടര്‍ന്നതും. അതുവരെ പിന്തുടര്ന്നുപോന്നതായി ഇടതുപാര്‍ട്ടികള്‍ അവകാശപ്പെട്ടിരുന്ന തത്വാധിഷ്ഠിത നയത്തിന്റെ പൊള്ളത്തരമാണ് ഇതിലൂടെ വെളിവായത്.
പശ്ചിമബംഗാളിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിനെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്ന ഒരു പ്രസ്താവന പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തുകയുണ്ടായി. ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കുപുറമെ വര്‍ഗീയ ശക്തികളുമായിപ്പോലും കൂട്ടുചേര്‍ന്ന് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്നത് മാര്‍ക്സിസം-ലെനിനിസത്തിന്റെ മഹത്വമായും പാര്‍ട്ടിയുടെ സ്വീകാര്യതയായും ചിത്രീകരിച്ചിരുന്ന ഇഎംഎസ് ലൈനിന് കടകവിരുദ്ധമാണ് കാരാട്ടിന്റെ നിലപാട്.
കാരാട്ടിന്റെ ഈ വാദം മുഖവിലക്കെടുക്കാവുന്നതല്ല. കക്ഷിരാഷ്ട്രീയത്തിനപ്പുറത്തേക്ക് വ്യാപിക്കുന്ന ഒരു പ്രസക്തിയും ഇന്ന് സിപിഎമ്മിനോ ഇടതുപാര്‍ട്ടികള്‍ക്കോ ഇല്ല. കാരാട്ട് മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ സിപിഎം ഇന്ന് വലിയൊരു പാര്‍ട്ടിയുമല്ല. ആശയപരമായ ദാരിദ്ര്യം പാര്‍ട്ടിയുടെ മുഖമുദ്രതന്നെയാണ്. ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ നവലിബറല്‍ ആശയങ്ങള്‍ക്കും അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമെതിരെ ഇടതുപാര്‍ട്ടി സൈദ്ധാന്തികര്‍ വാചാലരാവുന്നുണ്ടെങ്കിലും മാര്‍ക്സിസം-ലെനിനിസത്തിന്റെ പ്രസക്തി സൈദ്ധാന്തിക പദാവലികളിലൊതുങ്ങും. പാര്‍ട്ടി നേരിടുന്ന സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനാവാതെ അണികള്‍ക്ക് മുന്നില്‍ നേതൃത്വം പരിഹാസ്യരാവുകയാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും സിപിഎമ്മിന്റെ സാന്നിധ്യം അക്ഷരാര്‍ത്ഥത്തില്‍ നാമമാത്രമാണ്. വൃന്ദ കാരാട്ടിനെപ്പോലത്തെ ഒരു നേതാവിന് രാജ്യസഭാ സീറ്റ് തേടി ജയലളിതയുടെ പിന്നാലെ നടക്കേണ്ടിവരുന്നതുതന്നെ സിപിഎമ്മിന്റെ പരിതാപകരമായ അവസ്ഥക്ക് തെളിവാണ്.
ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടതുപാര്‍ട്ടികളുടെ പരാജയം മറ്റൊരു വിധത്തിലും വിലയിരുത്താവുന്നതാണ്. 1924-25 കാലഘട്ടത്തിലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊള്ളുന്നത്. 1925 ല്‍ തന്നെയാണ് പില്ക്കാലത്ത് സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ മുഖ്യശത്രുവായി പ്രഖ്യാപിച്ച ഹിന്ദുത്വ-ദേശീയ ശക്തികളെ പ്രതിനിധീകരിക്കുന്ന ആര്‍എസ്എസും സ്ഥാപിതമായത്. 85 വര്‍ഷംകൊണ്ട് ആര്‍എസ്എസിന്റെ പ്രബലമായ പ്രവര്‍ത്തനമില്ലാത്ത ഒരൊറ്റ സംസ്ഥാനവും ഇന്ത്യയിലില്ല. എന്നു മാത്രമല്ല ഇന്ത്യയില്‍ ഉദയംചെയ്ത ഈ പ്രസ്ഥാനത്തില്‍നിന്ന് പ്രചോദനം നേടി എണ്‍പതിലേറെ രാഷ്ട്രങ്ങളില്‍ വിവിധ സംഘടനകള്‍ നിലവിലുണ്ട്. മാര്‍ക്സിസത്തിന്റെയും സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രഗതി ഇതിന് നേര്‍വിപരീതമാണ്. ഒരുകാലത്ത് ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളില്‍ പ്രഭാവം ചെലുത്തിയിരുന്ന സാര്‍വദേശിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് അവിടങ്ങളില്‍നിന്നെല്ലാം തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ചൈനയിലെ കമ്മ്യൂണിസം ചുവന്ന മുതലാളിത്തമാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതമായതോടെ ഇന്ത്യന്‍ സഖാക്കള്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്ന ക്യൂബയും ഒടുവില്‍ അവരെ വഞ്ചിച്ചിരിക്കുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേടിയിരിക്കുന്ന വളര്‍ച്ചയുടെ വെളിച്ചത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ സംബന്ധിച്ച് ഒരാള്‍ക്ക് എത്തിച്ചേരാവുന്ന നിഗമനം ഇതാണ്; കമ്മ്യൂണിസത്തിന് ഇന്ത്യന്‍ പാത എന്നൊന്ന് അഭികാമ്യമല്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തിരിച്ചടികളും പരാജയങ്ങളും ഏറ്റുവാങ്ങുമ്പോഴൊക്കെ വിമര്‍ശനമായും സ്വയം വിമര്‍ശനമായും ഉയര്‍ന്നുകേട്ടിട്ടുള്ള ഒരു വാദഗതി പാര്‍ട്ടി നേതൃത്വം ഇന്ത്യന്‍ പാത സ്വീകരിച്ചില്ല, പകരം റഷ്യയുടെയും ചൈനയുടെയും പാത മാറിമാറി പരീക്ഷിക്കുകയായിരുന്നു എന്നതാണ്. യഥാര്‍ത്ഥത്തില്‍ ഈ വിമര്‍ശനംപോലും കാല്‍പ്പനിക മാര്‍ക്സിസത്തിന്റെ സൃഷ്ടിയാണ്. പലരും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തതുപോലെ കമ്മ്യൂണിസത്തിന് ഒരു ഇന്ത്യന്‍ പാത സാധ്യമല്ലെന്നുതന്നെയാണ് ഇന്ത്യന്‍-ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: