പറവൂര്‍: കോണ്‍വെന്റില്‍ വെച്ച് കന്യാസ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകത്തിച്ച് കൊല്ലാന്‍ ശ്രമം. പറവൂര്‍ സെന്റ് ആന്‍സ് കോണ്‍വെന്റില്‍ കന്യാസ്ത്രീപഠനം കഴിഞ്ഞ (വൈദിക വിദ്യാര്‍ത്ഥിനി) ചെല്ലാനം കടവുങ്കല്‍ വര്‍ഗ്ഗീസ് മകള്‍ ഡെല്‍ഫി (24)യെ സഹപാഠിയായിരുന്ന ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശിനി റെയ്ച്ചല്‍ (25) ആണ് ശനിയാഴ്ച പുലര്‍ച്ചെ 2 മണിക്ക് കോണ്‍വെന്റില്‍ വച്ച് മണ്ണെണ്ണെയാഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ഡെല്‍ഫി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച റെയ്ച്ചലിനെ ആലുവ ഡിവൈഎസ്പി വി.കെ. സനല്‍കുമാറിന്റെ നേതൃത്വത്തില്‍ പറവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് പറയുന്നത്: ഈ കോണ്‍വെന്റില്‍ 14 വൈദികവിദ്യാര്ത്ഥിനികളാണുള്ളത്. അഞ്ച്വര്‍ഷം വൈദികപഠനം പൂര്‍ത്തിയാക്കിയ ഡെല്‍ഫിയും റെയ്ച്ചലും തിരുവനന്തപുരത്തുനിന്ന് ഇവിടെ വന്നിട്ട് 2 മാസം ആയിട്ടുള്ളൂ. ഡെല്‍ഫിയും റെയ്ച്ചലും തമ്മില്‍ മാനസിക അകല്‍ച്ചയിലായിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെ അടിയുണ്ടായിട്ടുണ്ട്. അടുത്ത ദിവസം ട്രെയിനിംഗിനായി ആന്ധ്രാ കോണ്‍വെന്റിലേക്ക് പോകുവാനിരിക്കുകയായിരുന്നു ഇരുവരും. ഒരുമിച്ചു പോകുവാന്‍ താല്പര്യമുണ്ടായിരുന്നില്ല ഇരുവര്‍ക്കും. ഇതിനിടയില്‍ റെയ്ച്ചലിന്റെ കൂട്ടുകാരി ജിസ്മി ഡെല്‍ഫിയുമായി അടുത്തത് റെയ്ച്ചലിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് ഡെല്‍ഫിയെ ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടായത്. സംഭവദിവസം മെസ്സിന്റെ ചാര്‍ജ് റെയ്ച്ചലിനായിരുന്നു. അടുക്കളയില്‍നിന്ന് മണ്ണെണ്ണ ക്യാന്‍ എടുത്തുകൊണ്ട്വന്ന് ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനുശേഷം മണ്ണെണ്ണ ക്യാന്‍ അവിടെതന്നെ വയ്ക്കുകയും ചെയ്തു. ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്. ഇവര്‍ ഏഴുപേര്‍ ഒരുമിച്ചാണ് കിടക്കുന്നത്. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ റെയ്ച്ചല്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വധശ്രമത്തിന് പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പറവൂര്‍ സിഐ ടി.ബി. വിജയന്, എസ്ഐ എ.സി. മനോജ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലോമി, എ.എഫ്. ക്ലീറ്റസ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: