കഴിഞ്ഞ മാസം 24ന് പാറ്റ്ന എക്സ്പ്രസില്‍ കേരളത്തിലെത്തിച്ച 466 കുട്ടികളിലൂടെ വലിയൊരു മറിമായത്തിന്റെ ചെപ്പ് തുറന്നിരിക്കുകയാണ്. വര്‍ഷങ്ങളായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കുട്ടികള്‍ കേരളത്തിലെത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ ആരെന്നറിയാനും തടഞ്ഞുവയ്ക്കാനും ഉദ്യോഗസ്ഥര്‍ക്ക് ധൈര്യമുണ്ടായില്ല. എന്നാലിപ്പോള്‍ നിയമങ്ങള്‍ക്ക് പകുതി ജീവന് വച്ചിരിക്കുകയാണ്. 15 വയസ്സിന് താഴെ പ്രായമുള്ള 466 കുട്ടികളെ മതിയായ രേഖകളില്ലാതെ കേരളത്തിലെത്തിച്ചത് മനുഷ്യക്കടത്താണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മതിക്കുകയും ചെയ്തിരിക്കുന്നു. ആ അഭിപ്രായം സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്. ബാലാവകാശ സംരക്ഷണത്തിന് ശക്തമായ നിയമങ്ങളും കമ്മിഷനുകളുമുള്ള കേരളത്തിലേക്കാണ് സകല നിയമങ്ങളും കാറ്റില്‍പ്പറത്തി ഇറച്ചിക്കോഴികളെയും മാടുകളെയും കൊണ്ടുവരുംപോലെ കുട്ടികളെ എത്തിച്ചത്. നൂറില്‍ താഴെ പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള കോച്ചില്‍ 466 കുട്ടികളും അവരോടൊപ്പം ഏജന്റുമാരും സഞ്ചരിച്ചു എന്നുകേള്‍ക്കുമ്പോള്‍ തന്നെ എത്ര ദുഷ്കരമായിരുന്നു ആ യാത്ര എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അവര്‍ക്ക് ആവശ്യത്തിന് ഭക്ഷണവും കുടിവെള്ളവും നല്കാന് പോലും വ്യവസ്ഥയുണ്ടായില്ലെന്നും പറയുന്നു. 156 കുട്ടികള്‍ക്ക് യാത്ര ചെയ്യുന്നതിന് ഒരു രേഖയുമില്ല. അവര്‍ ജനിച്ചത് ഇന്ത്യയിലാണ് എന്നതിന് പോലും സ്ഥിരീകരണമില്ല.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള കുട്ടികളും ഇപ്പോള്‍ വന്ന സംഘത്തിലുണ്ടെന്ന വിവരത്തിന്റെ വെളിച്ചെത്തില്‍ അവിടെ നിന്നും പ്രത്യേക സംഘം പാലക്കാട്ടെത്തിയിട്ടുണ്ട്. അവിടത്തെ ലേബര്‍ കമ്മീഷണര്‍ മഹേശ് രഞ്ജന്‍ ഇന്ന് പാലക്കാട്ടെത്തും. ആദ്യമെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും കുട്ടികളുമായി ആശയവിനിമയം നടത്തുകയും ചെയ്ത പ്രത്യേകസംഘാംഗം മഹേഷ് സിന്‍ഹ ചില കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അനുമതിയൊന്നുമില്ലാതെയാണ് കുട്ടികളെ കൊണ്ടുവന്നതെന്നും ഇത് മനുഷ്യക്കടത്ത് തന്നെയാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. മനുഷ്യക്കടത്തിനുത്തരവാദികളായവര്ക്കെതിരെ കേസ്സെടുക്കുമെന്നും മഹേഷ് സിന്‍ഹ അറിയിച്ചിട്ടുണ്ട്. വാര്‍ത്തയറിഞ്ഞ് ചില രക്ഷിതാക്കളും എത്തി. കുട്ടികളെ നല്കാന് പണം ലഭിച്ചു എന്ന് അവര്‍ സമ്മതിക്കുന്നു. കേരളത്തില്‍ അനാഥാലയങ്ങളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കാനാണ് കുട്ടികളെ കൊണ്ടുവന്നതെന്ന ന്യായവും പ്രത്യേക സംഘം തള്ളിക്കളഞ്ഞിട്ടുണ്ട്. അനാഥാലയങ്ങളില്‍ കുട്ടികളെ പാര്‍പ്പിച്ച് സ്കൂളില്‍ ചേര്‍ത്ത് കൂടുതല്‍ ഡിവിഷനും ക്ലാസുകളും തുടങ്ങാനുള്ള ഗൂഢനീക്കവും ഇതിന് പിന്നിലുണ്ടോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. അധ്യാപക നിയമനത്തിന് ലഭിക്കുന്ന ലക്ഷക്കണക്കിനുള്ള കോഴയിലാണിവരുടെ കണ്ണ്. എല്ലാ കുട്ടികള്‍ക്കും സൗജന്യവിദ്യാഭ്യാസവും ഭക്ഷണവും ഉറപ്പുനല്‍കുന്ന സംസ്ഥാനമാണ് ഝാര്‍ഖണ്ഡ്. അവിടെ നിന്ന് കുട്ടികളെ കടത്തുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. മനുഷ്യക്കടത്ത് എന്ന പ്രയോഗത്തിനെതിരെ നിശിതമായ വിമര്‍ശനവുമായി ചില മുസ്ലിം സംഘടനകള്‍ രംഗത്തുവരുമ്പോള്‍ മനുഷ്യക്കടത്തു തന്നെയാണെന്ന് ഡിഐജി ശ്രീജിത്തും വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ മുക്കത്തെ യത്തീംഖാനയിലേക്കാണ് ഇത്രയും കുട്ടികളെ എത്തിച്ചതെന്ന് പറയപ്പെടുന്നു. അതിന്റെ മുഖ്യരക്ഷാധികാരി പാണക്കാട് തങ്ങളായതിനാലാകാം മുസ്ലിംലീഗ് സര്‍ക്കാര്‍ നടപടിയില്‍ അരിശം പ്രകടിപ്പിക്കുകയാണ്. മനുഷ്യക്കടത്തെന്ന് പേരിട്ടത് അപകടമായെന്ന് അവര്‍ പരാതിപ്പെടുകയാണ്. അതിനാല്‍ നടപടികളെല്ലാം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെടുന്നു. വിദ്യാഭ്യാസം മൗലികവകാശമാണെന്നും അതിനാല്‍ എവിടെ ചെന്ന് വിദ്യ നേടാനും സ്വാതന്ത്ര്യമുണ്ടെന്നുമാണ് ലീഗുകാരുടെ വാദം. എന്നാല്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമവും ഉണ്ടെന്നത് അവര്‍ വിസ്മരിക്കുകയാണ്. എട്ടും പൊട്ടും തിരിയാന്‍ പ്രായമെത്താത്ത കുഞ്ഞുങ്ങളെ കൂട്ടത്തോടെ ആട്ടിത്തെളിച്ച് കൊണ്ടുവരുന്നത് അവരുടെ സമ്മതത്തോടെയല്ലെന്ന കാര്യം ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. അതുകൊണ്ടുതന്നെ 466 കുട്ടികളെ കടത്തിക്കൊണ്ടുവന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണവും നടപടികളും ഉണ്ടായേ തീരൂ. നഗ്നമായ മനുഷ്യാവകാശ, ബാലാവകാശ ലംഘനം നടത്തിയതിന് നടപടി സ്വീകരിക്കുമ്പോള്‍ മതത്തെ മറയാക്കി ചില സംഘടനകള്‍ രംഗത്തിറങ്ങുന്നതുതന്നെ സംശയാസ്പദമാണ്. നിയമലംഘനം ആരു നടത്തിയാലും അത് തെറ്റും കുറ്റവും തന്നെയാണ്. മനുഷ്യക്കടത്തെന്ന് നിയമപാലകര്‍ പോലും കണ്ടെത്തിയ സ്ഥിതിക്ക് അത് ആഭ്യന്തരമന്ത്രി തുറന്നുപറഞ്ഞതില്‍ യാതൊരു തെറ്റുമില്ല. പക്ഷേ തന്റെ നിലപാടില്‍ ഉറച്ചുനില്ക്കാന് രമേശ് ചെന്നിത്തലയ്ക്കാകുമോ എന്നാണ് ഇനി കാണാനിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: