വൈപ്പിന്‍ : കേവലം ഒരു സ്ഥാപനമെന്നതിലുപരി സഹോദരന് അയ്യപ്പന്റെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന കേന്ദ്രമായി സഹോദരന് സ്മാരകം മാറണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയും അതിനൊപ്പം ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയുമാണ് ഇതിനായി ചെയ്യേണ്ടത്. ആധുനിക കാലത്തും ജാതി മത ചിന്തകള്‍ പ്രാമുഖ്യം കുറയാതെ സമൂഹത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സഹോദരന് മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തി വര്ദ്ധിച്ചിട്ടുള്ളുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ സഹോദരന് സ്മാരകത്തിന് സമൂഹത്തില്‍ സുപ്രധാനമായ കര്‍മ്മ പരിപാടികള്‍ മുന്നോട്ടുവയ്ക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് ചെറായി സഹോദര സ്മാരകത്തില്‍ മിശ്രഭോജനത്തിന്റെ 97 മത് വാര്‍ഷികവും സഹോദരന് മാധ്യമ പുരസ്കാര സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ സഹോദരന് സ്മാരക കമ്മററി ചെയര്മാന് പ്രഫ. സി.ജി. ചെന്തമരാക്ഷന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എസ്.കൃഷ്ണന്‍കുട്ടിക്ക് മന്ത്രി പുരസ്കാരം സമര്‍പ്പിച്ചു. എസ്. ശര്‍മ എം.എല്‍.എ. പൊന്നാട അണിയിച്ചു.പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിന്നമ്മ ധര്മ്മന്, സ്മാരക സെക്രട്ടറി കൊളവേലി മുരളീധരന്, കമ്മറ്റിയംഗം ടി.എം. സുകുമാരപിള്ള, ജില്ലാ പഞ്ചായത്തംഗം വിജയ മോഹന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ലതിക സുഭാഷ്, ബ്ലോക് പഞ്ചായത്തംഗം ഷീല ഗോപി, പഞ്ചായത്തംഗം വിജയലക്ഷ്മി പുരുഷന്, കമ്മറ്റി അംഗം മാര്ട്ടിന് തോപ്പില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മിശ്രഭോജനത്തെ അനുസ്മരിച്ച് സമൂഹസദ്യയും നടന്നു.
രാവിലെ ചെറായി ജനതാ ബീച്ച് റോഡിലെ തുണ്ടിടപ്പറമ്പില്‍ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ചിന്നമ്മ ധര്മ്മന് ദീപശിഖ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: