ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ കള്ളപ്പണം കണ്ടുകെട്ടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘ(എസ്ഐടി)ത്തിന്റെ ആദ്യയോഗം ഇന്ന് ദല്‍ഹിയില്‍ നടക്കും. എസ്ഐടി ചെയര്മാന് റിട്ട. ജസ്റ്റിസ് എം.ബി. ഷായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ വൈസ് ചെയര്മാന് ജസ്റ്റീസ് അരിജിത് പസായത്തും അംഗങ്ങളായ 11 ഏജന്‍സികളുടെ മേധാവികളും പങ്കെടുക്കും.
റവന്യൂ സെക്രട്ടറി, റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണ്ണര്‍, ഐ.ബി ഡയറക്ടര്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍, പ്രത്യക്ഷ നികുതിവകുപ്പ് ഡയറക്ടര്‍, നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഡയറക്ടര്‍ ജനറല്‍, റവന്യൂ ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍, റിസേര്‍ച്ച് ആന്റ് അനലിസിസ് വിങ് (റോ) ഡയറക്ടര്‍, പ്രത്യേക്ഷ നികുതി ജോയിന്റ് സെക്രട്ടറി എന്നിവരടങ്ങുന്ന സംഘാംഗങ്ങള്‍ ഇന്നത്തെ യോഗത്തില്‍ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിക്കും. എല്ലാ അംഗങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്ന് ജസ്റ്റീസ് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളപ്പണം കണ്ടെത്തുന്നതിനും വിദേശങ്ങളിലേക്ക് കണക്കില്‍പ്പെടാത്ത പണം കൊണ്ടുപോകുന്നത് തടയുന്നതിനുമായി സ്വീകരിക്കേണ്ട നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. നിലവില്‍ അന്വേഷണം നടക്കുന്ന കേസുകളില്‍ വിവിധ വകുപ്പുകള്‍ ശേഖരിച്ച വിവരങ്ങള്‍ കൈമാറുന്നതിനും യോജിച്ച രീതിയില്‍ മുന്നോട്ടുപോകുന്നതിനും ആവശ്യമായ പ്രവര്‍ത്തന പദ്ധതിയും ആവിഷ്ക്കരിക്കും. പ്രത്യേക അന്വേഷണ സംഘത്തിന് കള്ളപ്പണവുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും അന്വേഷണം നടത്തുന്നതിന് അധികാരമുണ്ട്.
എല്ലാ വകുപ്പുകളും ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് നല്കാന് ചെയര്‍മാനും വൈസ് ചെയര്‍മാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹസന് അലിഖാന്,കാശിനാഥ് തപുരിയ എന്നിവര്‍ക്കെതിരായ കേസുകളിലെ അന്വേഷണം ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാവകുപ്പുകളുടേയും ഏകോപനത്തോടെ സാധ്യമാകുമെന്നാണ് എസ്ഐടിയുടെ പ്രതീക്ഷ.
സമഗ്രമായ പ്രവര്‍ത്തന പദ്ധതി ആവിഷ്ക്കരിക്കുന്നതിന് ഇന്നത്തെ യോഗം മുന്‍തൂക്കം നല്‍കും. കള്ളപ്പണ നിക്ഷേപത്തിനെതിരായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സന്ധിയില്ലാ യുദ്ധത്തിന് പിന്തുണ നല്കുന്ന പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പുറമേ വലിയ തോതില്‍ കള്ളപ്പണ നിക്ഷേപ കേസുകള്‍ വര്‍ദ്ധിക്കുമെന്നാണ് സൂചന. കണ്ടുകെട്ടുന്ന കള്ളപ്പണം വിദേശത്തുനിന്നും ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളും പ്രത്യേക അന്വേഷണ സംഘം നടത്തും. ഇടക്കാല റിപ്പോര്‍ട്ട് സുപ്രീംകോടതിയ്ക്ക് കൈമാറുന്ന തരത്തിലുള്ള പ്രവര്‍ത്തനമായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിനെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: