കൊട്ടാരക്കര: സ്വന്തം കടയില്‍ ബിജെപിയുടെ കൊടി ഉയര്‍ത്തുകയും നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞക്ക് ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്ത അറുപതുകാരനെ സിപിഎം ഗുണ്ടാസംഘം അടിച്ചുകൊന്നു. പ്ലാപ്പള്ളി കടാത്ത് ചാമ്പവിള പുത്തന്‍വീട്ടില്‍ രാജന്‍പിള്ളയാണ് മരിച്ചത്.
ഉമ്മന്നൂര്‍ പഞ്ചായത്തിലെ പ്ലാപ്പള്ളിയില്‍ മെയ് 26നാണ് സംഭവം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന രാജന്‍പിള്ള ശനിയാഴ്ച രാത്രി 11നാണ് മരിച്ചത്. മോദിയുടെ സത്യപ്രതിജ്ഞാദിവസം രാവിലെ രാജന്‍പിള്ള പ്ലാപ്പള്ളി ജംഗ്ഷനിലുള്ള സ്വന്തം മുറുക്കാന്‍കടയില്‍ ബിജെപിയുടെ കൊടി ഉയര്‍ത്തി. അതിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദത്തിലും പങ്കെടുത്തു.
സന്ധ്യയോടെ സ്ഥലത്തെ സിപിഎം ഗുണ്ടകളായ ഷിബു, അനീഷ്, കലേഷ്, ശരത് എന്നിവര്‍ ഇദ്ദേഹത്തെ കടയടച്ച് ഇറങ്ങിയ നേരത്ത് വഴിയിലിട്ട് മര്‍ദ്ദിച്ചു. ‘ബിജെപിയുടെ കൊടി ഉയര്‍ത്താന്‍ സിപിഎം കോട്ടയില്‍ നീ വളര്‍ന്നോ’ എന്നാക്രോശിച്ചായിരുന്നു മര്‍ദ്ദനം. അടികൊണ്ട് കുഴഞ്ഞുവീണ രാജന്‍പിള്ളയെ സ്ഥലത്തെത്തിയ ബിജെപി പ്രവര്‍ത്തകരാണ് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചത്. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിച്ചു. ഇന്നലെ വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ബിജെപി പ്രവര്‍ത്തകര്‍ ഉമ്മന്നൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. അംബുജാക്ഷിയമ്മയാണ് രാജന്‍പിള്ളയുടെ ഭാര്യ. മക്കള്‍: രാജേഷ്, രമ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: