ആലപ്പുഴ: ഓപ്പറേഷന് കുബേരയുടെ പേരില്‍ ബ്ലേഡ് മാഫിയകള്‍ക്കെതിരെ നടപടിയെടുക്കുന്നതായി കൊട്ടിഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നെല്‍ക്കര്‍ഷകരെ ‘ബ്ലേഡു’കാര്‍ക്ക് ഇരകളാക്കുന്നു.
നെല്ല് സംഭരിച്ച ഇനത്തില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 430 കോടി രൂപയാണ്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ മക്കളുടെ പഠനാവശ്യത്തിനും മറ്റും കഴുത്തറപ്പന്‍ പലിശയ്ക്ക് ബ്ലേഡുകാരെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് കര്‍ഷകരെ സര്‍ക്കാര്‍ തള്ളിവിടുകയാണ്.
നെല്ലുകുത്തി അരിയാക്കി റേഷന്‍ കടകളിലൂടെ വിറ്റ് പണം ലഭിച്ച് മാസങ്ങളായിട്ടും നെല്ലുവില കര്‍ഷകര്‍ക്ക് നല്‍കാത്തതില്‍ ദുരൂഹതയുണ്ട്. കര്‍ഷകര്‍ക്ക് നല്‍കേണ്ട പണം വകമാറ്റിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന. ആലപ്പുഴ ജില്ലയില്‍ മാത്രം 140 കോടിയോളമാണ് കര്‍ഷകര്‍ക്ക് കുടിശിക. കോട്ടയത്തിന് 50 കോടിയും പത്തനംതിട്ടയ്ക്ക് 15 കോടിയോളവും കുടിശികയുണ്ട്. ഏറ്റവും കൂടുതല്‍ നെല്ലുവില കുടിശികയുള്ളത് പാലക്കാട് ജില്ലയിലാണ്,160 കോടി. 70 കോടിയോളമാണ് തൃശൂരിലെ കുടിശികത്തുക.
പ്രതികൂല കാലാവസ്ഥയെയും സാഹചര്യങ്ങളെയും അതിജീവിച്ച് കൃഷി ചെയ്ത കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വഞ്ചന തിരിച്ചടിയായിരിക്കുകയാണ്. കുട്ടനാട്ടില്‍ നല്ല ശതമാനം കര്‍ഷകരും പാട്ടകൃഷിക്കാരാണ്. നെല്ലുവില ലഭിക്കാത്തതിനാല്‍ കടുത്ത പ്രതിസന്ധി നേരിടുന്നത് പാട്ടകര്ഷകരാണ്. രാസവളങ്ങളുടെയും കീടനാശിനികളുടെയും വന്‍ വില വര്‍ധനവും ഓരു വെള്ളം കയറിയതും കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഒടുവില്‍ സര്‍ക്കാര്‍ വക തിരിച്ചടിയും കൂടിയായപ്പോള്‍ ബ്ലേഡുകാര്‍ മാത്രമാണ് കര്‍ഷകര്‍ക്ക് ആശ്രയം.
അതിനിടെ പുഞ്ചകൃഷി ചെയ്ത കര്‍ഷകരെ രണ്ടു തട്ടിലാക്കുന്ന സര്‍ക്കാര്‍ നടപടിയും വിവാദമായി. നെല്ലിന്റെ സംഭരണ വില 19 രൂപയായി കഴിഞ്ഞ മാര്‍ച്ച് മൂന്നിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് മുന്‍കാല പ്രാബല്യം നല്‍കാത്തതാണ് പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. മാര്‍ച്ച് മൂന്നിന് മുമ്പ് നെല്ലു വിറ്റ കര്‍ഷകര്‍ക്ക് 18 രൂപ പ്രകാരം മാത്രമേ നെല്ലുവില നല്കാന് കഴിയുകയുള്ളൂവെന്നാണ് സപ്ലൈകോ നിലപാട്. അതിനാല്‍ ഒരു സീസണില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് രണ്ട് രീതിയിലാണ് പ്രതിഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: