തിരുവനന്തപുരം: ജിവി രാജ അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എസ്ബിടി ഇന്ന് കെഎസ്ഇബിയെ നേരിടും.
ഇന്നലെ നടന്ന സെമിയില്‍ കേരള പോലീസിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് എസ്ബിടി ഫൈനലില്‍ പ്രവേശിച്ചത്. എസ്ബിടിയ്ക്കു വേണ്ടി ഉസ്മാന് രണ്ടു ഗോളും പ്രസൂണ്‍ ഒരു ഗോളും നേടി. ജിംഷാദിന്റെ ബൂട്ടില്‍ നിന്നാണ് പോലീസിന്റെ ഏകഗോള്‍.
ആവേശകരമായ മത്സരം പരുക്കന്‍ അടവുകള്‍ക്ക് വഴിമാറിയപ്പോള്‍ നാല് കളിക്കാര്‍ക്ക് ചുവപ്പു കാര്‍ഡ് വാങ്ങേണ്ടി വന്നു. പോലീസ് താരങ്ങളായ സാദിഖ് അലി ജിമ്മിജോര്ജും അനീഷും റെഡ് കാര്‍ഡ് വാങ്ങിയപ്പോള്‍ എസ്ബിടിയുടെ പ്രസൂണും ശിക്ഷിക്കപ്പെട്ടു.
തുടക്കം മുതലേ ആക്രമിച്ച് കളിച്ച ഇരുടീമുകളും വിങ്ങുകളിലൂടെ മികച്ച മുന്നേറ്റം നടത്തി.
എസ്ബിടി 17-ാം മിനിറ്റില്‍ ഗോള്‍ എന്നുറപ്പിച്ച ഉസ്മാന്റെ ഷോട്ട് അസാമാന്യ മെയ് വഴക്കത്തോടെ ഗോളി തട്ടിയകറ്റി.
തുടര്‍ച്ചയായ ആക്രമണത്തിനൊടുവില്‍ എസ്ബിടി ലക്ഷ്യം കണ്ടു. 22-ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്നു ഷിബിന്‍ലാലിന്റെ പാസ് പ്രസൂണ്‍ ഇടതുവിങ്ങില്‍ നിന്നു ഗോളിലേക്കു തൊടുത്തുവിട്ടു, 1-0 ത്തിനു എസ്ബിടി മുന്നില്‍. 38-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കി പോലീസ് തിരിച്ചടിച്ചു. കിക്കെടുത്ത ജിംഷാദിനു പിഴച്ചില്ല 1-1.
തുല്യനിലയിലായതോടെ മത്സരം വരുതിയിലാക്കാന്‍ ഇരുടീമുകളും കിണഞ്ഞുശ്രമിച്ചു. ആദ്യപകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കെ പോലീസിന്റെ സാദിഖ് അലി ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. രണ്ടാം പകുതിയില്‍ പോലീസിന് ആദ്യ മിനിറ്റില്‍ തന്നെ പ്രഹരമേറ്റു. മധ്യനിരയില്‍ നിന്നു ലഭിച്ച പാസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലാക്കി ഉസ്മാന് എസ്ബിടിയ്ക്കു ലീഡ് തിരിച്ചു നല്കി. മുന്‍തൂക്കം ലഭിച്ചതിന്റെ ആഘോഷം തീരുന്നതിനു മുന്നെ എസ്ബിടിയുടെ മുന്നേറ്റ നിരയില്‍ തിളങ്ങി നിന്ന പ്രസൂണിനും ചുവപ്പുകാര്‍ഡ്. പത്തുപേരുമായി ഇരു ടീമുകളും പോരാട്ടം തുടര്‍ന്നു.
രണ്ടാം പകുതിയുടെ 40-ാം മിനിറ്റില്‍ പോലീസിന്റെ താരങ്ങളായ ജിമ്മിയും 41-ാം മിനിറ്റില്‍ അനീഷും ചുവപ്പുകാര്‍ഡ് വാങ്ങി.
എട്ട് പേരുമായി കളിച്ച പോലീസിനെതിരെ കളി അവസാനിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഉസ്മാന് ഒരു ഗോളും കൂടെ നേടി. ചുവപ്പു കാര്‍ഡ് ലഭിച്ച എസ്ബിടിയുടെ പ്രസൂണിന് ഇന്ന് നടക്കുന്ന ഫൈനല്‍ നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: