തിരുവനന്തപുരം: പശ്ചിമഘട്ടം സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് കവയത്രി സുഗതകുമാരി. കസ്തൂരി രംഗന് കമ്മറ്റി റിപ്പോര്‍ട്ടിന്റെയും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെയും പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കരുതെന്നും അവര്‍ പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘പശ്ചിമഘട്ട’ സംരക്ഷണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി. കൃഷി നില നിര്‍ത്തി കര്‍ഷകരെ സംരക്ഷിച്ച് വേണം ഇവയിലേതും നടപ്പാക്കാന്‍. ക്വാറി മുതലാളിമാരെയും റിയല്‍ എസ്റ്റേറ്റ് മുതലാളിമാരെയുമല്ല സംരക്ഷിക്കേണ്ടതെന്നും സുഗതകുമാരി പറഞ്ഞു. ഗാഡ്ഗില്‍-കസ്തൂരി റിപ്പോര്‍ട്ടിന്റെ പേരു പറഞ്ഞ് കേരളത്തിലെ രാഷ്ട്രിയപാര്‍ട്ടികള്‍ മുതലെടുപ്പ് നടത്തി. എന്നാല്‍ ജനങ്ങളുടെ സംരക്ഷണത്തിനായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സുഗതകുമാരി കുറ്റപ്പെടുത്തി.
പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിജപ്പെടുത്തുന്നതില്‍ കസ്തൂരി രംഗന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഗാഡ്ഗില്‍ കമ്മറ്റി അംഗം ഡോ. വി.എസ്. വിജയന് ആരോപിച്ചു. ഗാഡ്ഗില്‍ കമ്മറ്റി മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ പഠിക്കാതെ റിപ്പോര്‍ട്ട് തള്ളുകയാണ് സര്‍ക്കാര്‍ ചെയ്തത്. പശ്ചിമ ഘട്ടം സംരക്ഷിച്ച് കര്‍ഷകരെ കുടിയിറക്കാതെ വികസനം മുരടിപ്പിക്കാതെ മുന്നോട്ട് പോകാനുള്ള നിര്‍ദ്ദേശങ്ങളാണ് ഗാഡ്ഗില്‍ കമ്മറ്റി മുന്നോട്ട് വച്ചത്. എന്നാല്‍ അവ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ക്വാറി മാഫിയക്കും റിയല്‍ എസ്റ്റേറ്റ് മാഫിയക്കും എതിരാണ്. ഇത് മനസിലാക്കിയാണ് തുടക്കത്തിലേ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കടുത്ത എതിര്‍പ്പുണ്ടായത്. കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. 2004 മുതല്‍ 2014 വരെ 11 ലക്ഷത്തിനുമുകളില്‍ ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങളാണ് നികത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയ വിചാര കേന്ദ്രം ജില്ലാ ആധ്യക്ഷന്‍ കെ.യു. ദേവദാസ് കെഎസ്ബിബി ചെയര്മാന് ഡോ. ഉമ്മന്‍ വി ഉമ്മന്‍, ഡോ. എ. ബിജുകുമാര്‍, ഡോ. റ്റി.ജി. വിനോദ് കുമാര്‍, പ്രസന്നകുമാര്‍ പി.എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: