മുംബൈ: രാജ്യത്തെ സുരക്ഷാസേനകള്ക്കുവേണ്ടി ഇതാദ്യമായി ആന്റി-ടെററിസ്റ്റ് വാഹനങ്ങള്‍ വരുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍മ്മാണശാലയിലാണ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഭീകരാക്രമണങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള കവചിത വാഹനങ്ങളാണിവ. പോലീസിനും പാര്‍ലമെന്ററി സേനകള്ക്കുമുപ യോഗിക്കാനായിരിക്കും ഈ വാഹനങ്ങള്‍.
2008-ലെ മുംബൈ ഭീകരാക്രമണത്തിനുശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്. വലിയ കെട്ടിടങ്ങളില്‍ മുറികളില്‍ ഒക്കെ ഒളിച്ചിരുന്ന് ആക്രമണം നടത്തുന്ന ഭീകരരെ പ്രതിരോധിക്കാന്‍ പുതുതായി നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ സൈന്യത്തിന് ഉപയോഗിക്കാം.
ട്രാക്ഡ്, വീല്‍ഡ് ലോ-നോയീസ് ഇലക്ട്രിക്, വീല്‍ഡ് കാര്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വാഹനങ്ങളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടന്‍ പ്രതിരോധ മേഖലയിലേക്ക് എത്തുന്നത്. ഭീകരാക്രമണം നടക്കുന്നിടത്തും ഈ വാഹനങ്ങള്‍ കൊണ്ടുപോകാം എന്നതാണ് ഒരു പ്രത്യേകത.
പൂര്‍ണമായും ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ സഹായത്താലാണ് കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണ കാറുകളേക്കാള്‍ ചെറുതാണെന്നു മാത്രമല്ല, ജനാലകളും വാതിലുകളും ചെറുതായിരിക്കും. പൂര്‍ണമായും ആയുധ ധാരികളായ മൂന്ന് ഉദ്യോഗസ്ഥരെ മാത്രമേ വാഹനത്തിന് വഹിക്കാനാവൂ.
വെടിവെയ്പ്പോ, ഗ്രെനേഡ് ആക്രമണങ്ങളോ പോലുള്ള ഭീകരരുടെ ആക്രമണങ്ങളെ ഈ വാഹനത്തിലിരുന്ന് സൈന്യത്തിന് ചെറുക്കാനാവും. ഈ വര്‍ഷം അവസാനം കാറുകള്‍ സേനയിലെത്തിക്കാനാകുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: