കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി കുട്ടികളെ അനാഥാലയങ്ങളിലേക്ക് കടത്തിക്കൊണ്ടുവന്ന കേസ് ദുര്‍ബലമാക്കാനും യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനും ശ്രമിക്കുന്നതായി ഹിന്ദുഐക്യവേദി ആരോപിച്ചു. മതവികാരം ഇളക്കി വിട്ട് സര്‍ക്കാരിനേയും പോലീസിനേയും സമ്മര്‍ദ്ദത്തിലാക്കി കേസ് ഒതുക്കിത്തീര്‍ക്കാനാണ് ഒരു വിഭാഗം മതവര്‍ഗ്ഗീയ സംഘടനകള്‍ ശ്രമിക്കുന്നത്. ആടുമാടുകളെ കടത്തിക്കൊണ്ടുവരുന്നതുപോലെ നിയമം മറികടന്ന് പിഞ്ചുകുട്ടികളെ വണ്ടികളില്‍ കുത്തിനിറച്ച് അനാഥാലയങ്ങളിലേക്ക് ആട്ടിത്തെളിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനവും കുട്ടികളോടുള്ള തികഞ്ഞ ക്രൂരതയുമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. വി. ബാബു പറഞ്ഞു.
ഈ വിഷയത്തില്‍ മതേതരപുരോഗമന സംഘടനകളും സാംസ്കാരിക നായകരും പുലര്‍ത്തുന്ന മൗനം അങ്ങേയറ്റം പരിഹാസ്യമാണ്. വേണ്ടത്ര രേഖകളില്ലാതെ സര്‍ക്കാരിന്റെ അറിവോ സമ്മതമോ കൂടാതെ ഇങ്ങനെ കൊണ്ടുവരുന്ന കുട്ടികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. അനാഥാലയങ്ങളുടെ മറവില്‍ നടക്കുന്ന മതപരിവര്‍ത്തനവും മതതീവ്രവാദപ്രവര്ത്തനവും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ ഏജന്‍സിയെ നിയമിക്കണം. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ സംസ്ഥാനത്ത് തീവ്രവാദവും മതംമാറ്റവും ശക്തിപ്രാപിക്കുന്നതായി ആര്.വി.ബാബു പ്രസ്താവനയില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: