ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമാണ്. പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതി എന്ന നൂതന ആശയത്തിലൂടെ കേരള ജനതയും ലോകസമൂഹത്തോടൊപ്പം പരിസ്ഥിതി ദിനം ആചരിക്കുന്നു. ജനസംഖ്യാ വിസ്ഫോടനവും നഗരവത്ക്കരണവും വികസനത്തിനുവേണ്ടിയുള്ള വര്‍ദ്ധിച്ച ആവശ്യങ്ങളും പരിസ്ഥിതിയ്ക്കുമേല്‍ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. ഇതിനോടുള്ള പ്രതികരണമെന്നവണ്ണം പ്രകൃതിക്ഷോഭങ്ങളും രൂക്ഷമായി വരുന്നു. നഗരഹൃദയങ്ങളില്‍ പോലും ഉണ്ടാകുന്ന വെള്ളപ്പൊക്കം, കുടിവെള്ള ക്ഷാമം, വരണ്ടുണങ്ങിയ പുഴകള്‍ എന്നിവയെല്ലാം സര്വ്വസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. 2013-ലെ വരള്‍ച്ച, കഴിഞ്ഞ 100 വര്‍ഷക്കാലയളവിനിടയില്‍ നാം കണ്ട ഏറ്റവും ഭീകരമായ വരള്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍, പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതി ഒരു വിവിധോദ്ദേശ പദ്ധതിയാണ്. ജനപങ്കാളിത്തത്തോടുകൂടിയുള്ള പുഴകളുടേയും ജലാശയങ്ങളുടേയും ശുചീകരണവും സസ്യ-ജന്തുജാലങ്ങളുടെ സംരക്ഷണവും ഉള്‍പ്പെടെ കേരളത്തിന്റെ ഹരിതാഭ വര്‍ദ്ധിപ്പിക്കാനുള്ള സമഗ്ര പരിപാടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ മനോഹാരിതയ്ക്ക് കാരണമായ സഹ്യനും വൃക്ഷലതാദികളും മഴക്കാടുകളുമെല്ലാം നമുക്ക് നിലനിര്‍ത്തി പരിപോഷിപ്പിച്ച് വരുംതലമുറയ്ക്കു വേണ്ടി കൈമാറേണ്ടതുണ്ട്.
വികസന മുന്നേറ്റത്തിനിടയില്‍ നമുക്ക് നഷ്ടപ്പെടുന്ന പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ പുന:സ്ഥാപിക്കാന്‍ കഴിയുന്ന ഒന്നല്ല. വികസിത രാജ്യങ്ങളായ ജപ്പാനിലും പടിഞ്ഞാറന്‍ യൂറോപ്പിലും അമേരിക്കയിലുമെല്ലാം ഇന്ന് ഒരുപക്ഷേ നല്ല പച്ചപ്പ് കാണാമായിരിക്കാം. എന്നാല്‍ അതൊന്നും തനതു ജൈവവൈവിധ്യമോ ആ പരിസ്ഥിതിയില്‍ നിന്നും സ്വയമേവ സൃഷ്ടിക്കപ്പെട്ടവയോ അല്ല. അതുകൊണ്ടുതന്നെ മാലിന്യവിമുക്തമായ ആവാസ വ്യവസ്ഥയ്ക്കായുള്ള ആവശ്യം ഉറപ്പുനല്‍കാന്‍ ഈ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട പരിസ്ഥിതിക്ക് കഴിയാതെ വരുന്നു. പരിസ്ഥിതിയുടെ തല്‍സ്ഥിതി പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, അതിലേക്ക് നാളെയുടെ വാഗ്ദാനങ്ങളായ യുവതലമുറയെ ആകര്‍ഷിക്കുക എന്നിവയെല്ലാം ഈ പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പരിസ്ഥിതിയെ വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് അതിന്റെ സന്തുലിതാവസ്ഥ തകരാതെ നടത്തേണ്ടുന്ന ഒരു വികസന നയമാണ് അനിവാര്യം.
ഐ.പി.സി.സി റിപ്പോര്‍ട്ടുകള്‍ പ്രകാരം പരിസ്ഥിതി ആഘാതവും ശോഷണവും ഇന്നത്തെ സ്ഥിതിയില്‍ തുടര്‍ന്നാല്‍ 2100 ഓടുകൂടി ഒരു മീറ്ററോളം ഉയരുന്ന കടല്‍ ജലനിരപ്പും തുടരെത്തുടരെ ഉണ്ടാകുന്ന ചുഴലിക്കൊടുങ്കാറ്റുകളും താളം തെറ്റിയ മഴക്കാലങ്ങളും പാടെ തകര്‍ന്ന കൃഷിയും മാനവരാശിയുടെ സുസ്ഥിരതയ്ക്ക് ആഘാതം സൃഷ്ടിക്കും. ആഗോളതാപനത്തിന്റെ ഫലം പ്രാഥമിക തലത്തിലല്ലാതെയും നമുക്ക് കാണാവുന്നതാണ്. ഒരു വ്യവസായമായിത്തന്നെ വളര്‍ന്നുവന്ന നമ്മുടെ ടൂറിസം മേഖല, ഇല്ലാതാകുന്ന കടല്ത്തീരങ്ങളോടൊപ്പം അപ്രത്യക്ഷമാകുന്നതാണ്. ജനലക്ഷങ്ങള്‍ക്ക് തൊഴില്ദായകമാകുന്ന മത്സ്യവ്യവസായ മേഖലയിലും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ദൃശ്യമാകും.
സമഗ്ര പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതി; പരിസ്ഥിതി വകുപ്പ്, വനം വകുപ്പ്, ജൈവവൈവിദ്ധ്യ ബോര്‍ഡ്, കുടുംബശ്രീ ജനശ്രീ പദ്ധതികള്‍, പഞ്ചായത്ത് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധങ്ങളായ സമിതികളുടെ ഏകോപനത്തിലൂടെ കേരളം മുഴുവന്‍ നടപ്പിലാക്കുന്നു. പദ്ധതിയുടെ കാലാവധി 2014 മുതല്‍ 2016 വരെയുള്ള 2 വര്‍ഷമാണ്. ഇതിന്റെ ഘടന പദ്ധതി നടപ്പിലാക്കല്‍, മേല്‍നോട്ടം, വിശകലനം, റിപ്പോര്‍ട്ടിംഗ് എന്നിങ്ങനെ ആസൂത്രണം ചെയ്തിരിക്കുന്നു.
ഒരാള്‍ക്ക് ഒരു മരം
സാമൂഹ്യാധിഷ്ഠിത പങ്കാളിത്ത പ്രവര്‍ത്തനങ്ങളിലൂടെ മരങ്ങള്‍ നട്ടു പിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്ത് കേരളത്തിന്റെ ഹരിതാഭ വര്‍ദ്ധിപ്പിക്കുകയെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടെയും സാമൂഹ്യക്ഷേമ സംഘടനകളുടേയും സഹകരണത്തോടെ വരുന്ന 2 വര്‍ഷക്കാലയളവിനുള്ളില്‍ ഒരു മരം ഓരോരുത്തര്‍ക്കും നട്ടു വളര്‍ത്തുകയെന്നതാണ് പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ഇതിന്റെ നാന്ദികുറിക്കലാണ് ഈ വരുന്ന ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്ത്രീകളെയും കുട്ടികളേയും പൊതുജനക്ഷേമ സംഘടനകളെയും മറ്റ് ജനപ്രിയ വ്യക്തികളെയും മുന്‍നിര്‍ത്തിക്കൊണ്ട് എല്ലാ സര്‍ക്കാര്‍ വകുപ്പുകളും കൂടിച്ചേര്‍ന്ന് പത്ത് ലക്ഷം വൃക്ഷത്തൈകള്‍ നടുന്നത്.
പരിസ്ഥിതി വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതി ഏറ്റവും നന്നായി നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അംഗീകാരം നല്കുന്നു.
ജലസമൃദ്ധ കേരളം
നദികളും അരുവികളും പൊതുകുളങ്ങളും മലിനമാക്കപ്പെടുന്നതു തടയുക എന്ന ഉദ്ദേശ്യത്തോടു കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കപ്പെടുന്ന പദ്ധതിയാണിത്. ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനും അതുവഴി ജലജന്യ രോഗങ്ങള്‍ തടയുന്നതിനുമായി നദികളും അരുവികളും പൊതുകുളങ്ങളും കാലാകാലങ്ങളില്‍ ശുചിയാക്കുന്നതാണ്. ഈ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ദേശീയ തൊഴിലുറപ്പു പദ്ധതി, വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ ക്ഷേമ സംഘടനകള്‍ തുടങ്ങിയവയുടെയും സഹകരണത്തോടെ നടപ്പിലാക്കും. നദീതീരങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതു വഴി മണ്ണൊലിപ്പു തടയുകയെന്നതും തദ്ദേശീയ പരിസ്ഥിതിയുടെ പരിപാലനവും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ശുചിത്വ കേരളം
കേരളം വിവിധങ്ങളായ മാലിന്യ സ്രോതസ്സുകളുടെ ഉറവിടം കൂടിയാണ്. ശാസ്ത്രീയവും വികേന്ദ്രീകൃതവുമായ മാലിന്യ സംസ്ക്കരണം നടപ്പിലാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഓരോ പഞ്ചായത്തുകളും ജില്ലകളും ജലം-ഭൂമി-വായൂ മലിനീകരണത്തിന്റെ കാരണങ്ങളെയും പരിണത ഫലങ്ങളേയും പരിഗണിച്ചുകൊണ്ട് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതാണ്. ഉചിതമായ സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ ഒരു വരുമാന സ്രോതസ്സാക്കി മാറ്റാനുള്ള ശ്രമങ്ങളും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. കൂടാതെ പ്ലാസ്റ്റിക്കിന്റേയും പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന അജൈവ വസ്തുക്കളുടെയും ഉപയോഗം ഗണ്യമായി കുറച്ചുകൊണ്ടു വരികയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
പദ്ധതിയുടെ പുനരവലോകനവും മേല്‍നോട്ടവും
സര്‍ക്കാരില്‍ നിന്നുള്ള വിദഗ്ദ്ധരേയും പൊതുജനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് പാരിസ്ഥിതിക ഉപദേശക സമിതി, പദ്ധതിയുടെ കാലാനുസൃതമായ വികസനത്തിനു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ കൈക്കൊള്ളുന്നതാണ്. പ്രസ്തുത ഉപദേശക സമിതി, പദ്ധതിയുടെ പാദവാര്‍ഷിക അവലോകനങ്ങള്‍ നടപ്പിലാക്കുകയും ആവശ്യമായ ശുപാര്‍ശകള്‍ നല്കുന്നതുമാണ്. പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയുടെ അടിസ്ഥാനത്തില്‍ വിവിധങ്ങളായ വകുപ്പുകള്‍ വിശദമായ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറക്കേണ്ടതാണ്.
സുസ്ഥിര കേരളം
കാലാവസ്ഥാനുബന്ധ ഗവേഷണങ്ങളുടെ ഭാഗമായി വിവിധങ്ങളായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നു. സംസ്ഥാനത്തിന്റെ ജൈവവൈവിധ്യമുള്‍പ്പെടെയുള്ള പരിസ്ഥിതിയെ കുറിച്ചുള്ള ഒരു സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനായി കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഇത് മറ്റ് ഗവേഷണ സ്ഥാപനങ്ങള്‍ സര്‍വ്വകലാശാലകള്‍, മറ്റ് ചിന്താമണ്ഡലങ്ങള്‍ എന്നിവയൊക്കെയായി സഹകരിച്ച് നടപ്പിലാക്കേണ്ടതാണ്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് നമുക്ക് പകര്‍ന്നു നല്‍കുന്നതിനായി സംസ്ഥാനത്ത് ഒരു പഠന ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നു എന്നത് ഈ മേഖലയിലെ സര്‍ക്കാരിന്റെ ആദ്യ ചുവടുവെയ്പാണ്. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് സാമാന്യ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ശാസ്ത്രം തെളിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുന്നതിനും ഈ പഠനഗവേഷണകേന്ദ്രം മാര്‍ഗദര്‍ശിയായി വര്‍ത്തിക്കും. വികസന പദ്ധതികളുടെ ആവിഷ്ക്കരണത്തിലും ആവശ്യമായ സംഭാവനകള്‍ നല്‍കും. വ്യക്തമായ ലക്ഷ്യങ്ങളോടുകൂടി കാലാവസ്ഥ വ്യതിയാനത്തോടനുബന്ധിച്ച ദുരന്ത ലഘൂകരണ മാര്‍ഗങ്ങള്‍ അവലംബിക്കുവാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കും.
പഠന ഗവേഷണകേന്ദ്രത്തിന്റെ ലക്ഷ്യങ്ങള്‍
1)കാലാവസ്ഥാവ്യതിയാനം മൂലമുള്ള സാമൂഹ്യ പാരിസ്ഥിതിക മാറ്റങ്ങളെ വ്യക്തമായി നോക്കിക്കണ്ട് പഠിച്ച് ആവശ്യമായ മാര്ക്ഷ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുക.
2)ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാന ശാസ്ത്രശാഖയിലും നയങ്ങളിലുമുള്ള ആശയങ്ങളെയും അവയുടെ മാറ്റങ്ങളെയും പഠിച്ച് കേരളത്തിന് ഉപയുക്തമായ വിധത്തില്‍ നടപ്പിലാക്കുക
3)നയതന്ത്രജ്ഞരെയും കര്‍ഷകരെയും വിദ്യാര്‍ത്ഥി സമൂഹത്തെയും സ്ത്രീകളെയും എല്ലാം ഒരു കുടക്കീഴില് കൊണ്ടുവന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമാക്കുക.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: