തിരുവനന്തപുരം: ഝാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. കുട്ടികളെ കടത്തിയ സംഭവം മനുഷ്യക്കടത്താണെന്ന് വ്യക്തമായതോടെ സമുദായത്തിന്റെ മറപിടിച്ച് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് മുസ്ലീംലീഗെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുമ്പോള്‍ നിയമപരമായി പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും ഝാര്‍ഖണ്ഡില്‍ നിന്നു കൊണ്ടുവന്ന കുട്ടികളുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടില്ലെന്ന് മുരളീധരന് പറഞ്ഞു. സംസ്ഥാന ചെയില്‍ഡ് വെല്‍ഫയര്‍ അതോറിറ്റിയുടെയോ രക്ഷിതാക്കളുടെയോ കോടതിയുടെയോ അനുമതി കുട്ടികളെ കൊണ്ടുവരുമ്പോള്‍ വാങ്ങിയിട്ടില്ല. അനാഥാലയങ്ങളുടെ മറവില്‍ കേരളത്തിലേക്ക് വ്യാപകമായി മനുഷ്യക്കടത്ത് നടക്കുന്നത് നേരത്തെ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. മുസ്ലീം ലീഗും ചില ഇസ്ലാമിക സംഘടനകളും മനുഷ്യക്കടത്തിന് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇത്തരത്തില്‍ കുട്ടികളെ കൊണ്ടുവന്ന് തീവ്രവാദ പ്രവര്‍ത്തനത്തിനും അനാശാസ്യത്തിനും മതപരിവര്‍ത്തനത്തിനും ഉപയോഗിക്കുകയാണെന്ന റിപ്പോര്‍ട്ടും അന്വേഷണ ഏജന്‍സികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് നടത്തുന്ന അന്വേഷണങ്ങളെയെല്ലാം അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
മുമ്പ് മനുഷ്യാവകാശ കമ്മീഷന് കേരളത്തിലെ അനാഥാലയങ്ങളെ കുറിച്ച് സര്‍വ്വേ നടത്താന്‍ തുനിഞ്ഞപ്പോള്‍ സര്‍ക്കാര്‍ അതിനെതിരായി നില്‍ക്കുകയും സര്‍വ്വേയില്‍ നിന്ന് അവര്‍ പിന്മാറുകയും ചെയ്തു. സമുദായത്തിന്റെ പേരുപറഞ്ഞ് കുട്ടികളെ കടത്തിക്കൊണ്ടു വന്നതിനെ വെള്ളപൂശാനാണ് മുസ്ലീംലീഗ് ശ്രമിക്കുന്നത്. തീവ്രവാദികളോടു പോലും അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള ലീഗിന്റെ നീക്കം അന്വേഷണത്തെ വഴിതിരിച്ചു വിടാനാണ്. കേരളത്തിലെ അനാഥാലയങ്ങളുടെ നടത്തിപ്പിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് വി.മുരളീധരന് ആവശ്യപ്പെട്ടു. അനാഥാലയങ്ങളില്‍ മുമ്പ് താമസിച്ചിരുന്നവര്‍ ഇപ്പോള്‍ എവിടെയാണെന്നുള്പ്പടെയുള്ള കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കടത്തിയ സംഭവത്തെ കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണം.
സംസ്ഥാനത്ത് അനാഥാലയങ്ങളുടെ മറവില്‍ വലിയ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളെ ഭീകരവാദത്തിനും അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണത്തിനും വരെ ഉപയോഗിക്കുന്നുണ്ട്. മതത്തിന്റെ മറപിടിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്ന മുസ്ലീംലീഗിന്റെ നിലപാട് തിരുത്തണം. ലീഗ് സമ്മര്‍ദ്ദത്തിനു വഴങ്ങി സംസ്ഥാന സര്‍ക്കാര്‍ കേസ് അട്ടിമറിച്ചാല്‍ കൂടുതല്‍ അന്വേഷണത്തിന് കേന്ദ്രത്തോട് വശ്യപ്പെടുമെന്നും ചോദ്യത്തിനു മറുപടിയായി മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: