തിരുവനന്തപുരം: അനാഥാലയങ്ങളുടെ നിയന്ത്രണത്തിനായി നിയമം കൊണ്ടു വരുന്ന കാര്യം ആലോചിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് ജെ.ബി. കോശി. എല്ലാ അനാഥാലയങ്ങളുടെയും പ്രവര്‍ത്തനം വിലയിരുത്തുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന കുട്ടികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുണ്ടോയെന്ന് പരിശോധിക്കണം. കുട്ടികള്‍ തീവ്രവാദത്തിലേക്ക് ആകര്ഷിക്കപ്പെടുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതാണ്. അനാഥാലയങ്ങളില്‍ പീഡനം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ജെ.ബി.കോശി പറഞ്ഞു.
അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചറിയാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നടത്തിവരുന്ന വിവരശേഖരണം തടയുന്നതിന് അനാഥാലയങ്ങള്‍ ഹൈകോടതിയെ സമീപിക്കുന്നത് എന്തിനാണ്. നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുറന്നുപറയാന്‍ മടി കാണില്ല.
കമ്മീഷന്റെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം മനാറുല്‍ ഇസ്ലാം ഓര്‍ഫനേജ് അഗതി മന്ദിരമാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. വിവരശേഖരണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും അനാഥാലയങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അനാഥാലയങ്ങള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് അന്വേഷണം നടത്താന്‍ കമ്മീഷന് ഉത്തരവിട്ടത്. ആദ്യപടിയായിട്ടാണ് സര്‍വേ നടത്തുന്നത്.
കോഴിക്കോട് മുക്കത്തുള്ള അനാഥാലയം സന്ദര്‍ശിച്ച കമ്മീഷന്റെ മുഖ്യ അന്വേഷണോദ്യോഗസ്ഥന് ഡിഐജി, എസ്. ശ്രിജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയില്ല. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തിരുമാനമെടുക്കും. ഝാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന വിഷയത്തില്‍ കമ്മീഷന് തീരുമാനമൊന്നും എടുത്തിട്ടില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവരുമ്പോള്‍ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ഝാര്‍ഖണ്ഡിലും ബീഹാറിലുമുള്ള കുട്ടികളുടെ വിലാസം പരിശോധിക്കും. യാതൊരു മുന്‍വിധിയും കൂടാതെ തുറന്നമനസ്സോടെ എല്ലാ കാര്യങ്ങളും പരിശോധിക്കും.
അനാഥാലയങ്ങളില്‍ അറബികല്യാണവും പീഡനങ്ങളും വര്‍ദ്ധിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന് അനാഥാലയങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ അന്വേഷണം തുടക്കം മുതല്‍ തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചു. എന്നാല്‍ നിരവധി പേര് സഹകരിക്കുന്നുണ്ട്. പല അനാഥാലയങ്ങളിലും കുട്ടികളുടെ കണക്കില്ല. സര്‍ക്കാരില്‍ നിന്നും അല്ലാതെയുമുള്ള സാമ്പത്തിക സഹായം കട്ടുന്നതിന് 50 കുട്ടികള്‍ ഉള്ളിടത്ത് 100 കുട്ടികള്‍ ഉണ്ടെന്ന് വ്യാജ കണക്ക് കാണിക്കും. ചിലര്‍ വിദേശ സഹായം സ്വീകരിക്കുന്നു. കുട്ടികളെ വ്യവസ്ഥാപിതമല്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും കമ്മീഷന് രേഖാമൂലമല്ലാതെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. യത്തീംഖാനകള്‍ അടക്കം കേരളത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം അനാഥാലയങ്ങളുണ്ട്. അനാഥാലയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ച് വിവാദത്തിനില്ലെന്നും ജസ്റ്റിസ് ജെ. ബി. കോശി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: