കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സ്റ്റി വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാടിന്റെ പിഎച്ച്ഡി യോഗ്യത വിവാദത്തില്‍. കൂത്തുപറമ്പ് സ്വദേശിക്ക് വിവരവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് വിസിയുടെ പിഎച്ച്ഡി യോഗ്യത വ്യാജമാണെന്നത് സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
ക്രമക്കേട് നടത്തിയാണ് വിസി പിഎച്ച്ഡി സമ്പാദിച്ചതത്രെ. യുജിസി നിഷ്കര്‍ഷിക്കുന്ന എംഫില്‍ അടക്കമുളള യോഗ്യതകളില്ലാത്ത ഇദ്ദേഹം 48 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പിഎച്ച്ഡി ബിരുദം 32 ആഴ്ച കൊണ്ട് നേടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭരണ കക്ഷിയായ കോണ്‍ഗ്രസുമായുളള ബന്ധം ഉപയോഗപ്പെടുത്തി വിസി പദവിയില്‍ എത്തിയെന്ന് ആദ്യമുതല്‍ ഇദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പദവിക്ക് 10 വര്‍ഷത്തിലധികം പ്രഫസര്‍ പദവി വഹിക്കണമെന്ന അടിസ്ഥാന യോഗ്യതയില്ലാതെയാണ് കാഞ്ഞങ്ങാട് നെഹ്റു കോളേജ് അധ്യാപകനായിരുന്ന ഖാദര്‍ മാങ്ങാട് വിസി ആയതെന്നായിരുന്നു ആരോപണം.
ലോക്സഭയിലേക്കടക്കം മൂന്നോളം തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിച്ചിട്ടുളള ഇദ്ദേഹം ഡിസിസിയുടെ കാസര്‍ഗോഡ് ജില്ലാ ഭാരവാഹിത്വം വഹിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവുമായിരുന്നു. ഇതെല്ലാം ഉപയോഗപ്പെടുത്തി യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ഡോ.മൈക്കിള്‍ തരകന്റെ പിന്‍ഗാമിയായി വിസി പദവിയിലെത്തുകയായിരുന്നു. ‘പാറ്റേണ്‍സ് ഓഫ് ഇന്റിമസി ഇന്‍ മാധവിക്കുട്ടീസ് വര്‍ക്ക്’എന്ന വിഷയത്തിലാണ് ഖാദര്‍ മാങ്ങാട് പിഎച്ച്ഡി സമ്പാദിച്ചത്. ഈ പിഎച്ച്ഡി നേടിയത് ക്രമക്കേടിലൂടെയാണെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.
നിശ്ചിത സമയത്തിന് മുമ്പ് പിഎച്ച്ഡി നേടുന്നത് കണ്ണൂര്‍ സര്‍വ്വകലാശാലാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അധ്യാപനം നടത്തിയ ദിവസങ്ങളില്‍ തന്നെ ഗവേഷണ കേന്ദ്രമായ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ഗവേഷണത്തിന് ഹാജരായതായി വിവരാവകാശ നിയമ പ്രകാരം ലഭിച്ച ഹാജര്‍ രേഖകളില്‍ കാണുന്നു. മാത്രമല്ല കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ സീനിയര്‍ ഇംഗ്ലീഷ് ലക്ചററായിരുന്ന ഇദ്ദേഹം വാല്യുവേഷന് ക്യമ്പുകളില്‍ ഉളളപ്പോഴും പത്തോളം ഒഴിവു ദിവസങ്ങളിലും ഗവേഷണത്തിനായി ബ്രണ്ണന്‍ കോളേജില്‍ ഹാജരായതായി രേഖകള്‍ പറയുന്നുണ്ടത്രെ. കൂടാതെ യൂണിവേഴ്സിറ്റി വിസിയായി സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് വരെ ഇദ്ദേഹത്തിന്റെ പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റില്‍ രജിസ്ട്രാര്‍ ഒപ്പുവെച്ചിരുന്നില്ലെന്നും എന്നാല്‍ ഭരണ സ്വാധീനമുപയോഗിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
കണ്ണൂര്‍ യൂണിവേഴ്സ്റ്റി സ്ഥാപിച്ചതിനു ശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയക്കാരന് വിസിയായി എത്തിയത്. ഖാദര്‍ മാങ്ങാട് വിസി സ്ഥാനം ഏറ്റെടുത്തതുമുതല്‍ പല തെറ്റായ തീരുമാനങ്ങളും കൈക്കൊണ്ടതിന്റെ പേരില്‍ കലാശാലയില്‍ ഇടത് യൂനിയനുകളില്‍പ്പെട്ട ജീവനക്കാരും ഇടത് വിദ്യാര്‍ത്ഥി സംഘടനകളും തമ്മില്‍ സര്‍വ്വകലാശാലാ ഭരണം സ്തംഭിക്കുന്ന തരത്തിലുളള സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും പതിവായിരുന്നു.
അതേസമയം തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ കഴമ്പില്ലെന്നും താന്‍ മുന്‍കൂട്ടി ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി വാങ്ങിയാണ് നിശ്ചിത സമയപരിധിക്കു മുന്നേ പിഎച്ച്ഡി പൂര്‍ത്തിയാക്കിയതെന്നും വിസി ഖാദര്‍ മാങ്ങാട് പറഞ്ഞു. രണ്ടിടങ്ങളില്‍ ഹാജരായിയെന്നത് വ്യാജ രേഖയാണെന്നും ഇത് പുറത്തു വന്നത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: