കേന്ദ്രഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ ആകസ്മിക വിയോഗം ബിജെപിക്കും മഹാരാഷ്ട്രയ്ക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയുടെ വളര്‍ച്ചയില്‍ അനിവാര്യ പങ്ക് വഹിച്ച വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ഭാര്യ സഹോദരന് കൂടിയായ പ്രമോദ് മഹാജനോടൊപ്പം ചേര്‍ന്ന് മുണ്ടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മഹാരാഷ്ട്രയില്‍ ബിജെപിക്ക് സുശക്തമായ അടിത്തറ ഉണ്ടാക്കി.
മഹാരാഷ്ട്രയിലെ ഗ്രാമീണര്‍ക്കിടയില്‍ ബിജെപിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതില്‍ മുണ്ടെ മുഖ്യപങ്ക് വഹിച്ചു. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയുടെ പ്രചാരണം നയിച്ചത് അദ്ദേഹമാണ്. മഹാരാഷ്ട്രയിലെ ബീഡ് ലോക്സഭാമണ്ഡലത്തില്‍ നിന്ന് രണ്ടു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുണ്ടെ ഇത്തവണ ലോക്സഭയിലെത്തിയിരിക്കുന്നത്. കേന്ദ്ര ഗ്രാമ വികസന മന്ത്രിയായി നരേന്ദ്ര മോദി മന്ത്രിസഭയില്‍ ചുമതലയേറ്റ അദ്ദേഹം പതിന്നാലാം ലോക്സഭയില്‍ പ്രതിപക്ഷ ഉപനേതാവിന്റെ പദവി അലങ്കരിച്ചിരുന്നു.
1949 ഡിസംബര്‍ 12 ന് മഹാരാഷ്ട്രയിലെ പറളിയില്‍ ഒരു പിന്നാക്ക കര്‍ഷക കുടുംബത്തിലാണ് ഗോപിനാഥ് മുണ്ടെ ജനിച്ചത്. അച്ചന് പാണ്ഡുരംഗ മുണ്ടെ, അമ്മ ലിംബാബായി മുണ്ടെ. കോളേജ് വിദ്യാഭ്യാസ കാലത്ത് പ്രമോദ് മഹാജനുമായി അദ്ദേഹത്തനുണ്ടായ സൗഹൃദമാണ് രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്. അഖില ഭാരതിയ വിദ്യാര്‍ത്ഥി പരിഷത്തില്‍ മഹാജനൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം അടിയന്തരാവസ്ഥയ്ക്കെതിരായ ശക്തമായ പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടു. ആ സമയത്ത് ജനസംഘത്തിലും ആര്‍എസ്എസിലും സജീവ പ്രവര്‍ത്തകനായിരുന്നു.
യുവമോര്‍ച്ചയുടെ സംസ്ഥാനപ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട് മഹാരാഷ്ട്ര നിയമസഭയില്‍ അഞ്ചുതവണ അംഗമായിരുന്നു. 1992 മുതല്‍ 95 വരെ മഹാരാഷ്ട്രാ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. 95 മുതല്‍ 99 വരെ സംസ്ഥാന ഉപമുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: