ന്യൂദല്‍ഹി: അന്തരിച്ച കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മൃതദേഹം ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ മുണ്ടെയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും രാഷ്ട്രിയ നേതാക്കളും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നു.
മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, അനന്ത് കുമാര്‍, വെങ്കയ്യ നായിഡു, സ്മൃതി ഇറാനി എന്നിവര്‍ മുണ്ടെയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, എന്‍.സി.പി നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആപ് നേതാവ് അരവിന്ദ് കെജ്രിവാള് എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ബിജെപി ആസ്ഥാനത്ത് എത്തി.
മുണ്ടെയുടെ മകളും മഹാരാഷ്ട്ര എം.എല്‍.എയുമായ പങ്കജ് മുണ്ടെയും മരുമകള്‍ പൂനം മഹാജനും പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിലാണ് ഗോപിനാഥ് മുണ്ടെ മരിച്ചത്. അപകടത്തില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരു മുറിവ് പോലും പറ്റിയിരുന്നില്ലെന്ന് മുണ്ടെയുടെ പ്രൈവറ്റ് സെക്രട്ടറി പറഞ്ഞു. അദ്ദേഹം ഒരു ഗ്ലാസ് വെള്ളം വങ്ങിക്കുടിച്ചു. ഉടന്‍ തന്നെ എയിംസ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെന്നും പ്രൈവറ്റ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശരീരമര്ദ്ദം വളരെ താണിരുന്നതായി എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസോച്ഛ്വാസവും നിലച്ചിരുന്നു. ഏകദേശം അമ്പത് മിനിറ്റോളം മുണ്ടെയുടെ ജീവന് നിലനിര്‍ത്താന്‍ കഠിനപ്രയത്നം നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാവിലെ 7.20ന് തന്നെ മരണം സ്ഥിരീകരിച്ചുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും ഡോ.ഹര്ഷവര്ദ്ധനുമാണ് മുണ്ടെയുടെ മരണം മാധ്യമങ്ങളെ അറിയിച്ചത്. മുണ്ടെയുടെ മൃതദേഹം വൈകുന്നേരത്തോടെ പ്രത്യേക വിമാനത്തില്‍ മഹാരാഷ്ട്രയിലെ ലാത്തൂര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടു പോകും. അവിടെ നിന്നും വിലാപയാത്രയായി മുണ്ടെയുടെ ജന്മസ്ഥലമായ പരേളിയില് എത്തിക്കുമെന്നും ഗഡ്കരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: