തൃശൂര്‍: മൂന്ന് മാസത്തെ ഫീസ് മുന്‍കൂറായി നല്‍കാത്തതിന്റെ പേരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ മണിക്കൂറുകളോളം നിര്‍ത്തി പീഡിപ്പിച്ചതായി പരാതി. മാനസികമായി തകര്‍ന്ന വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാട്ടും മേളവും പലഹാരവിതരണവുമായി പ്രവേശനോത്സവം അരങ്ങ് തകര്‍ക്കുമ്പോഴാണ് മണ്ണുത്തി ഡോണ്‍ ബോസ്കോ യുപി സ്കൂളിലെ ആഞ്ജനേയന് എന്ന പിഞ്ചുവിദ്യാര്ത്ഥിക്ക് ഈ ദുര്യോഗമുണ്ടായത്. പട്ടാളക്കുന്ന് രതീപിന്റെ മകനാണ് ആഞ്ജനേയന്. രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് രണ്ട് മണിവരെയാണ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിര്‍ത്തിയത്.
വീട്ടിലെത്തിയ ആഞ്ജനേയന് മാനസികമായ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് മാസത്തെ ഫീസായ എണ്ണായിരം രൂപ മുന്‍കൂര്‍ നല്‍കിയില്ലെന്ന് പറഞ്ഞാണ് സ്കൂള്‍ അധികൃതരുടെ ക്രൂരമായ പീഡനം അരങ്ങേറിയത്. സംഭവം സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രിക്കും ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മീഷനും, പോലീസിലും പരാതി നല്‍കിയതായി രതീപ് പറഞ്ഞു.
ആശുപത്രിയില്‍ കഴിയുന്ന ആഞ്ജനേയനെ ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി കേശവദാസ്, താലൂക്ക് സംഘടനാ സെക്രട്ടറി ഒ.സി. പ്രസാദ് അഞ്ചേരി, വിശ്വഹിന്ദു പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഷണ്മുഖന് എന്നിവര്‍ സന്ദര്‍ശിച്ചു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: