മഹാരാഷ്ട്രയില്‍ ഇന്ന് ബിജെപിയ്ക്കുളളതില് ഏറ്റവും തലമുതിര്‍ന്ന നേതാവായിരുന്നു ഗോപിനാഥറാവു പാണ്ഡുരംഗ് മുണ്ടെ. മഹാരാഷ്ട്രയിലെ നാഥുര ഗ്രാമത്തില്‍ പാണ്ഡുരംഗിന്റെയും ലിംബാഭായിയുടെയും മകനായി 1949 ഡിസംബര്‍ പന്ത്രണ്ടിനായിരുന്നു അദ്ദേഹത്തിന്രെ ജനനം. കോളേജ് വിദ്യാഭ്യാസ കാലത്ത് സഹപാഠിയായിരുന്ന പ്രമോദ് മഹാജനാണ് ഗോപിനാഥിന്റെ ജീവിതം മാറ്റി മറിച്ചത്. കോളേജിലെ എബിവിപി നേതാവായിരുന്ന മഹാജന്റെ സ്വാധീനം മുണ്ടെയെ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനാക്കി. ആര് എസ് എസിന്റെ വിദ്യാര്ത്ഥിശാഖയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി സംഭാജിനഗറില്‍ നിരവധി ശാഖകള്‍ അദ്ദേഹം തുടങ്ങി. പിന്നീട് ഭീഡില് ബിജെപിയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനായി. അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
പിന്നീട് 80 മുതല്‍ 85 വരെയും 90 മുതല്‍ 2009 വരെയും അഞ്ചു വട്ടം മുണ്ടെ മഹാരാഷ്ട്ര നിയമസഭാംഗമായിരുന്നു. ശിവസേന ബിജെപി സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി പദവും ഗോപിനാഥ് മുണ്ടെ അലങ്കരിച്ചിട്ടുണ്ട്. 2009 ല്‍ ഭീഡ് മണ്ഡലത്തില്‍ നിന്നും ലോക്സഭയിലെത്തിയ അദ്ദേഹം കഴിഞ്ഞ അഞ്ചു വര്‍ഷം സഭയിലെ പ്രതിപക്ഷ ഉപനേതാവു കൂടിയായിരുന്നു. ഇക്കുറി ഭീഡില് നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഗ്രാമവികസന മന്ത്രിയായി.
വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ പ്രഖ്യാപിക്കാനിരിക്കെയാണ് ആകസ്മികമായ മരണം. രാഷ്ട്രീയത്തിനപ്പുറം സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ പ്രസിദ്ധനായിരുന്നു ഗോപിനാഥ് മുണ്ടെ.
പ്രമോദ് മഹാജനുമായുളള സൗഹൃദം അദ്ദേഹത്തിന് ഒരു ജീവിതം തന്നെ സമ്മാനിക്കുകയായിരുന്നു. പ്രമോദ് മഹാജന്റെ സഹോദരി പ്രദ്യുമ്നയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. പങ്കജ, പ്രിതം. യശശ്രീ എന്നീ മൂന്നു മക്കള്‍. പ്രമോദ് മഹാജന്റെ ആകസ്മിക നിര്യണത്തിനു ശേഷം അദ്ദേഹത്തിന്റെ മകള്‍ പൂനം മഹാജനെ രാഷ്ട്രീയത്തിലേക്കു കൊണ്ടു വന്നതില്‍ മുണ്ടെയ്ക്ക് പ്രധാന പങ്കുണ്ടായിരുന്നു.
അതുപോലെ തന്നെ പ്രസിദ്ധമായ സൗഹൃദമായിരുന്നു അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് വിലാസ് റാവു ദേശ്മുഖുമായുണ്ടായിരുന്നത്. നാട്ടുകാരായ ഇരുവരും രാഷ്ട്രീയമായി എതിര്പക്ഷങ്ങളിലായിരുന്നെങ്കിലും വ്യക്തിപരമായി ഉറ്റ സൗഹൃദത്തിലായിരുന്നു. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗുമായും അദ്ദേഹം നല്ല ചങ്ങാത്തത്തിലായിരുന്നു. ആകസ്മിക മരണങ്ങള് ബിജെപിയെ എന്നും വേട്ടയാടിയിരുന്നു. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ മുതല്‍ പ്രമോദ് മഹാജന് വരെ. ഇപ്പോള്‍ ആ പട്ടികയിലേക്ക് ഗോപിനാഥ് പാണ്ഡുരംഗ് മുണ്ടെയും ചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: