തിരുവനന്തപുരം: സംശുദ്ധരാഷ്ട്രീയത്തിന്റെ ഉത്തമ മാതൃകയാണ് ഗോപിനാഥ് മുണ്ടയുടെ ജീവിതമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍. അന്തരിച്ച കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടയെ അനുസ്മരിച്ച് ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമത്തിന്റെ സ്പന്ദനം അറിഞ്ഞ് കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച് അവരുടെ വിശ്വാസം ആര്‍ജ്ജിച്ച് വളര്‍ന്ന് വന്ന നേതാവാണ് മുണ്ടെ. ഗ്രാമങ്ങളില്‍ വികസനം വന്നാല്‍മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകു എന്ന കാഴ്ചപ്പാടായിരുന്നു മുണ്ടെയുടേത്. ഈ ചിന്താഗതിയാണ് നരേന്ദ്രമോദി സര്‍ക്കാരില്‍ അദ്ദേഹത്തിന് ഗ്രാമവികസന വകുപ്പ് നേടികൊടുത്തതെന്നും രാജഗോപാല്‍ പറഞ്ഞു.
ഇന്ന് എംപി ആയി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. ബിജെപിയുടെ മാത്രമല്ല രാജ്യത്തിന് തന്നെ വലിയ നഷ്ടമാണ് സംഭവിച്ചത്. എബിവിപിയിലൂടെയാണ് മുണ്ടെ ബിജെപിയിലെത്തുന്നത്. പിന്നാക്കക്കാരുടെയും കര്‍ഷകരുടെയും ഉന്നമനമായിരുന്നു മുണ്ടെയുടെ പ്രധാന ലക്ഷ്യം. വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് കൃഷിമന്ത്രിയായിരുന്നു മുണ്ടെ. അന്ന് കര്‍ഷകരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള നടപടികളാണ് അദ്ദേഹം സ്വീകരിച്ചതെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
മറാത്ത രാഷ്ട്രീയത്തിലെ ഏറ്റവും സൂത്രശാലിയായിരുന്ന നേതാവാണ് ഗോപിനാഥ് മുണ്ടെയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തെ ഭദ്രമായി ഒരുമിച്ച് കൊണ്ടുപോകാന്‍ മുണ്ടെയ്ക്ക് കഴിഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മുഖ്യമന്ത്രി ആകേണ്ട ആളായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിയായപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നും ബിജെപിയും ശിവസേനയും ഒരുമിച്ച് മോദി സര്‍ക്കാരിന് കത്തെഴുതി. നാല് മാസം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ ലോണായി നല്‍കിയതാണ് ഗോപിനാഥ് മുണ്ടെയെ. തിരിച്ച് തരണം. ഇതിലപ്പുറം ഒരു നേതാവിന് അംഗീകാരം ലഭിക്കാനില്ലെന്നും രമേശ് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവ, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്. ഉമാകാന്തന്‍, സെക്രട്ടറി ജെ.ആര്. പത്മകുമാര്‍, ദേശീയസമതി അംഗങ്ങളായ കരമന ജയന്, എം.എസ്. കുമാര്‍, വെള്ളാഞ്ചിറ സോമ ശേഖരന്, വക്താവ് വി.വി. രാജേഷ്, ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, കൗണ്‍സിലര്‍മാരായ പി. അശോക് കുമാര്‍, എം.ആര്. ഗോപന്, പി. രാജേന്ദ്രന് നായര്‍ മേഖലാ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, കല്ലയം വിജയകുമാര്‍, മുക്കംപാലമൂട് ബിജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: