എന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുകയും ചെയ്ത നേതാവാണ് അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ. ബിജെപി നേതാവ് എന്നതിലുപരി മഹാരാഷ്ട്രയിലെ സാധാരണക്കാരുടെ നേതാവായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മറാത്ത്വാടയിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനും എന്നും മുന്നില്‍ നിന്നിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥി പരിഷത്തിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് മുണ്ടെയും പ്രമോദ്മഹാജനും പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. മറാത്ത്വാട പ്രദേശത്ത് വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുകയും അവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരരംഗത്തെത്തുകയും ചെയ്തതിലൂടെ മുണ്ടെ നല്ല സംഘാടകനായി വളര്‍ന്നു. അന്നുമുതല്‍ തന്നെ തിരക്കു പിടിച്ച ജീവിത ശൈലി അദ്ദേഹത്തിനിഷ്ടവും ശീലവുമായിരുന്നു. മറാത്ത്വാടയിലെ അംബേജോഗൈ ഗ്രാമത്തിലാണ് മുണ്ടെയും പ്രമോദ് മഹാജനും പഠിച്ചത്. അവരുടെ സൗഹൃദവും ജീവിതവുമെല്ലാം പ്രസ്ഥാനത്തിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായാണ് മാറ്റിവച്ചത്.
മറാത്ത്വാടയിലെ ബീഡ് ജില്ലയില്‍ നിന്നാണ് അദ്ദേഹം ലോക്സഭയിലെത്തിയത്. ബീഡ് എന്നും പിന്നാക്കാവസ്ഥയിലുള്ള പ്രദേശമായിരുന്നു. അവിടുത്തെ സാധാരണക്കാരെ സംഘടിപ്പിക്കുന്നതിലും അവര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം സൃഷ്ടിക്കുന്നതിലും ഗോപിനാഥ്മുണ്ടെ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കരിമ്പ് കര്‍ഷകര്‍ക്കായി അദ്ദേഹം നിരവധി പദ്ധതികളാവിഷ്കരിച്ചു. തൊഴിലാളികളുടെ നേതൃത്വത്തില്‍ സൊസൈറ്റികളുണ്ടാക്കുകയും സൊസൈറ്റികളുടെ ഉടമസ്ഥതയില്‍ പഞ്ചസാര മില്ലുകള്‍ സ്ഥാപിക്കുകയും ചെയ്തു. സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കാവസ്ഥയിലായിരുന്ന തൊഴിലാളികളെ സംരക്ഷിക്കാനും വര്‍ഷം മുഴുവന്‍ തൊഴില്‍ നല്‍കാനും മുണ്ടെയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു.
ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ള നേതാവായിരുന്നു മുണ്ടെ. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ രാത്രിവൈകിയും പതിനായിരക്കണക്കിന് ജനങ്ങള്‍ കൂടുമായിരുന്നു. എല്ലാദിവസവും സംഘടനാപ്രവര്‍ത്തനവുമായി നിരന്തരം യാത്ര ചെയ്യുകയും പൊതുയോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്യും. ബാല്‍താക്കറെ കഴിഞ്ഞാല്‍ മഹാരാഷ്ട്രയില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്ന നേതാവ് ഗോപിനാഥ് മുണ്ടെയായിരുന്നു.
1995ല്‍ മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ മുണ്ടെയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനം വളരെ വലിയപങ്കാണ് വഹിച്ചത്. തെരഞ്ഞെടുപ്പിനു മുമ്പ് അദ്ദേഹം നടത്തിയ ജനസംഘര്ഷയാത്ര മഹാരാഷ്ട്ര സംസ്ഥാനത്തെയാകെ ഇളക്കിമറിച്ചു. അന്ന് അധോലോക സംഘങ്ങള്‍ മഹാരാഷ്ട്രയില്‍ അടക്കിവാഴുകയായിരുന്നു. അധോലോകങ്ങള്‍ക്ക് പിന്തുണ നല്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്തുടര്ന്നത്. ദാവൂദ് ഇബ്രാഹീമിന്റെ സംഘമായിരുന്നു അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. കോണ്‍ഗ്രസ്- അധോലോക ബന്ധം തുറന്നുകാട്ടാന്‍ മുണ്ടെയുടെ യാത്രയിലൂടെ കഴിഞ്ഞു. പിന്നീട് അധികാരത്തിലെത്തിയ സര്‍ക്കാരില്‍ മുണ്ടെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയായിരുന്നു. മുണ്ടെ അധികാരത്തിലെത്തിയ ശേഷം സ്വീകരിച്ച കര്‍ശന നടപടികളെ തുടര്‍ന്ന് ദാവൂദ് ഇബ്രാഹിമിന്റെതടക്കം എല്ലാ അധോലോക സംഘങ്ങള്‍ക്കും മുംബൈയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്നു. ജനങ്ങള്‍ക്ക് സമാധാനവും സുഖജീവിതവും കൈവന്നതോടെ ഗോപിനാഥ്മുണ്ടെ ജനങ്ങളുടെ പ്രശംസനേടുകയും അധോലോകങ്ങളുടെ ശത്രുവാകുകയും ചെയ്തു. അഴിമതിക്കും ഭീകരവാദത്തിനും എതിരായ പ്രവര്‍ത്തനത്തിലൂടെ അന്നത്തെ ശിവസേന-ബിജെപി സര്‍ക്കാര്‍ മഹാരാഷ്ട്രയുടെ മുഖഛായ മാറ്റിവരച്ചപ്പോള്‍ അതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ഗോപിനാഥ്മുണ്ടെയാണ്.
കേരളത്തില്‍ പലതവണ വന്നിട്ടുള്ള അദ്ദേഹം കേരളത്തിലെ ബിജെപി സംഘടനാപ്രവര്‍ത്തകരോട് എന്നും ആദരവ് പുലര്‍ത്തിയിരുന്നു. ഇവിടുത്തെ സംഘര്‍ഷങ്ങളും അതിനെ അതിജീവിച്ചുള്ള പ്രവര്‍ത്തനങ്ങളുമൊക്കെ പലപ്പോഴും അദ്ദേഹം ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തെ അലട്ടിയിരുന്ന കഴുത്തുവേദനയ്ക്ക് ചികിത്സയ്ക്കായി രണ്ടു വര്‍ഷം മുമ്പ് കുറച്ചുനാള്‍ അദ്ദേഹം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സ നടത്തി. അന്ന് അവിടെ കാണാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരോടെല്ലാം അടുത്തിടപഴകാന്‍ അദ്ദേഹം ശ്രദ്ധിച്ചു.
നരേന്ദ്രമോദി സര്‍ക്കാരില്‍ ഗ്രാമവികസന വകുപ്പിന്റെ ചുമതല ലഭിച്ച അദ്ദേഹത്തിന് ജനങ്ങളെ അറിയുകയും ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന മന്ത്രിയാകുകയും ചെയ്യാന്‍ കഴിയുമായിരുന്നു. ഗ്രാമീണ മേഖലയുടെ വികസനത്തിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമായിരുന്ന മന്ത്രിയെയാണ് അദ്ദേഹത്തിന്റെ അകാല വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ബിജെപിക്ക് മികച്ച പ്രവര്‍ത്തകനെയും സംഘാടകനെയും രാഷ്ട്രത്തിന് കഴിവുറ്റ മന്ത്രിയെയും നഷ്ടപ്പെട്ടു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് നാടെങ്ങും. ആ സന്തോഷത്തിനിടയിലെ കണ്ണുനീരായി മാറി ഗോപിനാഥ്മുണ്ടെയുടെ അകാല വേര്‍പാട്. മുണ്ടെയുടെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം സമാധാനവും സമത്വവും സമൃദ്ധിയും പരിപാലിക്കപ്പെടുന്ന രാഷ്ട്രമായിരുന്നു. അതിലേക്കുള്ള യാത്രയില്‍ പാതിവഴിക്ക് അദ്ദഹത്തിന് പിന്‍വാങ്ങേണ്ടി വന്നു. എന്നാല്‍ രാജ്യമെങ്ങും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളേറ്റെടുക്കാന്‍ ലക്ഷങ്ങള്‍ അണിനിരക്കും. വേര്‍പാട് നല്കുന്ന വേദനയിലും ആശ്വാസമാകുന്നത് അതാണ്.
വി. മുരളീധരന് (ബിജെപി സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: