പാലക്കാട്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കടത്തിക്കൊണ്ടു വന്ന സംഭവത്തില്‍ ഹാജരാക്കിയ രേഖകള്‍ പലതും വ്യാജമാണെന്ന് സംശയം. ഇന്നലെ ഝാര്‍ഖണ്ഡില്‍ നിന്നെത്തിയ അന്വേഷണ സംഘമാണ് രേഖകള്‍ പരിശോധിച്ചശേഷം സംശയം പ്രകടിപ്പിച്ചത്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും അന്വേഷണത്തിനായി ഝാര്‍ഖണ്ഡ് ലേബര്‍ കമ്മീഷണര്‍ മനീഷ് രഞ്ചന്‍ ഐ.എഎസ് ഇന്ന് പാലക്കാട്ടെത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഝാര്‍ഖണ്ഡിലെ പല ജില്ലകളില്‍ നിന്നെത്തിയ കുട്ടികള്‍ക്ക് ഒരേ കൈപ്പടയില്‍ തയ്യാറാക്കിയ ജനന സര്‍ട്ടിഫിക്കറ്റും വില്ലേജ് രേഖകളുമാണ് കുട്ടികളെ കൊണ്ടുവന്നവര്‍ ഹാജരാക്കിയിട്ടുള്ളത്. ഗോഠാ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ കുട്ടികള്‍ക്ക് ഒരേ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രമാണുള്ളത്. ഇതില്‍ പലതിലും കുട്ടികളുടെയോ രക്ഷിതാവിന്റെയോ പേരുപോലും ഇല്ല. ചിലതില്‍ വില്ലേജിലെ സീലും ഓഫീസറുടെ പേരും ഇല്ല. ഝാര്‍ഖണ്ഡ് ലേബര്‍ കമ്മിഷണര്‍ക്ക് പുറമേ ചെയില്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥരും ഇന്ന് എത്തുന്നുണ്ട്. ഇന്ന് ഉച്ചയോടെ അവര്‍ കുട്ടികളെ സന്ദര്‍ശിക്കും. ജില്ലാ കളക്ടറുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.
ഇപ്പോള്‍ പാലക്കാട്ടുള്ള സംഘം കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന പേഴുങ്കര പാലക്കാട് ഓര്‍ഫനേജിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഝാര്‍ഖണ്ഡിലെ ബാലാവകാശ കമ്മീഷന് അംഗമായ സജ്ഞയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് സാമൂഹ്യനീതി, തൊഴില്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയത്. ഇതിനിടെ കുട്ടികളെ തിരിച്ച് കൊണ്ടുപോകാനായി ജാര്‍ഖണ്ഡില്‍ നിന്നുമെത്തിയിട്ടുളള ഏതാനും രക്ഷിതാക്കളില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു. ഇതുവരെ 46 കുട്ടികളെ രക്ഷിതാക്കള്‍ തിരിച്ച് കൊണ്ടുപോയിട്ടുണ്ട്. പത്തോളം രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ടുപോകാനായി എത്തിയിട്ടുമുണ്ട്. ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്, ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഫാ.ജോസ് പോള്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര് മൃത്യുഞ്ജയന് എന്നിവരും ഝാര്‍ഖണ്ഡ് സംഘത്തോടൊപ്പം പാലക്കാട് ഓര്‍ഫനേജ് സന്ദര്‍ശിച്ചു. കുട്ടികളെ കടത്തിയ സംഭവം വളരെ ഗൗരവമായി കാണുന്നെന്നും കേസിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്പിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഝാര്‍ഖണ്ഡ് അന്വേഷണ സംഘം അറിയിച്ചു. അതേസമയം കുട്ടികളെ പാലക്കാട് താമസിപ്പിച്ചിരിക്കുന്ന പേഴുങ്കര ഓര്‍ഫനേജില്‍ 15 ഓളം കുട്ടികള്‍ക്ക് പനി ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: