തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമായതോടെ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പിനും ശക്തികൂടി. പുനഃസംഘടനാ ചര്‍ച്ചയ്ക്ക് ഹൈക്കമാന്റ് അനുമതി നല്‍കിയതിന്റെ പിന്‍ബലത്തില്‍ മുന്നോട്ടു പോകാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. എന്നാല്‍ ഇപ്പോള്‍ പുനഃസംഘടന ആവശ്യമില്ലെന്ന നിലപാടിലാണ് ഐഗ്രൂപ്പ്. ഒരു ഐഗ്രൂപ്പ് മന്ത്രിയെ രാജിവെപ്പിച്ച് കെ.ബി.ഗണേശ് കുമാറിന് മന്ത്രിസ്ഥാനം നല്‍കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ഇതിനെയാണ് ഐഗ്രൂപ്പുകാര്‍ എതിര്‍ക്കുന്നത്.
പുനഃസംഘടനക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിലും നിയമസഭാ സമ്മേളനത്തിനു മുമ്പ് തീരുമാനമുണ്ടാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. ഗണേശനെ മന്ത്രിയാക്കാമെന്ന് ആര്.ബാലകൃഷ്ണപിള്ളയ്ക്ക് നല്കിയ വാഗ്ദാനം പാലിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. എന്നാല്‍ മുഖ്യമന്ത്രിക്കൊപ്പം നില്ക്കുന്നവരില് ഒരു വിഭാഗത്തിനും അതില്‍ അത്ര താല്പര്യമില്ല.
പുനഃസംഘടനയ്ക്കൊപ്പം മന്ത്രിമാരുടെ വകുപ്പുകളിലും കാര്യമായ മാറ്റം ഉണ്ടാകും. ഇതും പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. മുമ്പ് മന്ത്രിസഭയില്‍ പ്രാതിനിധ്യം കിട്ടാതിരുന്നതിനെ തുടര്‍ന്ന് അസ്വസ്ഥരായവരെ കൂടി പരിഗണിച്ച് പുനഃസംഘടന നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ആഭ്യന്തരം ഉള്‍പ്പടെ പ്രധാന വകുപ്പുകള്‍ ഇപ്പോള്‍ ഐഗ്രൂപ്പിന്റെ പക്കലാണ്. ഇതില്‍ എ വിഭാഗം അസ്വസ്ഥരാണ്. ഗ്രൂപ്പ് സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ വകുപ്പുകള്‍ മാറ്റിമറിക്കാനും ഒരു ഐഗ്രൂപ്പ് മന്ത്രിയെ രാജിവയ്പ്പിച്ച് പകരം കെ.ബി. ഗണേശ്കുമാറിനെ മന്ത്രിയാക്കാനുമാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം.
ഗണേശിനെ മന്ത്രിയാക്കിയില്ലെങ്കില്‍ സരിതയുടെ കത്ത് പുറത്തുവിടുമെന്നു ആര്.ബാലകൃഷ്ണപിള്ള ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പിള്ളയുടെ ഭീഷണിക്കു വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്. പുനഃസംഘടനയില്‍ ഘടക കക്ഷികളുടെ വകുപ്പുകളിലും പിടിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചേക്കുമെന്ന സൂചനകളുണ്ട്. അംഗബലം കൂടിയതിനാല്‍ ആര്‍എസ്പിക്ക് കുറച്ചു കൂടി പരിഗണന ലഭിക്കാനുമിടയുണ്ട്.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: