കൊച്ചി: മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിന് കേരളത്തിലെ കത്തോലിക്കാസഭ ക്രിയാത്മകമായ പിന്തുണ നല്‍കുമെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കേരള കത്തോലിക്കാസഭയിലെ മെത്രാന്മാരുടെയും ജനറല്‍മാരുടെയും പ്രൊവിന്ഷ്യല്മാരുടെയും സംയുക്തയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ കൂടുതല്‍ സംരക്ഷിക്കാന്‍ രാഷ്ട്രത്തിനും സഭക്കും ഒരുപോലെ കടമയുണ്ടെന്നും സമൂഹത്തെയും രാഷ്ട്രത്തെയും ധാര്‍മ്മികതയില്‍ അതിഷ്ഠിതമായ വികസനത്തിലേക്ക് നയിക്കാന്‍ കേരളത്തിലെ എല്ലാ സന്ന്യാസസമൂഹങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തോട് പൂര്‍ണ യോജിപ്പില്ലെന്ന് കെ സി ബി സി വക്താവ് ഫാ. സ്റ്റീഫന്‍ ആലത്തറ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. അടഞ്ഞുകിടക്കുന്ന ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നാണ് കെ സി ബി സിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
സീറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചരി, കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് സൂസൈ പാക്യം എന്നിവരടക്കം കേരളസഭയില്‍ നിന്നുള്ള 36 മെത്രാന്മാരും 373 സന്ന്യാസസമൂഹങ്ങളില് നിന്നുള്ള ജനറല്‍മാരും പ്രൊവിന്‍ഷ്യല്‍മാരും യോഗത്തില്‍ പങ്കെടുത്തു. മേജര്‍ സുപ്പീരിയേഴ്സുമായി നടന്ന സംയുക്ത സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ ഇന്നും നാളെയുമായി നടക്കുന്ന കെസിബിസി യോഗം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: