പാലക്കാട്: മതിയായ രേഖകള്‍ ഇല്ലാതെ പാലക്കാട്ട് കണ്ടെത്തിയ കുട്ടികളെ അതത് സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് അടിയന്തരമായി തിരികെ എത്തിക്കുന്നതിനുള്ള നടപടി മൂന്നാഴ്ചക്കകം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് നിര്‍ദ്ദേശിച്ചു. ഈ വിഷയം വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അതത് സംസ്ഥാനങ്ങളുമായിച്ചേര്‍ന്ന് സമഗ്രമായ അന്വേഷണം പോലിസ് നടത്തുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. കമ്മീഷന് ചെയര്‍പേഴ്സണ്‍ നീലാ ഗംഗാധരന്റെ നേതൃത്വത്തില്‍ അംഗങ്ങളായ കെ നസീര്‍, ബാബു എന്‍, മീന സി യു, ഫാ.ഫിലിപ്പ് പരക്കാട്ട്, ജെ സന്ധ്യ, ഗ്ലോറി ജോര്‍ജ്ജ് എന്നിവര്‍ പാലക്കാട്ടെത്തി കുട്ടികളെ സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന് ഫുള്‍ബെഞ്ചിന്റെ നടപടി.
കുട്ടികളെ തിരികെ അയയ്ക്കുന്നതുവരെ അവരുടെ പാര്‍പ്പിടം, ഭക്ഷണം, സുരക്ഷിതത്വം, മറ്റ് ബാലാവകാശങ്ങള്‍ തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സാമൂഹ്യനീതി ഡയറക്ടര്‍ സ്വീകരിക്കേണ്ടതാണെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാതെ താമസിക്കുവാന്‍ ഉചിതമായ സ്ഥലങ്ങള്‍ കണ്ടുപിടിച്ച് അവരെ പാര്‍പ്പിക്കണം. കുട്ടികള്‍ ഇപ്പോള്‍ വിവിധ ജില്ലകളില്‍ വിവിധ സ്ഥാപനങ്ങളിലായി താമസിക്കുന്നതിനാല്‍ ദൈനംദിന മേല്‍നോട്ടത്തിന് സാമൂഹികനീതി വകുപ്പ് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ ഫണ്ട് സാമൂഹിക നീതി വകുപ്പ് ലഭ്യമാക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം വിവിധ ഓര്‍ഫനേജുകളിലായി പാര്‍പ്പിച്ചിട്ടുള്ള അന്യസംസ്ഥാനക്കാരായ കുട്ടികളുടെ മുഴുവന്‍ വിശദാംശങ്ങളും ഉടനടി ശേഖരിക്കണമെന്നും പറഞ്ഞിട്ടുണ്ട്.
കുട്ടികളുടെ യാത്രാവേളയില്‍ ഒരിടത്തും റെയില്‍വേ കാര്യക്ഷമായി ഇടപെട്ടിട്ടില്ലെന്ന് കമ്മീഷന് നിരീക്ഷിച്ചു. ഇത് റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. ഇത്തരം പ്രശ്നം ആവര്‍ത്തിക്കാതിരിക്കാന്‍ കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട് റെയില്‍വേ ഒരു പ്രോട്ടോകോള്‍ തയ്യാറാക്കുന്നതിലേക്കായും അത് നടപ്പിലാക്കുന്നതിലേയ്ക്കായും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
കുട്ടികളില്‍ പലര്‍ക്കും പനിയുളളയായി കണ്ടതിനാല്‍ അവര്‍ക്ക് ദിവസവും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുകയും ഹെല്‍ത്ത് റെക്കോഡ് സൂക്ഷിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: