തിരുവനന്തപുരം: ജല അതോറിറ്റിയുടെ ചെലവുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വെള്ളക്കരം കൂട്ടുമെന്ന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ്. പഴയ നിരക്കാണ് നിലനില്‍ക്കുന്നത്. ഇത് സംബന്ധിച്ച് ജലഅതോറ്റിയുടെ നിര്‍ദേശങ്ങള്‍ തേടിയിരിക്കുകയാണ്. വെള്ളക്കരം കുടിശ്ശിക സംബന്ധിച്ചും കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയും പരിഹരിക്കാന്‍ ജില്ലാതലങ്ങളില്‍ അദാലത്ത് സംഘടിപ്പിക്കും.
മുല്ലപ്പെരിയാര്‍ കേസില്‍ ജൂണ്‍ 30ന് പുന:പരിശോധനാ ഹര്‍ജി നല്‍കും. ഡാം സുരക്ഷിതമല്ലെന്നും പുതിയ ഡാം വേണമെന്നും തന്നെയാണ് കേരളത്തിന്റെ നിലപാട്. മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീംകോടതി വിധി സത്ലജ് യമുന ലിങ്ക് കനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണത്തില്‍ പഞ്ചാബിനെയും കാവേരി തര്‍ക്കത്തില്‍ കര്‍ണ്ണാടകയേയും ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പഠിച്ചു വരികയാണ്.
കബനി നദിയില്‍ നിന്നുള്ള അധിക ജലം വേണമെന്ന തമിഴ്നാട് ആവശ്യത്തില്‍ പ്രസക്തിയില്ലെന്ന് മന്ത്രി പറഞ്ഞു. വെള്ളം പൂര്‍ണ്ണമായി ഉപയോഗിക്കുന്നതിന് കൂടുതല്‍ ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കും. ഡാം നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതില്‍ പ്രദേശവാസികളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. ഇതു പരിഹരിക്കാന്‍ പുഴ തന്നെ സംഭരണിയാക്കി മാറ്റുന്ന നിര്‍ദ്ദേശമാണ് സര്‍ക്കാരിെന്റ പരിഗണനയിലുള്ളത്. ഭവാനിപ്പുഴയിലെ വെള്ളം ഉപയോഗിക്കുന്നതിനായി അട്ടപ്പാടി ജലസേചന പദ്ധതി നടപ്പാക്കും. പാമ്പാറിലെ വെള്ളം ഉപയോഗിക്കാന്‍ കാന്തല്ലൂര്‍ പട്ടിശേരിയില്‍ ചെക്ക് ഡാം നിര്‍മ്മിക്കുന്നതിന് കരാര്‍ നല്കി. ചെക്ക് ഡാം നിര്‍മ്മിക്കുന്നതിന് വനം വകുപ്പ് തടസം സൃഷ്ടിക്കുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പറമ്പിക്കുളം അളിയാര്‍ കരാര്‍ അനുസരിച്ച് കഴിഞ്ഞവര്‍ഷം കിട്ടേണ്ട ജലം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പേപ്പാറ ജലസംഭരണിയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കഴിഞ്ഞ ആഴ്ചയില്ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നിരുന്നു. തിരുവനന്തപുരം നഗരത്തിലേക്ക് നെയ്യാറില്‍നിന്നും വെള്ളം കൊണ്ടുവരാനും ശ്രമം നടത്തും. മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: