തകര്‍പ്പന്‍ വിജയവുമായി ബ്രസീല്‍ ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്നു. പനാമക്കെതിരെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് കാനറികള്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും മൈതാനത്തില്‍ ബ്രസീല്‍ യഥാര്‍ത്ഥ ബ്രസീലായില്ല. കാല്‍പ്പന്തുകളിയെ ജീവനേക്കാളേറെ സ്നേഹിക്കുന്ന ബ്രസീല്‍ ഒരുപക്ഷേ സൗഹൃദ മത്സരമായതുകൊണ്ടായിരിക്കാം യഥാര്‍ത്ഥ ഫോമിലേക്കുയരാഞ്ഞത്. പനാമക്കെതിരെ നടന്ന കളിയില്‍ ഈ ലോകകപ്പിന്റെ താരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന യുവ സൂപ്പര്‍താരം നെയ്മര്‍, പ്രതിരോധനിരയിലെ കരുത്തന് ഡാനി ആല്‍വസ്, പ്ലേ മേക്കര്‍മാരായ ഹള്‍ക്ക്, വില്ലിയന് എന്നിവരാണ് കാനറികളുടെ ഗോളുകള്‍ നേടിയത്. എന്നാല്‍ ബ്രസീലിയന്‍ പെരുമയെ വകവെക്കാതെ പോരാടിയ പനാമ ചില നല്ല മുന്നേറ്റങ്ങളിലൂടെ കാനറികളെ ഞെട്ടിക്കുകയും ചെയ്തു.
കളി തുടങ്ങി 26-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ബോക്സിന് പുറത്തുനിന്ന് ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മറെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. നെയ്മര്‍ തന്നെയെടുത്ത കിക്ക് പനാമ താരങ്ങള്‍ ഉയര്‍ത്തിയ മതിലിന് മുകളിലൂടെ പറന്നശേഷം വളഞ്ഞിറങ്ങി മുഴുനീളെ പറഞ്ഞ ഗോളിയെയും നിഷ്പ്രഭനാക്കി വലയില്‍ കയറി. തൊട്ടുപിന്നാലെ ലീഡ് ഉയര്‍ത്താനുള്ള ഫ്രെഡിന്റെ ഒരു ശ്രമം പാഴായി. പിന്നീട് 32-ാം മിനിറ്റില്‍ ഡാനി ആല്‍വസിന്റെ ബോക്സിന് പുറത്തുനിന്നുള്ള ഷോട്ട് പനാമ പ്രതിരോധത്തില്‍ത്തട്ടിത്തെറിച്ചു. 35-ാം മിനിറ്റില്‍ പനാമയുടെ അര്‍മാന്‍ഡോ കൂപ്പറുടെ ഒരു ഷോട്ടും വിഫലമായി. 40-ാം മിനിറ്റില്‍ ബ്രസീല്‍ ലീഡ് ഉയര്‍ത്തി. ഓസ്കറിന്റെ പാസ് സ്വീകരിച്ച് ഡാനി ആല്‍വസ് ബോക്സിന് പുറത്തുനിന്ന് പറത്തിയ ഷോട്ടാണ് വലയില്‍ കയറിയത്. ആദ്യപകുതിയില്‍ ബ്രസീല്‍ 2-0ന് മുന്നിട്ടുനിന്നു. പിന്നീട് രണ്ടാം പകുതി ആരംഭിച്ച് 44 സെക്കന്റായപ്പോള്‍ ബ്രസീല്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. നെയ്മര്‍ ഒരുക്കി നല്കിയ അവസരം മുതലെടുത്ത് ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് ഹള്‍ക്ക് ഇടംകാലുകൊണ്ട് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. 52-ാം മിനിറ്റില്‍ നെയ്മറുടെ ഷോട്ട് പനാമ ഗോളി തട്ടിയകറ്റി. മൂന്നുമിനിറ്റിനുശേഷം ഒരു ഗോള്‍ മടക്കാനുള്ള അവസരം പനാമയുടെ റോബര്‍ട്ടോ നഴ്സിന് കിട്ടിയെങ്കിലും ബ്രസീലിയന്‍ േോളി ജൂലിയോ സെസാര്‍ രക്ഷകനായി. ഒടുവില്‍ 73-ാം മിനിറ്റില്‍ ബ്രസീല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മാക്സ്വെല്ലിന്റെ പാസ് സ്വീകരിച്ച് വില്ലിയന് വലംകാലുകൊണ്ട് പായിച്ച ഷോട്ടാണ് പനാമ വലയില്‍ കയറിയത്. തുടര്‍ന്നും ബ്രസീല്‍ നെയ്മറുടെയും ജോയുടെയും കരുത്തില്‍ തുടര്‍ച്ചയായി പനാമ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ലോകകപ്പിന് മുന്നോടിയായുള്ള അവസാന സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ നാളെ സെര്‍ബിയയുമായി ഏറ്റുമുട്ടും.
മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്റ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പെറുവിനെ പരാജയപ്പെടുത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 78-ാം മിനിറ്റില്‍ സ്റ്റീഫന്‍ ലിക്റ്റന്സ്റ്റീറും 84-ാം മിനിറ്റില്‍ ഹെര്ഡാന് ഷാഖ്വിരിയുമാണ് സ്വിറ്റ്സര്‍ലന്റിന്റെ ഗോളുകള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ ലോകകപ്പിന് യോഗ്യത നേടിയ മെക്സിക്കോ പരാജയപ്പെട്ടു. യോഗ്യത നേടിയ മറ്റൊരു ടീമായ ബോസ്നിയ ഹെര്സെഗോവിനയാണ് 1-0ന് മെക്സിക്കോയെ കീഴടക്കിയത്. 41-ാം മിനിറ്റില്‍ ഇസെറ്റ് ഹര്ജോവിക്കാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. അതേസമയം ഗ്രീസും നൈജീരിയയും തമ്മില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചപ്പോള്‍ ചെക്ക് റിപ്പബ്ലിക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആസ്ട്രിയയോട് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: