മലപ്പുറം: രേഖകളില്ലാതെ പശ്ചിമബംഗാളില്‍ നിന്നും കുട്ടികളെ കടത്തിക്കൊണ്ടുവന്ന കേസില്‍ മലപ്പുറം ചെയില്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി. വെട്ടത്തൂര്‍ അന്‍വാറുല്‍ഹുദ അനാഥാലയത്തിലേക്ക് കൊണ്ടുവന്ന 123 കുട്ടികളുടെ തെളിവെടുപ്പാണ് പൂര്‍ത്തിയാക്കിയത്. നേരത്തെ നടത്തിയ തെളിവെടുപ്പിനെതുടര്ന്ന് 64 കുട്ടികളെ അന്‍വാറുല്‍ഹുദ അനാഥാലയത്തിലേക്ക് വിട്ടിരുന്നു. രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് താല്‍ക്കാലിക സുരക്ഷാകേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്ന 59 കുട്ടികളുടെ തെളിവെടുപ്പാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. ഇതില്‍ 57 പേരുടെ രക്ഷിതാക്കളെത്തി കുട്ടികളെ വിട്ടുകിട്ടണമെന്ന് ചെയില്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വെട്ടത്തൂര്‍ ടൗണ്‍ഹാളില്‍ നടത്തിയ സിറ്റിങ്ങിലാണ് കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കാന്‍ തീരുമാനമായത്. വിവിധ രേഖകളും രക്ഷിതാക്കള്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. രക്ഷിതാക്കള്‍ എത്തിച്ചേരാത്ത രണ്ട് കുട്ടികളുടെ താല്‍ക്കാലിക ചുമതല അനാഥാലയ അധികൃതരെ ഏല്‍പ്പിക്കുകയും ചെയ്തു.
എഎംഎല്‍പി സ്കൂളിലെ പ്രത്യേക സുരക്ഷാഭവനം നിര്‍ത്തലാക്കാനും കുട്ടികളെ രക്ഷിതാക്കള്‍ തിരിച്ചുകൊണ്ടുപോകുന്നതുവരെയുള്ള എല്ലാ കാര്യങ്ങള്‍ക്കുമായി എഎംഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകനെയും അധ്യാപകന് പ്രകാശനെയും ചുമതലപ്പെടുത്തി ഉത്തരവായി. ഇതിനിടെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയില്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം അഡ്വ. കൊരമ്പയില്‍ നജ്മല്‍ബാബു എന്നവരുടെ സാന്നിധ്യത്തില്‍ കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ വിശദവിവരങ്ങളും അനുബന്ധരേഖകളും പശ്ചിമബംഗാള്‍ ചെയില്‍ഡ് വെല്‍ഫര്‍ കമ്മിറ്റിക്ക് നല്‍കാനും ഉത്തരവായി.
പശ്ചിമബംഗാളില്‍ നിന്നുള്ള ഉന്നത തലസംഘം കുട്ടികളെ കാണുന്നതിന് വെട്ടത്തൂരില്‍ എത്തുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തില്‍ ബംഗാള്‍ സാമൂഹ്യ ക്ഷേമവകുപ്പ് അസി.ഡയറക്ടര്‍ അനില്‍ സര്‍ക്കാര്‍, യൂനിസഫ് കണ്‍സള്‍ട്ടന്റ് അരുന്ധതി ഭട്ടാര്‍ജി എന്നിവരും ഉണ്ടാകും.
അന്‍വാറുല്‍ഹുദ അനാഥാലയത്തിന്റെ ചുമതല ചെയില്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തതിനെ തുടര്‍ന്ന് കുട്ടികളുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി മലപ്പുറം ചെയില്‍ഡ് ലൈന്‍ കോ -ഓര്‍ഡിനേറ്റര്‍മാരായ മുഹമ്മദ് സാലിഹ്, പി. സലീം എന്നിവരെ ചുമതലപ്പെടുത്തി.
പശ്ചിമബംഗാള്‍ സംഘം എത്തുന്നതുവരെയും ക്രൈംബ്രാഞ്ച് അന്വേഷണ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെയും കുട്ടികള്‍ സ്ഥാപനത്തില്‍ തന്നെ തുടരും. ചെയില്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍ മാന്‍ അഡ്വ. ഷെയറെഫ് ഉള്ളത്ത്, അഡ്വ. നജ്മല്‍ബാബു കൊരമ്പയില്‍, അഡ്വ. ഹാരിസ് പഞ്ചിളി,എം മണികണ്ഠന് എന്നിവരാണ് സിറ്റിംഗില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: