ആലപ്പുഴ: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തി ലോകവ്യാപകമായി ഇന്ന് പരിസ്ഥിതിദിനം ആചരിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ജീവനാഡികളായ കണ്ടല്‍ച്ചെടികളുടെ എണ്ണം സംസ്ഥാനത്ത് ഗണ്യമായി കുറയുന്നു.
കഴിഞ്ഞ നാലര പതിറ്റാണ്ടിനിടെ കണ്ടല്‍ ചെടികള്‍ വളര്‍ന്നിരുന്ന ഭൂവിസ്തൃതി എട്ടിലൊന്നായി കുറഞ്ഞെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 1970ല്‍ നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ പത്ത് ജില്ലകളിലായി 17,000 ഓളം ഹെക്ടര്‍ സ്ഥലത്ത് കണ്ടല്‍ ചെടികള്‍ വളരുന്നതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി നടത്തിയ പഠനത്തില്‍ പത്ത് ജില്ലകളിലായി സംസ്ഥാനത്താകെ 2,500 ഓളം ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് കണ്ടലുകള്‍ കാണാനായത്.
ടൂറിസം വികസനത്തിന്റെ മറവിലും റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായും കണ്ടലുകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. ഓരോ ദിവസവും കണ്ടലുകള്‍ കുറയുന്നുവെന്ന ദുരവസ്ഥയാണുള്ളതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും വളന്തക്കാട്ട് കണ്ടല്‍ സംരക്ഷണ ജാഥാ ക്യാപ്റ്റനുമായിരുന്ന കെ. ബിനു പറഞ്ഞു.
കൊല്ലം മുതല്‍ എറണാകുളം കായല്‍ വരെയുള്ള കണ്ടല്‍ ബെല്‍റ്റ് പൂര്‍ണമായും നാമാവശേഷമാകുകയാണ്. സംസ്ഥാനത്ത് കണ്ണൂരിലാണ് കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ കാണപ്പെടുന്നത്. 1,100 ഹെക്ടര്‍, എറണാകുളം- 600, കാസര്‍കോഡ്- 315, കോഴിക്കോട്- 140, കൊല്ലം- 105, കോട്ടയം- 80, ആലപ്പുഴ- 78, തൃശൂര്‍- 30, തിരുവനന്തപുരം- 28, മലപ്പുറത്ത് 26 ഹെക്ടര്‍ പ്രദേശത്തുമാണ് കണ്ടലുകള്‍ വളരുന്നത്.
ആലപ്പുഴ, കോട്ടയം, എറണാകുളം തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ ഉപ്പുരസം കലര്‍ന്ന ജലത്തില്‍ വളരുന്ന കണ്ടലുകളാണുള്ളത്. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ ശുദ്ധജലത്തില്‍ വളരുന്നവയാണ് കൂടുതലും. ശുദ്ധജലത്തില്‍ വളരുന്ന പലയിനങ്ങളും നിലവില്‍ നാമാവശേഷമായി കഴിഞ്ഞു. കണ്ടലുകള്‍ വെട്ടി നശിപ്പിക്കുന്നതിനെതിരെ പ്രാദേശിക എതിര്‍പ്പുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആസിഡുകള്‍ കലര്‍ത്തിയ വെള്ളം ഒഴുക്കിയാണ് പലയിടത്തും കണ്ടലുകള്‍ ഉണക്കി നശിപ്പിക്കുന്നത്.
സംസ്ഥാനത്തിന്റെ കടല്‍ത്തീരങ്ങള്‍ സംരക്ഷിക്കാന്‍ കല്ലുകളിട്ടും കടല്‍ഭിത്തി കെട്ടിയും വര്‍ഷാവര്‍ഷം കോടികള്‍ പാഴാക്കുമ്പോള്‍ കടല്‍ത്തീരങ്ങളുടെ സംരക്ഷണത്തിന് കണ്ടല്‍ ചെടികള്‍ വളര്‍ത്തുന്നത് ഏറ്റവും ഗുണകരമാണെന്നത് അധികൃതര്‍ സൗകര്യപൂര്‍വം മറക്കുകയാണ്. കായല്‍ത്തീരങ്ങള്‍ കയ്യടക്കിയ ടൂറിസം കുത്തകകളും കണ്ടലുകള്‍ വ്യാപകമായി നശിപ്പിക്കുന്നു. കണ്ടലുകള്‍ വളര്‍ത്തി കായലുകള്‍ നികത്തി സ്വന്തമാക്കുന്നവരും കുറവല്ല. കണ്ടല്‍ വളരുമ്പോള്‍ ചുറ്റും അടിഞ്ഞുകൂടുന്ന എക്കലും ചെളിയും നികത്തി കയ്യേറ്റം നടത്തുകയാണ് ഇക്കൂട്ടര്‍. ഇതിനുശേഷം കണ്ടല്‍ നശിപ്പിക്കുകയും ചെയ്യും.
പരിസ്ഥിതി സംരക്ഷണത്തിനും മത്സ്യസമ്പത്തിന്റെ വര്‍ധനവിനും സഹായകരമായ പ്രകൃതിയുടെ കവചമായ കണ്ടലുകള്‍ നട്ടുവളര്‍ത്തുന്നതിന് പ്രോത്സാഹന സമ്മാനം നല്കുന്ന സര്‍ക്കാര്‍ പദ്ധതി കൂടുതല്‍ വ്യാപകമാക്കണമെന്ന് ആവശ്യമുയരുന്നു.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: