ന്യൂദല്‍ഹി: കാറിന്റെ പിന്‍സീറ്റിലുള്ള സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെങ്കില്‍ ഗോപിനാഥ് മുണ്ടെ മരണത്തില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു എന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന് പറഞ്ഞു.
സിഗ്നല്‍ ലൈറ്റ് തെറ്റിച്ചു വന്ന ഒരു കാര്‍ വശത്തു നിന്ന് ഇടിച്ചാണ് ഗോപിനാഥ് മുണ്ടെയുടെ വാഹനം അപകടത്തില്‍ പെടുന്നത്. ഇടിയില്‍ കാറിനു അധികം കേടുപാട് സംഭവിച്ചില്ലെങ്കിലും അതിന്റെ ആഘാതത്തില്‍ കാറിനുള്ളിലെ പരിമിതമായ ഇടത്തില്‍ എടുത്തെറിയപ്പെട്ട മുണ്ടെയുടെ കഴുത്തിലെ അറ്റ്ലാന്റോ ആക്സിയല്‍ ജോയിന്റിനും, സുഷുമ്നാ നാഡിയ്ക്കും ഗുരുതരമായ തകരാര്‍ സംഭവിച്ചു. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകള്‍ തടസ്സപ്പെടുകയും തന്മൂലം ഹൃദയാഘാതവും ശ്വാസതടസ്സവും അനുഭവപ്പെടുകയും ചെയ്തു. കൂടാതെ കരളിനും ക്ഷതം സംഭവിച്ച് ധാരാളം രക്തം നഷ്ടമായി- മന്ത്രി അറിയിച്ചു.
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സുരക്ഷാകാര്യങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പ്രചരണപരിപാടികള്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗോപിനാഥ് മുണ്ടെയുടെ അകാലത്തിലുള്ള ഈ ദാരുണ മരണം എല്ലാ വാഹന ഉടമകള്‍ക്കും ഒരു മുന്നറിയിപ്പാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: