തിരുവനന്തപുരം: തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റുന്നതിന്റെ ഭാഗമായുള്ള പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച ഉന്നതല യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ധന, ഗതാഗത വകുപ്പ് മന്ത്രിമാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
കെഎസ്ആര്‍ടിസിയെ രക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.ഈ രീതിയില്‍ കെഎസ്ആര്‍ടിസി മുന്നോട്ടു പോകില്ലെന്നും ലക്ഷക്കണക്കിന് ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന പൊതുമേഖല സ്ഥാപനം എന്ന നിലയില്‍ കെഎസ്ആര്‍ടിസിയുടെ സേവനപ്രാധാന്യം കണക്കിലെടുത്തുള്ള തീരുമാനമാകും സ്വീകരിക്കുകയെന്നു മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഒരു മണിക്കൂര്‍ നിലച്ചാല്‍ ജനലക്ഷങ്ങളെ ബാധിക്കുന്ന ഒരു സര്‍വീസ് എന്ന നിലയില്‍ സമഗ്രമായ മാറ്റത്തിലൂടെ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മുന്‍കാല്യ ബാധ്യതകളില്‍ നിന്നു സര്‍ക്കാരിന് ഒളിച്ചോടാന്‍ സാധിക്കില്ല. അതേസമയം, കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിനായി തയാറാക്കിയ ടിക്കറ്റിന് പെന്ഷന് സെസ് ഉള്‍പ്പെടെ നടപടികള്‍ക്കൊപ്പം പുതിയ ചില നിര്‍ണായക തീരുമാനങ്ങളും തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ വിഷയമാകും.
ശമ്പളവും പെന്‍ഷനുമടക്കം കോര്‍പ്പറേഷന്റെ മാസച്ചെലവുകള്ക്കു സര്‍ക്കാരിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതിന് മാറ്റം വരുത്തിയില്ലെങ്കില്‍ കെഎസ്ആര്‍ടിസിക്കു മുന്നോട്ടു പോകാനാകില്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്യക്ഷമത വര്‍ധിപ്പിക്കുക, ചെലവ് നിയന്ത്രിക്കുക, വരവ് വര്‍ധിപ്പിക്കുക എന്നീ നടപടികളാണ് ആവശ്യം. ഇതിനായി ജീവനക്കാരുടെ പരിപൂര്‍ണ പിന്തുണ ആവശ്യമാണ്. ജീനക്കാരുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്യുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. എന്നാല്‍, കോര്‍പ്പറേഷനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോടു ജീവനക്കാരും സഹകരിക്കണം. തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തിനു ശേഷം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്യും.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: