ന്യൂദല്‍ഹി: കേരളാ ഹൗസില്‍ വച്ച് മലയാളി സ്ത്രീയുടെ മാല പൊട്ടിച്ച് മോഷ്ടാക്കള്‍ കടന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയായ സതി എന്ന വീട്ടമ്മയുടെ രണ്ട് പവന്റെ സ്വര്‍ണ്ണ മാല ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്.
സഹോദരിയുടെ മകളുടെ അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാനാണ് ഇവര്‍ ദല്‍ഹിയിലെത്തിയത്. ട്രാവന്‍കൂര്‍ പാലസിലെ ഡോര്‍മിറ്ററിയുടെ വാടക അടയ്ക്കുന്നതിനാണ് ഇവര്‍ കേരളാ ഹൗസിലെത്തിയത്. വാടക അടച്ച ശേഷം കാര്പ്പോര്ച്ചിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ സംഘം മാല കവര്‍ന്നത്. ഈ സമയത്ത് കേരളാ ഹൗസിന്റെ രണ്ട് ഗേറ്റുകളും തുറന്നുകിടക്കുകയായിരുന്നു. സാധാരണ ഒരു ഗേറ്റ് മാത്രമാണ് തുറന്നിടുക.
സെക്യൂരിറ്റി ഉദ്യോ ഗസ്ഥരും ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. അവരുടെ മുന്നിലൂടെ ഉള്ളിലേക്ക് ബൈക്കിലെത്തിയ സംഘം തുറന്നുകിടന്ന മറ്റേ ഗേറ്റിലൂടെയാണ് പുറത്തുകടന്നത്. പ്രതിഷേധ വേദിയായ ജന്തര്‍മന്ദര്‍ റോഡിലെ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയായിട്ടാണ് പൊലീസ് കാണുന്നത്. ഡല്‍ഹിയില്‍ സി.സി.ടി.വി കാമറയില്ലാത്ത സംസ്ഥാന ഭവനുകളിലൊന്നാണ് കേരളാ ഹൗസ്.
സംഭവത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് കേസെടുത്തു. മാല നഷ്ടപ്പെട്ട സതി മുഖ്യമന്ത്രിക്കുള്ള പരാതിയും കേരളാ ഹൗസിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെ കേരളാ എക്സ്പ്രസില്‍ സതിയും സഹോദരിയുടെ മകളും നാട്ടിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: