ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തിലെ 60 ശതമാനം ബാറുകളും അടച്ചുപൂട്ടി. ഇത് കേരള ജനതയുടെ മദ്യപാനം കുറയ്ക്കാനുള്ള നടപടിയായാണ് ഉദ്ഘോഷിക്കപ്പെടുന്നത്!
കേരളത്തില്‍ മദ്യനിരോധനം ഉണ്ടായിരുന്നപ്പോള്‍ പോലും മദ്യപാനം കുറയ്ക്കാന്‍ സര്‍ക്കാരിനായില്ല. വ്യാജവാറ്റ് എന്നത് മലയാളിയുടെ രക്തത്തില്‍തന്നെ അലിഞ്ഞുചേര്‍ന്നിട്ടുള്ള ത്വരയാണ്. നിലവിലുള്ള 734 ബാറുകളില്‍ 418 എണ്ണവും സ്വകാര്യ ഉടമയിലുള്ളതാണ്. ഇവയില്‍ ക്വാളിറ്റി ഇല്ലാത്തവ അടച്ചുപൂട്ടാനാണ് എക്സൈസ്മന്ത്രി ബാബുവിന്റെ നിര്‍ദ്ദേശം. പക്ഷെ ഈ 418 ബാറുകളും തൊഴിലാളിവര്‍ഗത്തിനും പാവങ്ങള്‍ക്കും ലഹരി പകരാനുള്ളതാണ്. എത്ര ബാറുകള്‍ അടച്ചുപൂട്ടിയാലും വ്യാജവാറ്റിലുള്ള പ്രാഗല്ഭ്യവും അതില്‍ കലര്‍ത്തുന്ന വിനാശകാരികളായ സാധനങ്ങള്‍ ഉണ്ടാക്കുന്ന വിപത്തും വൈപ്പിന്‍ മദ്യദുരന്തം റിപ്പോര്‍ട്ട് ചെയ്ത ഞാന്‍ നേരില്‍ കണ്ടതാണ്.
ഇപ്പോള്‍ 418 ബാറുകള്‍ മേന്മ ഉറപ്പുവരുത്തണമെന്നാണ് എക്സൈസ് വകുപ്പുമന്ത്രിയുടെ നിര്‍ദ്ദേശം. ലഹരിയുടെ മേന്മയില്ലാതെ മറ്റൊന്നും പരിഗണിക്കാത്ത മലയാളിക്ക് ചുറ്റുപാടുകളോ വൃത്തിയോ ഒന്നും ആലോചനാവിഷയമല്ല. മറ്റൊരു കാര്യം ബാറുകള്‍ അടച്ചുപൂട്ടിയാല്‍ കുടിയന്മാര് പാവപ്പെട്ടവരാണെങ്കിലും ലഹരി ഒഴിവാക്കാനാവാതെ എന്ത് വിലകൊടുത്തും മദ്യ കുടിക്കും എന്നതാണ്. ബാറുകള്‍ അടച്ചുപൂട്ടിയാല്‍ കുടിയന്മാര് മദ്യം വാങ്ങി റീട്ടെയിലായി വിറ്റുതുടങ്ങുന്നു എന്നതാണ് മറ്റൊരു പ്രവണത.
ബിവറേജസ് കോര്‍പ്പറേഷനാണ് കേരളത്തിലെ ട്രഷറിയിലേക്കുള്ള ഏറ്റവും വലിയ ധനസ്രോതസ്സ്. അതിന്റെ 337 ഔട്ട്ലെറ്റുകളും സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്ട്ലെറ്റുകളും മദ്യം ഒഴുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ 418 ബാറുകള്‍ അടയ്ക്കുമെന്നുള്ള ഭീഷണി വെറും വാഗ്ധാടിയും പരിഹാസ്യവുമായാണ് ജനം കാണുന്നത്.
ഇപ്പോള്‍ ഇതിനെപ്പറ്റി പഠനം നടത്താന്‍ സര്‍ക്കാര്‍ രണ്ടംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഏതുവിധം മദ്യോപയോഗം കുറച്ചുകൊണ്ടുവരാം എന്നാണ് പഠനത്തിന്റെ അജണ്ട. അതിനുകാരണം ഇന്ന് മദ്യപാനം ഒരു സാമൂഹിക കളങ്കമല്ല എന്നതാണ്. കുടുംബങ്ങളിലും ഒരുമിച്ച് അംഗങ്ങള്‍ മദ്യപിക്കുന്നു. കോളേജ് വിദ്യാര്‍ത്ഥിനികളും ബാറുകളില്‍ പോയി തുടങ്ങിയിരിക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കുടുംബത്തിന്റെ മദ്യാസക്തി ഗര്‍ഭിണിയുടെ ഉദരത്തിലെ ശിശുവിനെ വരെ ബാധിക്കുമെന്നാണ് മെഡിക്കല്‍ സമൂഹം ചൂണ്ടിക്കാട്ടുന്നത്.
സാമൂഹിക യാഥാര്‍ത്ഥ്യം ഇങ്ങനെ മാറിവരുന്നതില്‍ സ്ത്രീകള്‍ ഭയചകിതരാണ്. സര്‍ക്കാരും കെപിസിസി സമിതിയും ബാറുടമകളും സാമൂഹിക ശക്തികളുമൊക്കെ ഈ ഉല്‍കണ്ഠ പങ്കുവെക്കുന്നവരുമാണ്. സ്ത്രീസമൂഹവും മദ്യപിച്ചുതുടങ്ങിയെന്ന് പുരുഷസമൂഹം കുറ്റപ്പെടുത്തുമ്പോള്‍ അത് ഒരു ചെറിയ വിഭാഗം മാത്രമാണെന്ന വസ്തുത വിസ്മരിക്കപ്പെടുന്നു. സാറാ ജോസഫ് പറയുന്നപോലെ കശാപ്പുകാര്‍ കൂടിയിരുന്ന് ബലിമൃഗത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നപോലെയാണ് രാഷ്ട്രീയ-സാമുദായിക തലത്തില്‍ അരങ്ങേറുന്ന കപടനാട്യം. കുടിയന്മാരെയോ അവരുടെ കുടുംബങ്ങളെയോ ഈ കുടുംബങ്ങളിലെ വളരുന്ന തലമുറയെയോ ബാധിക്കുന്ന പ്രശ്നമായി ഇതുവരെ സാമുദായിക-രാഷ്ട്രീയ മേധാവികള്‍ ഇതിനെ കണ്ടുതുടങ്ങിയിട്ടില്ല.
ആണുങ്ങള്‍ക്ക് ഇരുന്ന് കുടിയ്ക്കാന്‍ നക്ഷത്രസൗകര്യം വേണമെന്നതാണ് നിലവാരം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ചര്‍ച്ചകളിലൊന്നും പക്ഷെ കയ്യില്‍കിട്ടുന്ന തുക മദ്യത്തിന് ഹോമിക്കുന്നവരുടെ വീട്ടില്‍ അടുപ്പു പുകയുന്നുണ്ടോയെന്ന് ആലോചിക്കാറില്ല. നിലവാരം കൂടുന്തോറും കുടിയും ചെലവും കൂടുമ്പോള്‍ കുഞ്ഞുങ്ങള്‍ കഞ്ഞിവെള്ളം കുടിച്ചായിരിക്കും സ്കൂളില്‍ പോകുക. എക്സൈസ്വകുപ്പ് അഴിമതിയില്‍ മുങ്ങിയതാണെന്ന് തെളിയിച്ചായിരുന്നല്ലോ ചില ഉദ്യോഗസ്ഥര്‍ ബിവറേജസ് കോര്‍പ്പറേഷനിലേക്ക് സ്ഥലംമാറ്റം ചോദിച്ച് വാങ്ങിയത്. കുടി കൂടുന്തോറും വരുമാനം കൂടും. ബാര്‍ മുതലാളിക്ക് കൊള്ളലാഭം ഉണ്ടാക്കാനും രാഷ്ട്രീയനേതാക്കള്‍ക്ക് അഴിമതി നടത്താന്‍ യഥേഷ്ടം അവസരം നല്‍കാനും ഇത് സഹായിക്കുന്നു.
സ്കൂളിനോ ദേവാലയങ്ങള്‍ക്കോ 200 മീറ്ററിനുള്ളില്‍ ബാറുകള്‍ പാടില്ല എന്ന നിയമം വന്നപ്പോള്‍ വാതില്‍ പുറകുവശത്താക്കി നിയമത്തെ തോല്‍പ്പിച്ചവരാണ് നമ്മുടെ ബാര്‍ മുതലാളിമാര്‍. സ്ത്രീകളെയും കുടുംബത്തെയും ബാധിക്കുന്ന ഈ സുപ്രധാനമായ കാര്യത്തില്‍ സ്ത്രീകള്‍ ശബ്ദമില്ലാത്തവരാണ്. കേരളം സ്ത്രീ ഭൂരിപക്ഷ സംസ്ഥാനമാണെങ്കിലും ഇവിടെ നിലനില്‍ക്കുന്നത് പുരുഷമേധാവിത്വം മാത്രമാണ്. സ്ത്രീസമൂഹത്തോട് അഭിപ്രായം ചോദിക്കുകയാണെങ്കില്‍ ബഹുഭൂരിപക്ഷവും ഈ 418 ബാറുകള്‍ തുറക്കരുതെന്ന് പറയുന്നവരായിരിക്കും.
കേരളത്തില്‍ മദ്യോപയോഗം കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട്. മദ്യവില്‍പ്പനയില്‍ കുറവില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അതുകൊണ്ട് ഈ 418 ബാറുകളുടെ കാര്യം നിശ്ചയിക്കേണ്ടത് ജനങ്ങളാണ്. എക്സൈസ്മന്ത്രിയോ ബാറുടമകളോ രാഷ്ട്രീയനേതാക്കളോ സമുദായ ശക്തികളോ ആകരുത്.
ഇന്ന് കേരളത്തില്‍ സ്ത്രീപീഡനം മുതല്‍ ബാലലൈംഗിക പീഡനംവരെ നടക്കുന്നത് മദ്യോപയോഗം കൂടുന്നതിനാലാണ് എന്ന് പറയപ്പെടുന്നു. ഒരു തലമുറയെ നാശോന്മുഖമാക്കുന്ന മദ്യപാനശീലം എങ്ങനെ കുറച്ചുകൊണ്ടുവരാമെന്നല്ല, അത് കുറയ്ക്കുന്നതായി ഭാവിച്ച് മദ്യോപയോഗം നിലനിര്‍ത്തിക്കൊണ്ടുപോകാനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ മറ്റൊരു പ്രഖ്യാപിത ലക്ഷ്യം വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനാണ്. ഈ വില്‍പ്പനശാലകള്‍ സ്കൂള്‍കുട്ടികളെ ആകര്‍ഷിക്കാനാണ്. സ്കൂള്‍കുട്ടികള്‍ ഇപ്പോള്‍തന്നെ ഫ്രിഡ്ജില്‍ ഇരിക്കുന്ന മദ്യം വാട്ടര്‍ബോട്ടിലില്‍ പകര്‍ന്ന് ക്ലാസിലിരുന്ന് മദ്യപിക്കുന്നവരാണ്.
സ്ത്രീകളും കുട്ടികളും നടത്തിയ ചരിത്രപരമായ കോടന്നൂര്‍, അഴിമാവ് തുടങ്ങിയ മദ്യവിരുദ്ധ സമരങ്ങള്‍ ജയിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പ്രസിഡന്റാകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഐക്യദാര്‍ഢ്യം ഈ വിഷയത്തില്‍ സ്ത്രീകളോടും കുട്ടികളോടുമാണ് എന്ന് പറഞ്ഞിരുന്നു. ഇന്ന് സ്കൂള്‍ അവധിക്കാലത്ത് കുട്ടികള്‍ നീന്തുന്നതിനിടെയും മറ്റും മരിക്കുന്നത് അവര്‍ മദ്യപിച്ച് വെള്ളത്തില്‍ ഇറങ്ങുന്നതിനാലാണ്.
കുട്ടികള്‍ക്ക് യഥേഷ്ടം പോക്കറ്റ് മണി കൊടുത്ത് തങ്ങളുടെ കടമ നിറവേറ്റിയെന്ന് സംതൃപ്തിയടയുന്ന മാതാപിതാക്കള്‍ മനസിലാക്കാത്തത് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ കൂടുന്ന മദ്യോപയോഗവും കഞ്ചാവുപയോഗവും മറ്റുമാണ്. സ്കൂളില്‍നിന്നും കഞ്ചാവ് പിടിച്ച സംഭവങ്ങള്‍, സ്കൂള്‍ കോമ്പൗണ്ടില്‍ കഞ്ചാവ് വില്ക്കുന്നവരെ പിടികൂടുന്ന സംഭവങ്ങള്‍ മുതലായവ ഇന്ന് നിരവധിയാണ്. മദ്യത്തെക്കാള്‍ അപകടകാരിയാണ് കഞ്ചാവ്. കുട്ടികള്‍ കഞ്ചാവിലേക്ക് തിരിയുന്നത് അത് മദ്യത്തെപ്പോലെ ഗന്ധം പരത്തുന്നില്ല എന്നതിനാലും പിടിക്കപ്പെടുന്നത് വിരളമായതിനാലുമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ ‘ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ്’ പദ്ധതി ആവിഷ്കരിക്കാന്‍ തയ്യാറാകുന്നത് സ്വാഗതാര്‍ഹമാണ്.
പണ്ട് വിനോദസഞ്ചാരികള്‍ ഇടുക്കിയിലെത്തിയിരുന്നത് ഇടുക്കിയിലെ കഞ്ചാവിന്റെ ലഹരിയുടെ മേന്മ കാരണമായിരുന്നു. ഈ മേന്മ തിരിച്ചറിഞ്ഞ കേരള ബാല ജനസമൂഹം കഞ്ചാവിലേക്ക് തിരിഞ്ഞപ്പോള്‍ തമിഴ്നാട്ടില്‍നിന്നും മറ്റും കഞ്ചാവ് കേരളത്തിലേക്കൊഴുകുന്നു. കാലത്തിന് വന്ന മാറ്റം!
കഞ്ചാവ് മാത്രമല്ല, ഇന്ന് കുട്ടികളെയും കടത്തുന്നു. അടുത്തിടെ കേരളത്തിലെത്തിച്ച കുട്ടികള്‍ അനാഥാലയങ്ങളിലേക്കുള്ളവരായിരുന്നു. ഇന്ന് അനാഥാലയങ്ങളും ലാഭകേന്ദ്രീകൃതമാണ്. കുട്ടികളെ അവിടെനിന്നും ഇവിടെനിന്നുമെല്ലാം എത്തിച്ച് എണ്ണം കൂട്ടിക്കാണിച്ച് ഗ്രാന്റ് കൂട്ടുന്നതാണ് ഒരു പ്രക്രിയ. മറ്റൊന്ന് മതവികാരം ശക്തമായ ഇക്കാലത്ത് കുട്ടികളെ തട്ടിക്കൊണ്ടുവന്ന് മദ്രസകളിലെത്തിച്ച് മതംമാറ്റം നടത്തലാണ്. ഇപ്രാവശ്യം കുട്ടികളെ മദ്രസയിലേക്കെത്തിച്ചതിനെ ന്യായീകരിച്ച് രംഗത്തുവന്നത് ഒരു മതാചാര്യനായിരുന്നല്ലോ.
കാലം മാറുന്ന ഇക്കാലത്ത് സമൂഹത്തിന്റെ ഗതിവിഗതികള്‍ തിരിച്ചറിയേണ്ടത് യഥാര്‍ത്ഥത്തില്‍ സ്ത്രീകളാണ്. സ്ത്രീ ശാക്തീകരണം എന്നതിനെ ഇന്ന് വ്യാഖ്യാനിക്കുന്നത് സ്ത്രീമേധാവിത്വം എന്ന തരത്തിലാണ്. സ്ത്രീ ശാക്തീകരിക്കപ്പെട്ടാല്‍ ഉദ്ധരിക്കപ്പെടുന്നത് ഒരു തലമുറയാണ്. കാരണം കുടുംബത്തിന്റെയും കുട്ടികളുടെയും ഭദ്രതയും പ്രതികരണവും എല്ലാം തിരിച്ചറിഞ്ഞ് അതിന്റെ പ്രത്യാഘാതങ്ങള്‍ തടയാന്‍ സ്ത്രീക്കേ സാധ്യമാകുകയുള്ളൂ. പുരുഷന് അന്തര്‍മുഖനാണ്, സ്വമേധാവിത്വത്തില് അഹങ്കരിക്കുന്നവനാണ്. മേധാവിത്വം എന്നാല്‍ അടിച്ചമര്‍ത്തലോ ഭരണമോ അല്ല, മറിച്ച് സഹകരണവും ഏകോപനവും മറ്റുമാണെന്ന് പുരുഷന്മാര് എന്ന് തിരിച്ചറിയും?
സാക്ഷര കേരളമാണെങ്കിലും കേരളരാഷ്ട്രീയത്തില്‍ സ്ത്രീകളില്ല. കാരണം പുരുഷന്മാര് സ്ത്രീയുടെ രാഷ്ട്രീയപ്രവേശത്തെ ഭയക്കുന്നു. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യത്യസ്തനാണ്. അദ്ദേഹം ആദ്യം ചെയ്തത് ഗുജറാത്ത് മുഖ്യമന്ത്രിയായി ഒരു സ്ത്രീയെ നിയോഗിച്ചതാണ്. സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ പുരുഷന്മാര് എതിര്‍ക്കുന്നത് അവരുടെ കഴിവുകള്‍ തങ്ങളുടെ മേല്‍ നിഴല്‍ വീഴ്ത്തുമോ എന്ന ആശങ്കയാലാണ്. സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കുന്നത് തോല്ക്കാന് സാധ്യതയുള്ള സീറ്റുകളിലാണെന്നത് ശ്രദ്ധേയമാണ്; വിഎസിനെതിരെ ഷാനിമോള്‍ ഉസ്മാനെ നിര്‍ത്തിയതുപോലെ.
സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷം കഴിഞ്ഞു. പക്ഷെ സ്ത്രീക്ക് സ്വാതന്ത്ര്യം ഇനിയും കിട്ടിയോ?
ലീലാ മേനോന്
E-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: