തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ ശക്തമായ സമ്മര്‍ദ്ദത്തിനു വഴങ്ങി സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ നടന്നുവരുന്ന ലൈംഗിക പീഡനമുള്‍പ്പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
ഇന്നലെ മന്ത്രിസഭാ യോഗത്തിനു ശേഷം ലീഗ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുറിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് അന്വേഷണം വേണ്ടെന്ന തീരുമാനത്തിലെത്തിയത്. മുക്കത്തെ അനാഥാലയത്തിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവം വിവാദമാകുകയും അനാഥാലയങ്ങളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് തെളിവുകളോടെ വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍ കേരളത്തിലെ അനാഥാലയങ്ങളെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. അത്തരമൊരു അന്വേഷണത്തിനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തിലും പറഞ്ഞു.
മുക്കം സംഭവത്തില്‍ മനുഷ്യക്കടത്താണ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരും ആഭ്യന്തരവകുപ്പും വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരില്‍ ആഭ്യന്തര മന്ത്രിക്കെതിരെ മുസ്ലീം ലീഗ് പരസ്യ നിലപാടുമായി വരികയും ചെയ്തു. ആദ്യം മുതലെ ഇക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച ലീഗിന്റെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതില്‍ അനാഥാലയ നടത്തിപ്പുകാര്‍ക്ക് ചില വീഴ്ചയുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. കേരളത്തിലേക്ക് പല തവണയായി ഇത്തരത്തില്‍ കുട്ടികളെ എത്തിക്കുന്നുണ്ടെന്നും പണം കൊടുത്താണ് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ എത്തിക്കുന്നതെന്നുമുള്ള വിവരം ചൂണ്ടിക്കാട്ടിയപ്പോള്‍ ആരെങ്കിലും പറയുന്നതു കേട്ട് നടപടിയെടുക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഝാര്‍ഖണ്ഡില്‍ നിന്നുവന്ന ഉദ്യോഗസ്ഥര്‍ കേരളത്തിലെ ഉദ്യോഗസ്ഥരുമായി വിവരങ്ങള്‍ പങ്കുവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴുണ്ടായ പ്രശ്നങ്ങളെ കുറിച്ചു മാത്രമാണ് അന്വേഷിക്കുക.
കേരളത്തിലെ അനാഥാലയങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നെന്ന വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചു. മുന്‍വിധിയോടെയുള്ള ഒരന്വേഷണവും സര്‍ക്കാര്‍ നടത്തില്ല. ഇവിടെ നിയമവും നടപടിക്രമങ്ങളുമുണ്ട്. അത് പാലിച്ചാണോ കാര്യങ്ങള്‍ നടക്കുന്നതെന്നാണ് അന്വേഷിക്കുന്നത്. വാര്‍ത്തകള്‍ വരുന്നതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് മനുഷ്യകടത്തല്ല നടന്നത് എന്ന തീരുമാനത്തിലെത്തിയെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. അത്തരത്തില്‍ യോഗമൊന്നും ചേര്‍ന്നിട്ടില്ല. മന്ത്രിസഭാ യോഗത്തിനു ശേഷം മന്ത്രിമാര്‍ തന്റെ ഓഫീസിലെത്തി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയതാണ്. ഇപ്പോഴുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നതിലെ വീഴ്ചയെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
എന്നാല്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി.കോശി കേരളത്തിലെ അനാഥാലയങ്ങളില്‍ പീഡനമുള്‍പ്പടെ നടക്കുന്നുണ്ടെന്നും അനാഥാലയങ്ങളുടെ സര്‍വ്വെ നടത്തുമെന്നുമുള്ള പ്രതികരണം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആരാണ് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് എന്ന മറുചോദ്യം ഉന്നയിച്ച് പ്രശ്നത്തെ ലഘൂകരിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചത്.
കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രം
ന്യൂദല്‍ഹി: മനുഷ്യക്കടത്തു കേസില്‍ അന്വേഷണത്തോടു കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. ഇതു സംബന്ധിച്ച വിവരങ്ങളൊന്നും കേരളം നല്‍കുന്നില്ല. ഇത് കേരളത്തിെന്റ മാത്രം പ്രശ്നമല്ല. മന്ത്രാലയം പ്രതികരിച്ചു. മന്ത്രാലയത്തിലെ ജോയിനൃ സെക്രട്ടറി പി. കെ ശ്രീനിവാസലുവാണ് മനുഷ്യക്കടത്ത് അന്വേഷിക്കുന്നത്. ഝാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലെ അനാഥാലയത്തിലേക്ക് കുട്ടികളെ കടത്തിയത വന്‍ വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: